"ഇന്ത്യയില്‍ ഇതാദ്യമായാണ് ട്രാൻസ്ജെന്‍ഡര്‍ സമൂഹത്തില്‍ നിന്ന് ഇത്രയധികം പേര്‍ക്ക് ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി കിട്ടുന്നത്. ലോകതൊഴില്‍ ചരിത്രത്തിലും ഇതൊരപൂര്‍വ കാര്യം തന്നെ. കൊച്ചിയില്‍ ട്രാന്‍സ്്ജെന്‍ഡര്‍ സമൂഹം നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് കെഎംആര്‍എല്‍ തൊഴില്‍ വാഗ്ദാനം ചെയ്തതെങ്കിലും മറ്റാരെക്കാളും മികച്ച രീതിയില്‍ ഏല്‍പ്പിച്ച ജോലി ചെയ്യുമെന്നു വാക്കു നല്‍കുന്നു ഇവര്‍.
മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടര്‍ ജോലികളും ഹൗസ് കീപ്പിങ് ജോലികളുമാണ് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന് നല്‍കിയിരിക്കുന്നത്. പതിനായിരം മുതല്‍ പതിമൂവായിരം രൂപ വരെയാണ് ശമ്പളം. "- നാല് മാസം മുൻപ് കൃത്യമായി പറഞ്ഞാൽ മെയ് മാസം പതിനാലിന് മാധ്യമങ്ങളിൽ വന്ന വാർത്തയാണിത്. ഇരുപത്തി മൂന്നോളം ട്രാൻസ്ജെൻഡേഴ്സിന് കൊച്ചി മെട്രോയിൽ പറഞ്ഞ പ്രകാരം ജോലിയും കിട്ടി. പക്ഷെ നാല് മാസം കഴിയുമ്പോൾ കൊച്ചി മെട്രോയിൽ ഇപ്പോൾ ജോലി ചെയ്യുന്ന ട്രാൻസ്ജെൻഡേഴ്സിന്റെ എണ്ണം പതിനൊന്ന്. എന്തുകൊണ്ട് ഇവർ കൊഴിഞ്ഞു പോകുന്നു? ആദ്യം മുതൽ തന്നെ ട്രാൻസ് സമൂഹത്തിൽ നിന്നും ഉയർന്നു വന്ന വാർത്ത താമസിക്കാനുള്ള ഇടം ലഭിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു. ഒപ്പം ഭക്ഷണവും കുറഞ്ഞ ശമ്പളവും ഒക്കെ പ്രശ്നങ്ങൾ തന്നെയായി.
കൊച്ചി മെട്രോയിൽ ട്രാൻസ്ജെൻഡേഴ്സിനെ നിയമിക്കുക എന്നത് ചരിത്ര പ്രധാനമായ ഒരു തീരുമാനമായിരുന്നു. അതിനെ ഉറക്കെ പ്രഖ്യാപിച്ച് കയ്യടി നേടിയത് കേരള സർക്കാരും. എന്നാൽ തങ്ങൾ നേരിടുന്ന പരിഗണനയില്ലായ്മകൾക്കെതിരെ പ്രതിഷേധ സ്വരമുയർത്തിയിട്ടും ഇതുവരെയും കേരള സർക്കാർ ഇവരുടെ നിലവിളി കേട്ടതായി പോലും ഭാവിക്കുന്നില്ല. ട്രാൻസ്ജെൻഡേഴ്സിനായി വകയിരുത്തിയ കോടികൾ എവിടെ പോയെന്നു പോലും ഇവർക്കാർക്കും അറിയുകയുമില്ല. കൊച്ചി മെട്രോയിൽ ജോലി ചെയ്യുന്ന ട്രാൻസ് കമ്മ്യൂണിറ്റിയിലെ മൂന്നു പേർ അനുഭവം പങ്കു വയ്ക്കുന്നു.
പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാളിൽ നിന്നും തന്നെ തുടങ്ങാം...
'' ഞാൻ ടിക്കറ്റ് കൗണ്ടറിലാണ് മെട്രോയിൽ ജോലി ചെയ്യുന്നത്. ഇപ്പോൾ മൂന്നു മാസം കഴിഞ്ഞു. അക്കോമഡേഷൻ ആണ് ഏറ്റവും പ്രധാന പ്രശ്നം. ഇപ്പോൾ മെട്രോ മഹാരാജാസിലെ മുന്നിൽ വരെ ഉടനെ ആകുമെന്ന് പറഞ്ഞു കേൾക്കുന്നു, അതുകഴിഞ്ഞു എല്ലാം നോക്കിയിട്ട് ഒരു മാസത്തിനുള്ളിൽ ശരിയാക്കാം എന്നൊക്കെയാണ് അവർ പറയുന്നത്.