വന്യമൃഗങ്ങളെ കണ്ടാല്‍ വാഹനം നിര്‍ത്തുകയോ ഭക്ഷണം നല്‍കുകയോ ഫൊട്ടോ എടുക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന മന്നറിയിപ്പ് പലപ്പോഴും വിനോദസഞ്ചാരികൾ അവഗണിക്കുകയാണ് പതിവ്. ഇങ്ങനെ അപകടത്തിൽ ചെന്നു ചാടുന്നവർ ഏറെയാണ്. എന്നാല്‍ മിക്കവരും ഈ മുന്നറിയുപ്പുകൾ കാര്യമാക്കാറില്ല. ഇങ്ങനെ അധികൃതരുടെ വാക്കുകൾ അവഗണിച്ച ഐറിഷ് യുവാവിന് ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്കാണ്.
ശ്രീലങ്കയിൽ വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു യുവാവ്. കാട്ടിലൂടെ ഓട്ടോയിലായിരുന്നു സഞ്ചാരം. കാട്ടിലൂടെ യാത്ര ചെയ്യുമ്പോൾ കാട്ടാനയെങ്ങാനും ആക്രമിക്കാൻ വന്നാൽ ഭക്ഷണം എറിഞ്ഞു നല്‍കി അതിന്റെ ശ്രദ്ധ തിരിച്ച് ഓട്ടോയുമായി രക്ഷപെടാനായി ഗെയ്ഡ് ഈ യുവാവിന് പഴം നല്‍കിയിരുന്നു. എന്നാല്‍ ആനയെ കണ്ട ആവേശത്തിൽ അതെല്ലാം മറന്ന് പഴം ആനയ്ക്കു നേരിട്ടു നല്‍കുകയായിരുന്നു
പഴം വാങ്ങാനായി യുവാവിന്‍റെ നേരെ പാഞ്ഞടുത്ത ആന അതു വാങ്ങി കഴിച്ച ശേഷം തന്റെ ദേഷ്യം മുഴുവന്‍ തീര്‍ത്തത് ഓട്ടോയിലാണ്. ഓട്ടോ ഇടിച്ചുമറിച്ച് റോഡിനു നടുവിലേക്ക് തള്ളിയിട്ട ആന കലി അടങ്ങാതെ പിന്നിൽ പാർക്കു ചെയ്തിരുന്ന ബസിനേയും ആക്രമിക്കാനൊരുങ്ങി. ഈ തക്കത്തിന് ഐറിഷ് യുവാവ് ആനയുടെ കണ്‍വെട്ടത്തു നിന്ന് ഓടി മറഞ്ഞു. ആനയുടെ വരവു കണ്ട ബസും പുറകോട്ടെടുത്തു. അങ്ങനെ വലിയൊരു അപകടത്തിൽ നിന്ന് യുവാവും മറ്റു വിനോദ സഞ്ചാരികളും രക്ഷപെട്ടു.
ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന അയര്‍ലൻഡില്‍ നിന്നു തന്നെയുള്ള ഇലേന്‍ ഹാര്‍വി എന്ന യുവതിയാണ് ആന ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഓട്ടോയില്‍ സഞ്ചരിച്ച യുവാവിന് അപകടമൊന്നും സംഭവിച്ചില്ലെന്നും ആന കാട്ടിലേക്കു പോയ ശേഷം അതേ ഓട്ടോയില്‍ തന്നെ അയാള്‍ യാത്ര തുടര്‍ന്നെന്നും അവര്‍ വ്യക്തമാക്കി.