അവിട്ടം കേറ്ററിങ്ങിന് ഇനി സഞ്ചരിക്കുന്ന അടുക്കളയും. മനോഹരമായൊരു ബസാണ് അവിട്ടം കേറ്ററിങ്ങിന്റെ സഞ്ചരിക്കുന്ന അടുക്കളയായി മാറിയിരിക്കുന്നത്. അത്യാധുനികമായ ഒരു അടുക്കളയിൽ വേണ്ട സൗകര്യങ്ങളെല്ലാം ഈ ബസിനുള്ളിൽ സജ്ജമാക്കിയിട്ടുണ്ട്. കല്യാണമായാലും മറ്റേതെങ്കിലും ചടങ്ങായാലും അവ നടക്കുന്ന ഓഡിറ്റോറിയങ്ങൾ മിക്കതും ശീതീകരിച്ചതു തത്സമയ പാചകത്തിനു വെല്ലുവിളി ആയി മാറിയിട്ടുണ്ട്. ഇതോടെയാണു പുതിയ വഴി കണ്ടെത്താൻ തീരുമാനിച്ചതെന്ന് അവിട്ടം കേറ്ററിങ് ഉടമ മുണ്ടയ്ക്കൽ രൂപശ്രീയിൽ പി.രാജൻ പറഞ്ഞു.
ബസിനുള്ളിലെ പാചകപ്പുരയിൽ അപ്പം, ദോശ, ഫ്രൈഡ് റൈസ്, കോയിൻ പൊറോട്ട, ചിക്കൻ ഫ്രൈ, ചാറു കറി എന്നിവ തയാറാക്കാനുള്ള സംവിധാനങ്ങളുണ്ട്. ശുദ്ധീകരിച്ച ജലം ഇതിനുള്ളിൽ പാചകത്തിനു ലഭ്യമാക്കിയിട്ടുണ്ട്. പാചക വാതക സിലിണ്ടറുകൾ, ഇൻവെർട്ടർ, ജനറേറ്റർ, ജലസംഭരണി എന്നിവ ബസിനടിയിലാണ്. ടാപ്പ് തുറന്നാൽ മാത്രം പമ്പ് സ്വയം പ്രവർത്തിക്കുന്ന തരത്തിലാണു ജലവിതരണത്തിന്റെ ക്രമീകരണം. മലിനജലം പ്രത്യേകം സംഭരിക്കാനും അതു നിർമാർജനം ചെയ്യാനുമുള്ള സംവിധാനവുമുണ്ട്.
ബസിന്റെ ബോഡി ഗ്ലാസ് ആയതിനാൽ പുറത്തു നിൽക്കുന്നവർക്ക് അകത്തു നടക്കുന്ന പാചകം തത്സമയം കാണാനുള്ള സൗകര്യവുമുണ്ട്. സഞ്ചരിക്കുന്ന അടുക്കളയ്ക്കു മോട്ടോർ വാഹന വകുപ്പിന്റെ ലൈസൻസും ഭക്ഷ്യസുരക്ഷ വകുപ്പിന്റെ അനുമതിയും ലഭിച്ചിട്ടുണ്ട്. പുതുമകളുമായി അവിട്ടം മുന്നേറുമ്പോൾ രാജൻ കൃതജ്ഞതയോടെ ഒർക്കുന്നത് അളിയൻ രാജ്മോഹന്റെ മോഹൻ ടീ ലാൻഡിനെയും അദ്ദേഹത്തിന്റെ പിതാവ് രാമകൃഷ്ണന്റെ രാമകൃഷ്ണ ലഞ്ച് ഹോമിനെയുമാണ്.
അത്രയൊന്നും കളർഫുൾ അല്ലാത്ത കാലത്തെ ഓർമകളാണ് അതിനു പിന്നിൽ. കൊല്ലം നഗരത്തിൽ ഹോട്ടലുകളും ഓഡിറ്റോറിയങ്ങളും ഇത്രയധികം പ്രചാരം നേടുന്നതിനു മുൻപുള്ള ഓർമകൾ. കൊല്ലം ശാരദ മഠത്തിൽ കല്യാണമേളങ്ങൾക്ക് അവധിയില്ലാതിരുന്ന കാലം കൂടിയാണത്. അന്നിവിടെ നടക്കുന്ന മിക്ക കല്യാണങ്ങൾക്കും സദ്യ രാമകൃഷ്ണ ലഞ്ച് ഹോമിലായിരുന്നു. എസ്എൻ കോളജിലെ പിള്ളേരുടെ ചായകുടി കേന്ദ്രം മോഹൻ ടീ ലാൻഡും ആയിരുന്നു. ഇവിടങ്ങളിലെ സഹായി ആയതാണു രാജൻ എന്ന കേറ്ററിങ്ങുകാരന്റെ ജനനത്തിന് ഇടയാക്കിയത്.
പിൽക്കാലത്തു കോളജ് ജംക്‌ഷനിലെ ലക്ഷ്മി ബേക്കറി ആരംഭിച്ചു. ഇപ്പോഴതിന്റെ ചുമതലക്കാരൻ സഹോദരനാണ്. 1980ലാണു കേറ്ററിങ് സർവീസ് ആരംഭിച്ചത്. 100 മുതൽ 200 വരെ സദ്യ ഒരുക്കി വിതരണം ചെയ്തിരുന്ന ചെറിയ സംവിധാനം ഇപ്പോൾ നാലായിരവും അയ്യായിരവും പേർക്കു ഭക്ഷണം കൊടുക്കാൻ ശേഷിയുള്ള അവിട്ടം കേറ്ററേഴ്സായി.
അവിട്ടം രാജന്റെ ജന്മനക്ഷത്രമാണ്. പോളയത്തോട് നാഷനൽ നഗറിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഫാക്ടറിയുണ്ട്. എല്ലാത്തരം സദ്യ ഒരുക്കുന്നതിനുമുള്ള സജ്ജീകരണങ്ങളും ഇവിടെയുണ്ട്. എല്ലാത്തിനും മേൽനോട്ടവുമായി രാജനോടൊപ്പം ഭാര്യ ജെസിയുമുണ്ട്.