കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന ചില മീനുകൾ, അവയുടെ പേരുവന്ന വഴി, പലയിടത്തുമുള്ള അവയുടെ വിളിപ്പേരുകൾ എന്നിവയിലൂടെ ഒരു ചെറിയ ട്രോളിങ്.
മീനെന്നാൽ മിന്നുന്നതെന്ന് അർഥം. കേരളത്തിന്റെ തെക്കേയറ്റത്ത് പോയി, ‘ചേട്ടാ, ഒരു കിളിമീൻ ഫ്രൈ’ന്നു ചോദിച്ചാൽ മിക്കവാറും പുള്ളിക്കാരൻ ‘അതിവിടെ ഇല്ലെ’ന്നു പറയും. ‘അപ്പോപ്പിന്നെ ദാ ഇരിക്കുന്നതെന്താ’ എന്നു നമ്മുടെ അടുത്ത ചോദ്യം, ‘ആഹ്, നവര ആണോ ഉദ്ദേശിച്ചേ’ എന്നു പറഞ്ഞു ചേട്ടൻ ആ ‘പൊരിച്ചത്’ ഇങ്ങു തരും. ഇതാണ് സംസ്ഥാനത്തെ മിക്കയിടത്തെയും അവസ്ഥ. മീനുകൾക്കു പലയിടത്തും പല പേരുകളാണ്.
ഓരോന്നിന്റെയും ഉദ്ഭവം ചികഞ്ഞാൽ കൗതുകത്തിന്റെ ഒരു ‘മീനവിയൽ’ കഴിക്കാം. ഇന്നു ലഭ്യമായ മീനുകളുടെ പേരുകൾ ഭാഷാചരിത്രത്തിന്റെ ആദ്യപടികളിലൊന്നാണ്. വിവിധ കടപ്പുറങ്ങളിൽ നിലനിൽക്കുന്ന പ്രാദേശിക മീൻപേരുകൾ ശേഖരിച്ചാൽ മലയാളത്തിൽ നിന്ന് അപ്രത്യക്ഷമായ ഒരു പിടി വാക്കുകളുടെ വീണ്ടെടുക്കലാകും അത്.
മലയാളിയുടെ ഊണുമേശയിൽ രുചിക്കടൽ ഒരുക്കുന്ന 52 മീനുകളുടെ ചിത്രങ്ങളും അവയുടെ പേരിന്റെ പ്രത്യേകതകളും ‘മീൻപെരുമ’ എന്ന പ്രദർശനത്തിൽ കണ്ടു.
മത്തിപ്പിക്കുന്ന മത്തി
ഒട്ടേറെ പേർക്ക് ഇഷ്ടമുള്ള മീനാണ് മത്തി. മത്തിയുടെ പോഷകഗുണം മനസ്സിലാക്കുന്നവർ അതു കഴിക്കാതെ വിടില്ല. രുചികൊണ്ട് മനുഷ്യനെ ‘മത്തിപ്പിക്കുന്നത്’ എന്ന ആശയത്തിൽ നിന്നാണ് പൂർവികർ മീനിന് ആ പേരു നൽകിയത്. മത്തിക്കുക എന്നാൽ ‘ഇഷ്ടപ്പെടുക, മധുരിക്കുക’ എന്നൊക്കെ അർഥം. ഇന്ന് ഈ വാക്ക് ഉപയോഗിക്കുന്നവർ വിരളമാണ്. മത്തി മക്കളെപ്പോറ്റി എന്ന ചൊല്ല് മത്സ്യത്തൊഴിലാളികൾക്കിടയിലുണ്ട്. ചാളയെന്നും ഇതിനു പേരുണ്ട്. വലയിൽ കുടുങ്ങിയാൽ മദിച്ചു പുളയുന്ന മീനാണ് മത്തി.
ചെമ്മീൻ ചൂടനും നാരനുമാണ്
ചുവന്ന മീൻ എന്ന് അർഥം വരുന്നതിനാലാണ് ചെമ്മീൻ എന്ന പേരു വന്നത്. ചൂടൻ, നാരൻ, കാര, പുള്ളി, തെള്ളി, പൂവാലൻ, കരിക്കാടി, വില്ലൻ, കലന്തൻ, മാരി, കൊഞ്ച്, മുട്ട (കാലൻ) എന്നിങ്ങനെ വിവിധ വകഭേദങ്ങളുണ്ടിവന്. സ്വഭാവം കൊണ്ടാണ് ചൂടൻ എന്ന പേര്. വെളുത്ത നാര് കൊണ്ട് അലംകൃതനായതു കൊണ്ട് നാരൻ. കറുത്ത നിറത്തിലുള്ള മീൻ കാരയും കരിക്കാടിയും. വാലിൽ ചുവന്ന അടയാളമുള്ളതു പൂവാലൻ. മഴത്തുള്ളി പോലുള്ളതു മാരി. വലുപ്പമുള്ളവർ വില്ലനും കലന്തനും. ഇത്തിരിക്കുഞ്ഞനാണ് മുട്ടച്ചെമ്മീൻ. തെളിച്ചമുള്ളതു തെള്ളി.
കണവയെന്ന കൂന്തൽ
നീരാളി വിഭാഗത്തിൽപെടുന്ന ഈ സുന്ദരിക്ക് കണവയെന്നും കൂന്തലെന്നുമാണ് പ്രധാന പേരുകൾ. മുടി പോലുള്ള ഭാഗമുള്ളതുകൊണ്ട് കൂന്തൽ എന്ന പേര് അന്വർഥമായി. കക്കൂന്തലും അരിക്കൂന്തലുമുണ്ട്. കക്ക് എന്നാൽ കയ്പ് രസമുള്ള ഭാഗം. കക്ക് കൂടുതലുള്ളതു കക്കൂന്തലും കുറവുള്ളത് അരിക്കൂന്തലും. കടപ്പുറത്തു കാണപ്പെടുന്ന കടൽനാക്ക് കൂന്തലിന്റെ ശരീരഭാഗമാണ്.
ചിത്രകാരൻ എഴുത്തൻ കച്ചായി
പുറംപാളിയിൽ പ്രാചീന ലിപികളെ ഓർമിപ്പിക്കുന്ന തരം വരയും കുറിയുമുള്ളതാണ് എഴുത്തൻ കച്ചായി എന്ന മത്സ്യത്തിന്റെ പ്രധാന സവിശേഷത. പേരു വന്നതും ആ വഴിക്കു തന്നെയാകണം. കുത്തേറ്റാൽ അതിശക്തമായ വേദന (കടച്ചിൽ എന്നു നാട്ടുവാക്ക്) ഉണ്ടാകും. ‘കടച്ചിൽ’ ഉണ്ടാക്കുന്നതു കൊണ്ട് കച്ചായി എന്നു പേരിട്ടു.
കൊയലക്കുഴൽവിളി
കുഴൽ പോലുള്ള ചുണ്ടും ശരീരവുമുള്ള ഈ മീനിന് കൊയല എന്ന പേരു തന്നെയാണ് ഏറ്റവും ചേരുന്നത്. ജലോപരിതലത്തിൽ സാധാരണ കാണപ്പെടുന്നു. ചുണ്ടുള്ളതും ഇല്ലാത്തതുമായ കൊയലയുണ്ട്.
സുന്ദരൻ പുതിയാപ്ല കട്‌ല
വിവിധ വർണങ്ങളിൽ കാണപ്പെടുന്ന മത്സ്യമാണ് ഇത്. വ്യത്യസ്തമായ ഈ പേരിനു കാരണമായതും വർണഭംഗി തന്നെ. നവവരന്റെ ആകാശ ശോഭയുള്ളതുകൊണ്ട് പഴമക്കാർ സ്നേഹത്തോടെ ഇവനെ വിളിച്ചു, പുതിയാപ്ല കട്‌ല.
തടിയൻ അയക്കൂറ
രുചിയിലും വിലയിലും മുൻപന്തിയിലുള്ള അയക്കൂറയ്ക്കു നെയ്മീൻ എന്നും പേരുണ്ട്. ആഴക്കടൽ മത്സ്യമാണ്. ‘ചുമ്പും’ എന്നു ചിലയിടത്ത് അറിയപ്പെടുന്നു. ഇംഗ്ലിഷിൽ ’സീർ ഫിഷ്’(seer fish) എന്നാണു പേര്. സീർ എന്നാൽ സന്യാസി. ആന്ധ്രയിലും തമിഴ്നാട്ടിലും ‘വഞ്ചരം’ എന്ന് അറിയപ്പെടുന്നു. ശ്രീലങ്കയിൽ ഇതിനു പേര് ‘തോറ’.
നത്തൽ ചെറിയ മീനേയല്ല
ചെറുമീനായ നത്തലിന് നത്തോലിയെന്നും വറ്റയെന്നും പേരുകളുണ്ട്. കരിനത്തൽ, സൂചിനത്തൽ, അന്നക്കണ്ണി എന്നിങ്ങനെ വകഭേദങ്ങളുണ്ട്. നത്ത എന്നാൽ ജലജീവി എന്നർഥം.
ആവോളം ആവോലി
മലബാർ മേഖലയിൽ സുലഭമായി ലഭിക്കുന്ന ആവോലിയിൽ വെളുത്തവയും കറുത്തവയും ഉണ്ട്. മാഞ്ചി എന്നും കറുത്ത ആവോലിക്കു പേരുണ്ട്. ചിലയിടത്തു മാച്ചാൻ എന്നും വിളിപ്പേര്. ഇംഗ്ലിഷിൽ ‘പോംഫ്രറ്റ്’ എന്ന് അറിയപ്പെടുന്നു.