ബംഗാള്‍ ഉള്‍ക്കടലിലെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിന്‍റെ ഭാഗമാണ് നോര്‍ത്ത് സെന്‍റിനെല്‍ ദ്വീപ്. ആന്‍ഡമാന്‍ അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റിനു കീഴില്‍ വരുന്ന ഈ ദ്വീപിലേക്ക് ഇന്നേ വരെ പുറം ലേകത്തുനിന്ന് ആരും കടന്ന് ചെന്നിട്ടില്ല. ഒരു പക്ഷെ കടന്ന് ചെന്നിട്ടുണ്ടെങ്കില്‍ തന്നെ അവര്‍ തിരിച്ച് വരാത്തതിനാല്‍ അവരെക്കുറിച്ചോ ആ ദ്വീപിനെക്കുറിച്ചോ അധികം വിവരങ്ങളും ലഭ്യമല്ല. ചന്ദ്രനിലും ചൊവ്വയിലും വരെ മനുഷ്യര്‍ ചെന്നെത്തിയപ്പോഴും ഇവിടേക്കു വരാൻ സാഹസികർ പോലും മടിച്ചു. രണ്ടും കൽപ്പിച്ച് അവിടേക്കു പോയവരിൽ തിരികെയെത്തിവരും വിരളമാണ്. ആളുകളെ ഭയപ്പെടുത്തുന്ന നിഗൂഢതകൾ നിറഞ്ഞു നില്‍ക്കുന്ന ഭൂമിയിലെ ചുരുക്കം ചില സ്ഥലങ്ങളില്‍ ഒന്നാണ് സെന്‍റിനെല്‍.
തെളിഞ്ഞ ജലാശയമുള്ള കടലുകൊണ്ടും കണ്ടല്‍കാടുകള്‍ കൊണ്ടും ചുറ്റപ്പെട്ട ഈ പ്രദേശത്ത് പുറം ലോകം കാണാതെ ഒരു ജനത വസിക്കുന്നുണ്ട്. ഇന്നോളം ഈ പ്രദേശത്തേക്ക് ആരെയും കടന്നു ചെല്ലാനോ അവരുമായി ബന്ധം സ്ഥാപിക്കാനോ അനുവദിക്കാതെ ഈ പ്രദേശം അടക്കി വാഴുന്ന ഒരു ആദിവാസി സമൂഹം. സമീപപ്രദേശത്ത് കൂടി ഒരു ബോട്ടെത്തിയാല്‍ പോലും അവര്‍ കൂട്ടത്തോടെ തീരത്തേക്കെത്തും. വിഷം പുരട്ടിയ അമ്പുകള്‍ തുരുതുരെ എയ്യും. ഈ ദ്വീപിലേക്കെത്തിപ്പെടാന്‍ ശ്രമിക്കുന്നതിനിടെയിൽ വിഷപുരട്ടിയ അമ്പേറ്റ് മരിച്ചവരേറെയാണ്.