കന്യാസ്ത്രീയെക്കുറിച്ച് സമൂഹത്തിനു ചില ധാരണകളുണ്ട്. ജപമാല കയ്യിലേന്തി, പ്രാർഥനാമന്ത്രങ്ങുളുരുവിട്ട്, സൗമ്യമായി സംസാരിക്കുന്ന വിശുദ്ധമായ രൂപം. എല്ലാവരാലും അംഗീകരിക്കപ്പെട്ട ഈ ധാരണയെ തിരുത്തുന്നവരുമുണ്ട്. ആദ്യം അംഗീകരിക്കാൻ മടിച്ചാലും സമൂഹത്തിനു പ്രയോജനം ചെയ്യുന്ന, മനുഷ്യർക്കു ഗുണകരമാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന കന്യാസ്ത്രീയുടെ വ്യത്യസ്ത റോളുകളെയും സമൂഹം അംഗീകരിക്കും.
സംശയമുണ്ടെങ്കിൽ ഇർമ ചുഴലിക്കാറ്റ് നാശം വിതച്ച ഫ്ലോറിഡയിലെ കന്യാസ്ത്രീയെ അറിയുക. വേഷത്തിന്റെ പരിമിതികളെ മറികടന്ന്, അംഗീകൃത ധാരണകളെ അതിജീവിച്ച് സമൂഹത്തിനുവേണ്ടി പ്രവർത്തിക്കേണ്ടത് എങ്ങനെയാണെന്നു കാണിച്ചുതരുന്ന കന്യാസ്ത്രീ.
ചുഴലിക്കാറ്റ് താണ്ഡവമാടിയ പ്രദേശത്ത് പ്രാർഥനകളേക്കാൾ പ്രയോജനം ചെയ്യുന്നതു പ്രവൃത്തിയാണെന്നു തെളിയിച്ചിരിക്കുന്നു ഈ കന്യാസ്ത്രീ. മറിഞ്ഞുവീണ മരക്കൊമ്പുകൾ വാളു കൊണ്ടു മുറിച്ചുമാറ്റി ഗതാഗതതടസ്സം ഒഴിവാക്കുന്ന കന്യാസ്ത്രീ. അവരുടെ വേഷം തൊഴിലാളിയുടേതല്ല. വിശുദ്ധവേഷം തന്നെ. ആ വേഷം അണിഞ്ഞുകൊണ്ടുതന്നെ സാധാരണ ജോലികളും ചെയ്യാമെന്ന് അവർ തെളിയിച്ചിരിക്കുന്നു. വാളിനാൽ മരക്കൊമ്പ് അറുത്തുമാറ്റുന്ന കന്യാസ്ത്രീയെക്കുറിച്ചുള്ള വാർത്തയും ചിത്രവും സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ് ഇപ്പോൾ. ലോകമെങ്ങും ചിത്രം പ്രചരിക്കുന്നു.
വാൾ എങ്ങനെ ഉപയോഗിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. ഗൂഗിളിൽ അന്വേഷണം നടത്തിയാണ് ഉപയോഗക്രമം കണ്ടുപിടിച്ചത്.സാധാരണ ജോലികൾ എങ്ങനെ ചെയ്യുമെന്നു മറന്നുപോയിരുന്നു. വിദ്യാർഥികളാണു പറഞ്ഞത് എല്ലാക്കാര്യങ്ങളും ഗൂഗിളിൽ അന്വേഷിച്ചാൽ കിട്ടുമെന്ന്: പറയുന്നത് മിയാമിയിലെ ഒരു സ്കൂളിൽ പ്രിൻസിപ്പലായ മാർഗരറ്റ് ആൻ എന്ന കന്യാസ്ത്രീ.