ചാനലുകളിലും ട്രോളുകളിലും കോമഡി വിഡിയോകളിലും നിറയെ അൽഫോൻസ് കണ്ണന്താനത്തിന്റെ ഭാര്യ ഷീലയുടെ സംസാരമാണ്. ഇതൊക്കെ കാണുമ്പോൾ എന്തു തോന്നുന്നു? ഷീല മനസ്സു തുറന്നു സംസാരിക്കുന്നു...
‘‘ദുഷ്ടൻമാരുടെ ആലോചന പ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയുംപരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയുംകഴിഞ്ഞുപോയാൽ ഭാഗ്യവാൻ’’ബൈബിളിൽ സങ്കീർത്തനം ഒന്നാം വാചകത്തിന്റെ ചുരുക്കമിതാണ്....
ഇതൊക്കെ ഞാൻ എന്നും വായിക്കുന്നതാണ്. പക്ഷേ, പറഞ്ഞിട്ടു കാര്യമില്ല. എന്നെ പരിഹസിച്ച് ഇറങ്ങിയ വിഡിയോ മൂന്നു ലക്ഷത്തി മുപ്പതിനായിരം പേരു കണ്ടെന്നാരോ വിളിച്ചു പറഞ്ഞു. ഇതിനൊക്കെ പ്രകാശത്തേക്കാൾ വേഗമാണ്. ഇപ്പോൾ പെൺപിള്ളാരു കറുത്ത കണ്ണാടിയൊക്കെ വച്ച് വീണ്ടും കളിയാക്കി ഡബ്സ്മാഷ് വിഡിയോ ഒക്കെ ഇറക്കിയെന്നും കേട്ടു. കൂട്ടുകാരൊക്കെ വിളിക്കുന്നുണ്ട് ഇതൊക്കെ കണ്ട് സങ്കടപ്പെട്ട്.
എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളാണ്. ഞാൻ തമാശയിഷ്ടപ്പെടുന്നയാളുമാണ്. ഒരാളെയും മോശമായി ചിത്രീകരിക്കുന്നതു നീതിയല്ലെന്നു വിശ്വസിക്കുന്നു. ഒന്നും ചിത്രീകരിക്കുന്നില്ലെന്ന് ഉറപ്പുപറഞ്ഞിട്ട് അതൊക്കെ ചാനലുകളിൽ കാണിച്ചു. ഇങ്ങനെ പരിഹസിച്ചു പുറത്തും വിട്ടു. അതൊക്കെ അതിന്റെ വഴിക്ക് പോകട്ടെ... ഇതൊക്കെ ആർക്കെങ്കിലും ആശ്വാസമാകുന്നെങ്കിൽ ആയിക്കോട്ടെയെന്നാണ് എന്റെ പ്രാർഥന– കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ ഭാര്യ ഷീലയുടെ വാക്കുകളാണിത്.
ആദ്യം ഞാൻ വച്ചിരുന്ന കൂളിങ് ഗ്ലാസിന്റെ കാര്യം പറയാം. ഡൽഹിയിൽ ചൂട് കാരണം പുറത്തിറങ്ങുന്ന എല്ലാവരും ഇത്തരം ഗ്ലാസ് വയ്ക്കുന്നുണ്ട്. അവിടെ അതൊരു ഗമ കാണിക്കലല്ല. അന്ന് ആൽഫിയുടെ (അൽഫോൻസ് കണ്ണന്താനം) സത്യപ്രതിജ്ഞയായിരുന്നു. രാഷ്ട്രപതിഭവനിലേക്കു കൊണ്ടുപോകാൻ നിയന്ത്രണമുള്ളതുകൊണ്ടു ഞങ്ങൾ മൊബൈൽ ഫോണും കുളിങ് ഗ്ലാസും ഒന്നും എടുക്കാതെയാണു പോയത്. സത്യപ്രതിജ്ഞ കഴിഞ്ഞു നേരെ കേരള ഹൗസിൽ പോയി ഓണസദ്യകഴിക്കാമെന്ന് എല്ലാവരും പറഞ്ഞതുകൊണ്ടാണ് അങ്ങോട്ടുപോയത്. അവിടെ ചെന്നപ്പോൾ ഇഷ്ടംപോലെ ചാനലുകൾ ആൽഫിയെ പൊതിഞ്ഞു. ചാനൽ മൈക്കിന്റെ വയറിൽ മുണ്ടു കുരുങ്ങി ആൽഫി വീഴാൻ പോലും തുടങ്ങി.
ഞാനും ഞങ്ങളുടെ കുടുംബസുഹൃത്തും സഹോദരിയും കാറിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് എന്നെ തപ്പി ഇംഗ്ലിഷ് ചാനലിൽനിന്ന് ഒരു പെൺകുട്ടി വന്നത്. കോട്ടയംകാരിയാണെന്നു പറഞ്ഞപ്പോൾ ആ കുട്ടിയോട് സംസാരിച്ചു.
കാറിൽനിന്നു പുറത്തേക്കിറങ്ങാൻ നേരം ചൂടല്ലേ ഇതുവച്ചോയെന്നു പറഞ്ഞു സുഹൃത്തിന്റെ സഹോദരിയാണു കൂളിങ് ഗ്ലാസ് തന്നത്. എന്നോട് എന്തെങ്കിലും പറയാൻ ചാനൽ ലേഖിക പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു എനിക്ക് ഒന്നും പറയാനില്ല. എന്റെ ഇംഗ്ലിഷ് അത്ര നല്ലതല്ല. ഇങ്ങനെ ചാനലുകളിലൊന്നും മറുപടി പറയാൻ പറ്റിയ ആളുമല്ല ഞാൻ.
അന്നേരം കൂടെവന്ന സുഹൃത്തുക്കൾ പറഞ്ഞു, ചാനലുകാരോട് സംസാരിച്ചില്ലെങ്കിൽ നമ്മൾ അഹങ്കാരം കാണിച്ചുവെന്ന് അവർ പറയും. അതു കേട്ടതോടെയാണു സംസാരിക്കാൻ ഞാൻ സമ്മതിച്ചത്. അറിയാവുന്ന ഇംഗ്ലിഷ് മതിയെന്നൊക്കെ പറഞ്ഞാണ് എന്നെക്കൊണ്ടു സംസാരിപ്പിച്ചത്.
അപ്പോൾ ഓരോരോ ദേശീയ ചാനലുകൾ വന്നു. അവരോടൊക്കെ മറുപടി പറഞ്ഞു. എല്ലാം ഇംഗ്ലിഷ് ചാനലുകളായിരുന്നു. ആകെ ശ്വാസം മുട്ടിപ്പോയി. അതുകഴിഞ്ഞു മാറി നിന്നപ്പോഴാണു മലയാളം ചാനൽ വന്നത്. ഇംഗ്ലിഷ് പറച്ചിലിൽനിന്നു രക്ഷപ്പെട്ടു വന്നതിന്റെ ആശ്വാസത്തിൽ നിൽക്കുകയായിരുന്നു ഞാൻ. എനിക്ക് ഒന്നും പറയാനില്ലെന്നു പറഞ്ഞപ്പോൾ കുശലം പറഞ്ഞാൽ മതിയെന്നായി ചാനലുകാർ. ഇതൊന്നും ചിത്രീകരിക്കുന്നില്ലല്ലോ എന്നുചോദിച്ചപ്പോൾ ഇല്ലെന്നും പറഞ്ഞു. ആ കുശലസംഭാഷണമാണ് ഇപ്പോൾ ആളുകൾ കണ്ടു ചിരിക്കുന്നത്.
ഞാനൊന്നും ഗമ പറഞ്ഞതല്ല. പ്രധാനമന്ത്രി മോദിജിയോടും ബിജെപി പ്രസിഡന്റ് അമിത് ഷാജിയോടും ആൽഫിക്കുള്ള ബന്ധമൊക്കെ ചോദിച്ചപ്പോൾ സത്യസന്ധമായി അതൊക്കെ പറഞ്ഞു. ആറു വർഷമായി ആൽഫി അവരോടൊക്കേ ചേർന്നു പ്രവർത്തിക്കുന്നത് ഒരു വീട്ടമ്മയെന്ന നിലയിൽ നോക്കി കണ്ടയാളാണു ഞാൻ അതുകൊണ്ടു കുശലസംഭാഷണത്തിനിടെ പറഞ്ഞുവെന്നു മാത്രം.
ജീവിതത്തിന്റെ ഉയർച്ചകളും താഴ്ചകളും കണ്ടവരാണു ഭർത്താവും ഞാനും. അധികാരത്തിന്റെ പല കസേരകളും ചുവപ്പ് പരവതാനിയും ഒക്കെ ദൈവം കൊണ്ടു തന്നു. അതൊക്കെ നന്മ ചെയ്യാൻ മാത്രം ഉപയോഗിച്ച ഭർത്താവിന്റെ ഭാര്യയെന്ന അഭിമാനം മാത്രമേയുള്ളൂ എനിക്ക്, അല്ലാതെ ഗമയില്ല.
എല്ലായ്പ്പോഴും ഞാൻ ഞാൻ എന്ന് ആൽഫി പറയുന്നുവെന്നൊക്കെയുള്ള പരിഹാസവിഡിയോകളും കണ്ടു. ഞാൻ ഇത് അദ്ദേഹത്തോടു പറഞ്ഞു. ഞാൻ എന്നു പറയുന്നതു ഗമ പറയുന്നതല്ലെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. വൈദ്യുതിയില്ലാത്ത ഗ്രാമത്തിൽ ചെറിയൊരു വീട്ടിൽ ജനിച്ച്, മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ പഠിച്ച്, പത്താംക്ലാസിൽ കഷ്ടിച്ചു ജയിച്ച് പിന്നെ കഠിനാധ്വാനം കൊണ്ട് ഐഎഎസ് പാസായി. ആരുടെയും ശുപാർശയില്ലാതെ മികവ് മാത്രം പരിഗണിച്ച ലോകത്തിൽ കേന്ദ്രമന്ത്രിപദം വരെയെത്തി. ഇക്കാര്യത്തെപ്പറ്റിയും കഠിനാധ്വാനത്തെപ്പറ്റിയും പറയുമ്പോൾ ഞാൻ എന്നു പറയാതെ പിന്നെ എന്താ വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ശരിയല്ലേ, ആ ചോദ്യം. അത് ഇൗ തലമുറയിൽ ആർക്കെങ്കിലും പ്രചോദനമാകാതിരിക്കില്ലെന്നും ഞാൻ എന്ന് ഇനിയും പറയുമെന്നുമാണ് ആൽഫിയുടെ അഭിപ്രായം.’’
ജീവിതം പാവങ്ങൾക്ക് വേണ്ടിയും
കോട്ടയം ജില്ലയിലെ മണർകാട് കണിയാംകുന്ന് സ്കൂളിലും കോട്ടയം ബേക്കർ സ്കൂളിലുമായിരുന്നു ഷീലയുടെ സ്കൂൾ വിദ്യാഭ്യാസം. ബിസിഎം കോളജിൽ ഡിഗ്രിക്ക് രണ്ടാം വർഷം പഠിക്കുമ്പോൾ അൽഫോൻസ് കണ്ണന്താനത്തെ വിവാഹം കഴിച്ച ഷീല പഠനം നിർത്തി. എട്ടുവർഷം കഴിഞ്ഞ് അൽഫോൻസ് കലക്ടറായി കോട്ടയത്തു വന്നപ്പോൾ ബിസിഎമ്മിൽ ചേർന്നു ബിരുദം പൂർത്തിയാക്കി.
കണ്ണന്താനത്തിനൊപ്പം ഡൽഹിയിലേക്കു പോയ ഭാര്യ ഷീല ചേരികളിൽ സമൂഹികസേവനത്തിനിറങ്ങി. ചേരികളിൽ താമസിക്കുന്നവർക്കു ശുചിമുറികളും അനാഥ കുട്ടികൾക്കു സംരക്ഷണവും നൽകുന്ന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ഇപ്പോഴും ആഴ്ചയിൽ രണ്ടുദിവസം ചേരികളിൽ സേവനം നടത്തുന്നു. ഡൽഹിയിലെ ചില കേന്ദ്രങ്ങളിലെ ചുവന്ന െതരുവുകളിലെ കുഞ്ഞുങ്ങളുടെ പുനരധിവാസം ഉൾപ്പെടെ പ്രവർത്തനങ്ങൾക്കും ഷീല നേതൃത്വം കൊടുക്കുന്നു.
ഇതൊന്നും പ്രസിദ്ധീകരിക്കേണ്ടതില്ലെന്നു ഷീല പറഞ്ഞുവെങ്കിലും കൊടുക്കേണ്ടതുണ്ട് എന്നു നിർബന്ധിച്ചുറപ്പുവാങ്ങിയാണ് പ്രസിദ്ധീകരിക്കുന്നത്. കാര്യങ്ങൾ അറിയാതെ കളിയാക്കുന്നവരോട് ഒരേയൊരു മറുപടിയേ ഷീലയുടെ മനസ്സിൽനിന്നു വരുന്നുള്ളു. നമ്മുടെ ക്ലോക്കും തമ്പുരാന്റെ ക്ലോക്കും തമ്മിലും നമ്മുടെ കലണ്ടറും തമ്പുരാന്റെ കലണ്ടറും തമ്മിലും വ്യത്യാസമുണ്ട്. കളിയാക്കുന്നവർ കയ്യടിക്കുന്ന കാലം വരും.