ദിനംപ്രതിയുള്ള പെട്രോൾ വിലവർധനവ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചകളാണ് നടക്കുന്നത്. സർക്കാരിനെ കുറ്റപ്പെടുത്തുന്നവരും കുറ്റപ്പെടുത്തേണ്ട എന്നു വാദിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. മുംബൈയിൽ പെട്രോൾ വില 80 തൊട്ടതോടെ ഇന്ത്യയൊട്ടാകെ ഇപ്പോൾ പെട്രോൾ വിലയെക്കുറിച്ചും ക്രൂഡ് ഓയിൽ വിലയെക്കുറിച്ചുമാണ് ചർച്ച.
മീം ഗ്രൂപ്പുകളിലും പെട്രോൾ വിലവർധനവു തന്നെയാണ് താരം. കേന്ദ്രസർക്കാരിനെ ന്യായീകരിച്ചു സംസ്ഥാന സർക്കാരുകളെ കുറ്റംപറഞ്ഞു വരുന്നവരെ കണക്കിന് പരിഹസിച്ചു വിടുന്നുണ്ട് ആക്ഷേപഹാസ്യത്തിന്റെ ഈ വക്താക്കൾ. പ്രധാനമന്ത്രി മുകളിലേക്കു നോക്കിയിരിക്കുന്ന ഫോട്ടോയിട്ടു 'പെട്രോളിന്റെ വിലയല്ലേ ഗോമാതാവേ ആ മേപ്പോട്ടു പോകുന്നത്?' എന്ന് അതിശയപ്പെട്ടിരിക്കുന്നപോലെ ചിത്രീകരിക്കുന്ന ഒരു പോസ്റ്റ് ഉണ്ട്. അതിനു കീഴെത്തന്നെ ഒബാമയും മോദിയും മുകളിലേക്കു നോക്കിയിരുന്നു 'പോകുന്ന പൊക്കുകണ്ടോ?' എന്നു പറയുന്ന ഒരു കമന്റും വന്നിട്ടുണ്ട്.
കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് പെട്രോൾ വിലവർധനവിനെ ചൂണ്ടിക്കാട്ടി സർക്കാരിനെ വിമർശിച്ച പ്രമുഖ ബിജെപി നേതാക്കളുടെ ട്വീറ്റുകൾ സാധാരണപോലെ തന്നെ കറങ്ങി നടപ്പുണ്ട്. ബൈക്ക് തള്ളി പ്രതിക്ഷേധിച്ച കേരളാനേതാക്കൾ തള്ളി തള്ളി ഇപ്പൊ ഇന്ത്യൻ അതിർത്തി കഴിഞ്ഞിട്ടുണ്ടാകും എന്നും പരിഹാസ രൂപേണ കമന്റുകൾ വരുന്നുണ്ട്.
കേരളസർക്കാർ നികുതി ഉപേക്ഷിച്ചാൽ പെട്രോൾ വിലനിയന്ത്രിക്കാം എന്ന വിചിത്ര വാദവുമായി വരുന്നവരുണ്ട്. എക്സൈസ് നികുതി വർധിപ്പിച്ചു വിലകൂട്ടിയത് കേന്ദ്രമല്ലേ എന്ന മറുചോദ്യത്തിനൊപ്പം കേന്ദ്രത്തിനു നികുതി വരുമാനമായി കിട്ടിയ കണക്കുകളും നിരത്തിയാണ് മറുപടി. കേന്ദ്രം എക്സൈസ് നികുതി കൂട്ടിയിട്ടും കേരളം നികുതി ഉപേക്ഷിക്കണം എന്നു പറയുന്നത് എന്തുകഷ്ടമാണ് എന്നു ചോദിക്കുന്ന രാഹുൽ ദ്രാവിഡിനെയും മീം ഗ്രൂപ്പുകളിൽ കാണാം.