ബസിൽ യാത്ര ചെയ്യണമെങ്കിൽ ടിക്കറ്റെടുക്കണം. അതിപ്പോ മനുഷ്യരായാലും മൃഗങ്ങളായാലും. എന്തിനേറെ പറയുന്നു ഒരു പ്രാവായാൽ പോലും ടിക്കറ്റെടുക്കണമെന്നാണു നിയമം അനുശാസിക്കുന്നത്. പറയുന്നത് തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷനിലെ ടിക്കറ്റ് ഇൻസ്പെക്ടറാണ്. ബസിൽ യാത്ര ചെയ്ത പ്രാവിനു ടിക്കറ്റ് നല്കാത്തതിന് കണ്ടക്ടർക്ക് കാരണംകാണിക്കൽ നോട്ടീസ് നല്കി വാർത്ത സൃഷ്ടിച്ചിരിക്കുകയാണ് ഈ ഇൻസ്പെക്ടർ.
തമിഴ്നാട്ടിലെ ഹരൂർ പട്ടണത്തിൽ നിന്ന് എല്ലാവഡി എന്ന ആദിവാസി ഗ്രാമത്തിലേക്കു സർവീസ് നടത്തുന്ന ടിഎൻഎസ്ആർടിസി ബസിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. ബസ് ഹരൂർ അതിർത്തിയിലെത്തിയപ്പോഴാണ് ചെക്കിങ്ങിനായി ഇൻസ്പെക്ടർ ബസിൽ കയറിയത്. ബസിലുണ്ടായിരുന്ന എൺപതു യാത്രക്കാരും ടിക്കറ്റെടുത്തെന്ന് ബോധ്യപ്പെട്ട് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് മദ്യപാനിയായ ഒരു 40കാരൻ മടിയിലിരുത്തി ഒരു പ്രാവിനോടു സംസാരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. സന്തതസഹചാരിയായിരുന്ന പ്രാവ് ബസ് യാത്രയിലും കക്ഷിയോടൊപ്പം ചേരുകയായിരുന്നു.
പ്രാവിന് ടിക്കറ്റ് എടുത്തോയെന്ന് ഇൻസ്പെക്ടർ ചോദിച്ചപ്പോൾ തമാശയാണെന്നാണ് ബസിലെ കണ്ടക്ടറും മറ്റു യാത്രക്കാരും ആദ്യം കരുതിയത്. ടിക്കറ്റെടുത്ത സമയത്ത് അയാളോടൊപ്പം പ്രാവില്ലായിരുന്നതിനാൽ ടിക്കറ്റെടുത്തില്ലെന്ന മറുപടിയും കണ്ടക്ടർ നൽകി. എന്നാൽ പ്രാവിന് ടിക്കറ്റ് നല്കാത്തതിനു വിശദീകരണം നല്കണമെന്നാവശ്യപ്പെട്ട് ഇൻസ്പെക്ടർ മെമ്മോ നല്കിയതോടെ സംഗതി കൈവിട്ടുപോയെന്ന് കണ്ടക്ടർക്കു മനസിലായി. നിലവിലുള്ള നിയമ പ്രകാരം ബസിൽ യാത്രചെയ്യുന്ന മൃഗങ്ങൾക്കും പക്ഷികൾക്കും ഉടമസ്ഥർ ടിക്കറ്റെടുക്കേണ്ടതാണ്. ടിക്കറ്റ് എടുക്കാത്ത പക്ഷം കണ്ടക്ടർ അവരെ യാത്ര ചെയ്യാൻ അനുവദിക്കരുതെന്നാണ് നിയമം.
സംഭവം വാർത്തയായതോടെ പാവം കണ്ടക്ടറെ അനുകൂലിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്. 30 പ്രാവുകളോ അതിലധികമോ ഉണ്ടെങ്കിൽ മാത്രം ടിക്കറ്റെടുത്താൽ മതിയെന്നാണ് ഇവരുടെ വാദം. ഏതായാലും ഒരു പ്രാവു കാരണം പുലിവാലു പിടിച്ചിരിക്കുകയാണ് പാവം കണ്ടക്ടർ.