പലപ്പോഴും നാം പ്രതീക്ഷിക്കുന്നതുപോലെയാകില്ല ജീവിതത്തിന്റെ പോക്ക്. നാം സ്വപ്നം പോലും കാണാത്ത കറുത്ത വീഥികളിലൂടെ പോകേണ്ട സാഹചര്യങ്ങള്‍ വരാം. തിരിച്ചടികൾ നേരിടുമ്പോൾ പതറാനല്ല മറിച്ച് കരുത്തോടെ മുന്നേറാനാണ് ശ്രമിക്കേണ്ടത്. ഇന്ന് സമൂഹമാധ്യമത്തിൽ വൈറലാകുന്ന സുനിത അതിനസ് എന്ന യുവതിയുടെ കഥയും അതാണു പങ്കുവെക്കുന്നത്. സുനിതയുടെ ജീവിതകഥ നിങ്ങളെ പ്രചോദിപ്പിക്കുക മാത്രമല്ല മറിച്ച് ഒന്നിനു മുന്നിലും തോറ്റുകൊടുക്കില്ലെന്ന ആത്മവിശ്വാസം കൂടി നൽകും.
2011ലുണ്ടായ ഒരു കാറപകടമാണ് സുനിതയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചത്. സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്കു വരുന്നതിനിടെ കാർ അപകടത്തിൽ പെടുകയായിരുന്നു. അപകടത്തിൽ മുഖം പൂർണമായും തകർന്ന സുനിതയെ പിന്നീട് കാത്തിരുന്നത് ആശുപത്രിയുടെ നാളുകളായിരുന്നു. താൻ പ്രതീക്ഷിച്ചതിനു നേർവിപരീതം ജീവിതത്തിൽ സംഭവിച്ചപ്പോഴും അവൾ തകരാതെ കരുത്തയായി മുന്നേറി. ആ ആത്മവിശ്വാസം ഒന്നു മാത്രമാണ് സുനിതയെ സഹപാഠിയായിരുന്ന ജയ് എന്ന യുവാവിന്റെ പ്രണയത്തെ തിരിച്ചറിയാൻ സഹായിച്ചതും കുടുംബ ജീവിതത്തിലേക്കു കാലെടുത്തു വെപ്പിച്ചതുമൊക്കെ.
സുനിതയുടെ വാക്കുകളിലേക്ക്...
''എല്ലാവരും ആസൂയപ്പെട്ടിരുന്ന ഒരു പെൺകുട്ടിയായിരുന്നു അന്നു ഞാൻ, എനിക്ക് ആൺസുഹൃത്തുക്കളുമുണ്ടായിരുന്നു, എന്റെ ശ്രദ്ധ ലഭിക്കാൻ പിന്നാലെ നടന്നവരുമുണ്ട്, എനിക്കറിയാമായിരുന്നു ഞാൻ സുന്ദരിയാണെന്ന്. പക്ഷേ ജീവിതം റോസാപൂക്കളാൽ മനോഹരം മാത്രമാകില്ലല്ലോ. എന്റെ സഹോദരിയും മാതാപിതാക്കളും ഞാനും 250 സ്ക്വയർഫൂട്ടുള്ള ഒരു വീട്ടിലാണ് കഴിഞ്ഞു കൂടിയിരുന്നത്, അച്ഛൻ അമിത മദ്യപാനിയായിരുന്നു. ചിലപ്പോഴൊക്കെ മൂന്നുനേരവും ഭക്ഷണം കഴിക്കാൻ പോലും ഞങ്ങൾ പാടുപെട്ടു. നല്ലൊരു ജീവിതം കെട്ടിപ്പടുക്കണമെന്ന എന്റെ ആഗ്രഹമാണ് പ്ലസ്ടു കഴിഞ്ഞതോടെ എന്നെ ബാംഗ്ലൂരിലേക്കെത്തിച്ചത്. അവിടെ ഒരു ഫിസിയോതെറാപ്പി കോഴ്സിനു ചേരുകയും ജോലി ലഭിക്കുകയും ചെയ്തു.
2011 ഓഗസ്റ്റ് 27 ശനിയാഴ്ച ഞാൻ എന്റെ കോയമ്പത്തൂരിലുള്ള വീട്ടിലേക്കു പോവുകയായിരുന്നു. തിരുപ്പൂരിലേക്കു ഷോപ്പിങ്ങിനു പോകുന്ന സുഹൃത്തുക്കൾ എന്നെ ഡ്രോപ് ചെയ്യാമെന്നു പറയുകയായിരുന്നു. ഞങ്ങൾ കൃഷ്ണഗിരിയിൽ എത്താറായപ്പോഴാണ് അതു സംഭവിച്ചത്. മാരുതി 800ൽ പുറകിൽ പാട്ടുംകേട്ട് ഉറങ്ങിയ ഞാൻ ആ വലിയ ശബ്ദം കേട്ടാണ് ഉണർന്നത്. പിന്നീടു സുഹൃത്തുക്കൾ പറഞ്ഞാണു ഞാനറിഞ്ഞത്, എന്റെ മുടിയാകെ കെട്ടു പിണഞ്ഞു കിടക്കുകയായിരുന്നുവെന്നും ഡിവൈഡറിൽ തട്ടി വാഹനം മൂന്നുതവണ മലക്കം മറിഞ്ഞ സമയത്ത് എന്റെ മുഖം വിൻഡോയ്ക്ക് പുറത്തായിരുന്നുവെന്നുമൊക്കെ.