ലണ്ടനെ നടുക്കിയ സ്ഫോടനത്തിനുപയോഗിച്ച ബോംബ് സ്ഥാപിച്ചിരുന്നതു പ്ലാസ്റ്റിക് ബക്കറ്റിലാണെന്ന വാർത്ത കേട്ടപ്പോൾ, മൺവിള ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിയിലെ ജീവനക്കാർ തമ്മിൽ ആദ്യം ചോദിച്ചത് ഇതാണ്: ‘ദൈവമേ ഇതും നമ്മുടെ ബക്കറ്റാണോ?’ ഇൗ ആശങ്കയ്ക്കു കാരണം 11 വർഷം വർഷം മുൻപു ലണ്ടനിൽ നടന്ന സ്ഫോടന പരമ്പരയാണ്.
2005 ജൂലൈ 21നു ലണ്ടൻ നഗരത്തിലുണ്ടായ നാലു വൻ സ്ഫോടനങ്ങൾക്ക് ഉപയോഗിച്ച ബോംബുകൾ വച്ചതു പ്ലാസ്റ്റിക് കണ്ടെയ്നറുകളിലായിരുന്നു. പൊട്ടിത്തെറിയുടെ അവശിഷ്‌ടങ്ങൾ പരിശോധിച്ചപ്പോഴാണു ‘ഡൽറ്റാ 6250’ എന്ന ലേബൽ സ്കോട്‌ലൻഡ് യാർഡിന്റെ ശ്രദ്ധയിൽപെട്ടത്. തലസ്‌ഥാനത്തു മൺവിളയിലെ ഫാമിലി പ്ലാസ്‌റ്റിക്‌സ് ആൻഡ് തെർമോവെയർ എന്ന സ്‌ഥാപനം നിർമിച്ച ‘ഡൽറ്റാ 6250’ എന്ന ആറേകാൽ ലീറ്റർ സംഭരണശേഷിയുള്ള പ്ലാസ്‌റ്റിക് ജാറായിരുന്നു അത്. ഇതെത്തുടർന്നു സ്കോട്‌ലൻഡ് യാർഡ് സ്ഥാപനത്തിൽ അന്വേഷിച്ചു വിവരമെടുത്തിരുന്നു.