ശാസ്ത്രലോകത്തിനു വിലമതിക്കാനാകാത്ത വിവരങ്ങൾ നൽകി കാസിനി എന്ന അമേരിക്കൻ ഉപഗ്രഹം ദൗത്യം അവസാനിപ്പിച്ചു.വൈകുന്നേരം അഞ്ചരയ്ക്കാണ് കാസിനി പേടകം ശനിയുടെ ഉപരിതലത്തിൽ ഇടിച്ചിറങ്ങിയത്. നീണ്ട 20 വർഷത്തെ ദൗത്യത്തിന് വിരാമമിടുമ്പോൾ ഭൂമിക്കുപുറത്തുള്ള ജീവസാധ്യതകളെക്കുറിച്ച് നിരവധി അറിവുകൾ പകർന്നാണ് കാസിനിയുടെ മടക്കം.
70,000 മൈല്‍ വേഗത്തിലായിരുന്നു കാസിനി എന്ന അമേരിക്കൻ ഉപഗ്രഹത്തിന്റെ അവസാനയാത്ര. ഇന്ധനം തീർന്നതോടെയാണ് കാസിനിയുടെ സഞ്ചാരം അവസാനിപ്പിക്കാൻ നാസാ തീരുമാനിച്ചത്. 22 ഇഞ്ചുവരുന്ന കാസിനി പേടകം ശനിയുടെ ഭൗമോപരിതലത്തിൽ ഇടിച്ചു. പേടകം ഛിന്നഭിന്നമായതോടെ ഏകദേശം മൂന്നു ബില്യൺ വരുന്ന നാസാ പദ്ധതിയാണ് അവസാനിക്കുന്നത്.
പേടകം ഇനിയും ശൂന്യകാശത്ത് ഒഴുകി നടന്നാൽ ഉപഗ്രഹങ്ങളായ ടൈറ്റന്, എൻസെലഡസിൽ എന്നിവയിൽ ഇടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ശനിയിൽ ഇടിച്ചിറക്കാനുള്ള തീരുമാനം നാസാ കൈക്കൊണ്ടത്. ഇടിച്ചിറങ്ങുന്നതിനു തൊട്ടുമുൻപുവരെയുള്ള വിവരങ്ങൾ നൽകാൻ കാസിനിക്ക് സാധിച്ചിട്ടുണ്ട്. 83 മിനിറ്റിനു ശേഷമേ വിവരങ്ങൾ ഭൂമിയിലേക്കെത്തുകയുള്ളൂ. കാസിനിയിൽ നിന്നുള്ള അവസാനസന്ദേശങ്ങൾ ഒരു പ്രതിധ്വനി പോലെയായിരിക്കും ലഭിക്കുക. കാസിനി ഇടിച്ചിറങ്ങിയതിനുശേഷം ഒന്നരമണിക്കൂർ വരെ ആ സന്ദേശങ്ങൾ സൗരയൂഥത്തിൽ സഞ്ചരിക്കും.
ശനിയിലേക്കുള്ള ദൗത്യം തുടങ്ങിയത് 1997 ലാണ്. രണ്ടു ബില്യൺ മൈൽ ദൂരം പിന്നിട്ട കാസിനി എന്ന റോബോട്ടിക്ക് ഉപഗ്രഹം ഏഴു വര്‍ഷമെടുത്തു ശനിയിലെത്താൻ. പന്ത്രണ്ട് ഉപകരണങ്ങളടങ്ങിയ പേടകത്തിനു മനുഷ്യനു കാണാൻ കഴിയാത്ത ശബ്ദതരംഗ ദൈർഘ്യം കണ്ടുപിടിക്കാനും മനുഷ്യനു കണ്ടെത്താൻ കഴിയാത്ത കാന്തികവലയങ്ങളും പൊടിപടലങ്ങളും വിശകലനം ചെയ്യാനുള്ള കഴിവും ഉണ്ടായിരുന്നു. ശനിയിലെ കാന്തികവലയത്തെക്കുറിച്ചും, തണുത്തുറഞ്ഞ ഉപഗ്രഹങ്ങളെക്കുറിച്ചും പഠിക്കുക എന്നതായിരുന്നു വിക്ഷേപണലക്ഷ്യം.
2005 ജനുവരിയിലായിരുന്നു കാസിനി ദൗത്യത്തിലെ ഏറ്റവും വിജയകരമായ നിമിഷം. ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റനിലെ നനഞ്ഞ പാറകല്ലുകൾക്കിടയിലേക്ക് കാസിനിയിലെ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഹൈഗൻ എന്ന ലാൻഡർ ഇറങ്ങി. ദ്രാവകരൂപത്തിലുള്ള മീഥേനും ഇൗതേനും ഉള്ള തടാകങ്ങൾ കണ്ടെത്തിയ ഹൈഗൻ ഭൂമിയുടേതുമായി സാമ്യമുള്ള ഭൂപ്രദേശമാണ് ടൈറ്റനിലേതെന്നു മനസിലാക്കി. ഇതുകൂടാതെ ശനിയുടെ മറ്റൊരുപഗ്രഹമായ എന്‍സെലഡസിലെ തണുത്തുറഞ്ഞ സമതലത്തിനു കീഴെ മനുഷ്യവാസത്തിനു യോഗ്യമായതരത്തിൽ സമുദ്രമുണ്ടെന്നു കണ്ടെത്തി.