ചില ജീവിതങ്ങൾ അങ്ങനെയാണ്. ഒന്നോ രണ്ടോ പേർക്കും കുടുംബങ്ങൾക്കും അപ്പുറം ഒരു ജനതയെത്തന്നെ ബാധിക്കും. അവരുടെ സന്തോഷം അവരുടേതുമാത്രമാണെങ്കിലും ദുഃഖവും ദുരന്തവും മറ്റു പലരെയും ബാധിക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തിൽത്തന്നെ രേഖപ്പെടുത്തപ്പെടുന്നു. ഇല്ലാതാകുമ്പോഴും അവർ ജീവിക്കും; പ്രിയപ്പെട്ടവരുടെ ഓർമകളിലൂടെ. മനുഷ്യർക്കു മരണമുണ്ടെങ്കിലും ഓർമകൾക്കു മരണമില്ലെന്ന് ഓർമിപ്പിച്ചുകൊണ്ടിരിക്കുന്ന ജീവിതങ്ങൾ.
മേജർ അക്ഷയ് ഗിരീഷ്. രാജ്യത്തിനുവേണ്ടി ജീവൻ ഹോമിച്ച രക്തസാക്ഷി. ഇന്ന് ഈ ഭൂമിയിൽ ഇല്ലെങ്കിലും അദ്ദേഹം ജീവിച്ചിരിക്കുന്നു; ഭാര്യ സംഗീതയുടെ ഓർമകളിലൂടെ. ഓർമകളെക്കുറിച്ചെഴുതി സംഗീത മേജറിനെ രാജ്യത്തിന്റെ മനസ്സിൽ പ്രതിഷ്ഠിക്കുന്നു: സ്നേഹത്തിന്റെ കെടാത്ത നാളമായി, ധീരതയുടെ ജ്വലിക്കുന്ന നക്ഷത്രമായി, രാജ്യസ്വാതന്ത്ര്യത്തിന്റെ നെടുംതുണായി.
മേജറായിരുന്ന ഭർത്താവിനും മൂന്നുവയസ്സുകാരി മകൾ നൈനയ്ക്കുമൊപ്പം ജീവിച്ച നാളുകളെച്ചോർക്കുമ്പോൾ സംഗീത ചിരിക്കുന്നു; ഊറിവരുന്ന കണ്ണീരിലൂടെ. ഒരിക്കൽ താൻ എത്ര സന്തോഷവതിയായിരുന്നെന്നും ദുരന്തത്തെ അതിജീവിച്ച് താൻ ഇന്നും ജീവിക്കുന്നതെങ്ങനെയെന്നും സംഗീത ഇക്കഴിഞ്ഞ ദിവസം ഫെയ്സ്ബുകിൽ എഴുതി: സ്വാതന്ത്ര്യം സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജീവൻ നഷ്ടമായ ഒരു മനുഷ്യന്റെ കുടുംബം കടന്നുപോകുന്ന ദുരന്തങ്ങളെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ട്. കണ്ണു തുറപ്പിക്കുന്നതിനൊപ്പം കണ്ണു നനയിക്കും സംഗീതയുടെ വാക്കുകൾ.
സന്തോഷം നിറഞ്ഞ നാളുകളെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് സംഗീതയുടെ പോസ്റ്റ് തുടങ്ങുന്നത്. മേജർ അക്ഷയ് ഗിരീഷ് നടത്തിയ അസാധാരണ വിവാഹ അഭ്യർഥന. 2009. ഉദ്ദേശിച്ച രീതിയിൽ വിവാഹാഭ്യർഥന നടത്താൻ അദ്ദേഹത്തിനായില്ല. ഒരു സുഹൃത്തിനൊപ്പം ചണ്ഡിഗഡിൽ ഞാൻ അദ്ദേഹത്തെ സന്ദർശിക്കുകയായിരുന്നു. ഞങ്ങൾ സിംലയിലേക്കു പോയി. പക്ഷേ അന്ന് ആ പ്രദേശത്തു കർഫ്യു പ്രഖ്യാപിച്ചു. ഞങ്ങൾക്കുവേണ്ടി അദ്ദേഹം ബുക് ചെയ്ത റസ്റ്റോറന്റ് നേരത്തേ അടച്ചു. എന്നെ അണിയിക്കാൻ കാത്തുവച്ച മോതിരം എടുക്കാൻ അദ്ദേഹം മറന്നുപോയിരുന്നു. പെട്ടെന്ന് പോക്കറ്റിലുണ്ടായിരുന്നു ഒരു ചുവന്ന പെൻഡ്രൈവ് കയ്യിലെടുത്ത് മുട്ടുകാലിൽനിന്ന് അദ്ദേഹം എന്നോടു വിവാഹാഭ്യർഥന നടത്തി. 2011 ൽ വിവാഹം. പുണെയിലേക്കു മാറ്റം. രണ്ടുവർഷം കഴിഞ്ഞപ്പോൾ നൈനയുടെ ജനനം.
ജീവതത്തോടുള്ള മോഹം നറഞ്ഞുനിൽക്കുന്നു സംഗീതയുടെ ഓരോ വാക്കുകളിലും. ജീവിച്ചു കൊതി തീരാത്ത ഓർമകൾ. ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് പലപ്പോഴും മേജറിന് വിദൂരസ്ഥലങ്ങളിലേക്കു പോകേണ്ടിവന്നു. മാസങ്ങൾ നീളുന്ന അസാന്നിധ്യം. കൊച്ചു കുട്ടിയുമായി സംഗീത അന്നെല്ലാം വീടു നോക്കി; പ്രിയപ്പെട്ടവനുവേണ്ടി കാത്തിരുന്നു. പക്ഷേ, 2016 ൽ ലോകം അവസാനിക്കുന്നതായി തോന്നി സംഗീതയ്ക്ക്. അപ്രതീക്ഷിതമായി ദുരന്തം വിരുന്നെത്തിയ ആ ദിവസത്തെക്കുറിച്ചു പറയുന്നു സംഗീത: നവംബർ 29. രാവിലെ 5.30 ന് വെടിയൊച്ചകൾ കേട്ട് ഞങ്ങൾ ഉണർന്നു. പരിശീലനത്തിന്റെ ഭാഗമായിരിക്കും എന്നാണ് ആദ്യം വിചാരിച്ചത്. പ്രത്യേക അറിയിപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല. പെട്ടെന്ന് ഗ്രനേഡുകൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടു. അഞ്ചേമുക്കാലായപ്പോൾ ഒരു ജൂനിയർ ഓഫിസർ അദ്ദേഹത്തെ കാണാൻ വന്നു. ഭീകരൻമാർ സൈനികക്യാംപ് വളഞ്ഞിരിക്കുന്നു. യൂണിഫോമിൽ ആക്രമണത്തിനു തയ്യാറാകാൻ നിർദേശം കിട്ടി. അവസാനമായി അദ്ദേഹം പറഞ്ഞതിത്രമാത്രം: നീ ഇതേക്കുറിച്ച് എഴുതണം.
അടുത്ത മണിക്കൂറുകളിൽ ക്യാംപിലെ മറ്റു സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം സംഗീത കഴിഞ്ഞു. പുറത്തുനിന്നു വിവരങ്ങൾ കിട്ടാത്തതിൽ അവർ ആകാംക്ഷാഭരിതരായിരുന്നു. ഉൽകണ്ഠയുടെ മണിക്കൂറുകൾ. എന്തോ ദുരന്തം സംഭവിക്കുന്നതുപോലെ എനിക്കുതോന്നി. ബോധം എന്നെ വിട്ടുപോകുന്നതുപോലെ. 11.30 ന് ഞാൻ അദ്ദേഹത്തെ വിളിച്ചു. മേജർ അക്ഷയ് മറ്റൊരു സ്ഥലത്തേക്കു പോയി എന്ന് ഫോൺ എടുത്തയാൾ പറഞ്ഞു. പേടിച്ച ദുരന്തം ഒടുവിൽ സംഭവിച്ചു.
യുദ്ധത്തിനിടെ മേജർ അക്ഷയ് ഗിരീഷിനു ജീവൻ ബലി കഴിക്കേണ്ടിവന്നുവെന്ന് വൈകിട്ടോടെ അറിയിപ്പ് കിട്ടി. എന്റെ ലോകം തകർന്നു. ആർക്കും എന്നെ ആശ്വസിപ്പിക്കാൻ പറ്റിയില്ല. എന്റെയടുത്തുനിന്നു പോയതിനുശേഷം അദ്ദേഹത്തിന് ഒരു സന്ദേശം അയക്കാൻ പോലും എനിക്കു കഴിഞ്ഞില്ലല്ലോ. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് അവസാനമായി പറയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ മോഹിച്ചു. പക്ഷേ, കാര്യങ്ങൾ ഇങ്ങനെയായിത്തീരുമെന്ന് അപ്പോൾ അറിഞ്ഞില്ലല്ലോ. ഒരു കൊച്ചുകുട്ടിയെപ്പോലെ ഞാൻ നിർത്താതെ കരഞ്ഞു. ആത്മാവ് നുറുങ്ങിപ്പോകുന്നതുപോലെ എനിക്കു തോന്നി - ഹൃദയസ്പർശിയായ കുറിപ്പിൽ സംഗീത എഴുതി.
ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കാൻ കഴിഞ്ഞെങ്കിലും മൂന്നു സൈനിക ഉദ്യോഗസ്ഥർക്ക് അന്ന് ജീവൻ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ സൈനികവേഷം ഇതുവരെ കഴുകിയിട്ടില്ല. നഷ്ടബോധം വല്ലാതെ കൂടുമ്പോൾ ഞാൻ ആ വേഷം അണിയും. ഇപ്പോഴും ആ വേഷത്തിൽ അദ്ദേഹത്തിന്റെ മണമുണ്ട്. നൈനയോട് അച്ഛൻ എവിടെപ്പോയി എന്ന് വിശദീകരിക്കാൻ ആവുന്നില്ല. ആകാശത്തിലെ അസംഖ്യം നക്ഷത്രങ്ങളിലൊന്നാണു നിന്റെ പപ്പ എന്നു പറഞ്ഞു ഞാൻ മുകളിലേക്കു കൈ ചൂണ്ടും...
പുതിയൊരു വീട്ടിൽ മകൾ നൈനയോടൊപ്പം മേജറിന്റെ ജ്വലിക്കുന്ന ഓർമകളുമായി സംഗീത ഇന്ന് ജീവിക്കുന്നു. ഒഴുകിയിറങ്ങുന്ന കണ്ണീരിലൂടെ പുഞ്ചിരിച്ചുകൊണ്ട്. ഞങ്ങൾ ഇപ്പോഴും ചിരിക്കുന്നു. കാരണം ഞങ്ങൾ ചിരിക്കുന്നതു കാണാൻ അദ്ദേഹം ആഗ്രഹിക്കുന്നു...സംഗീതയുടെ പോസ്റ്റിലെ അവസാന വരി: വേദനിക്കുന്നവർക്കേ സ്നേഹത്തിന്റെ മൂല്യം അറിയാൻ കഴിയൂ എന്നു പറയാറുണ്ട്. വേദനയോടെ ഞാൻ സ്നേഹിക്കട്ടെ.....