പർവതാരോഹകർക്കിടയിൽ ഒരു ചൊല്ലുണ്ട്, ‘‘പർവതങ്ങളിലെ കാലാവസ്ഥയും മുംബൈയിലെ ഫാഷനും ഒരുപോലെയാണ്. എപ്പോഴാ മാറുന്നതെന്ന് പ്രവചിക്കാനാവില്ല..’’ പർവതങ്ങളിലെ കാലാവസ്ഥ എങ്ങനെയൊക്കെ മാറിമറിഞ്ഞാലും പ്രീതം മേനോൻ എന്ന മലയാളി ആരോഹകന്റെ മനസ്സ് മാറുകയേയില്ല. മുന്നോട്ടുവച്ച കാൽ മുന്നോട്ടു തന്നെ. മലപോലുറച്ച മനസ്സുമായി പ്രീതം മേനോൻ ഇതുവരെ നടന്നു കയറിയത് പത്തു പർവതങ്ങൾക്കു മുകളിലേക്കാണ്. കഴിഞ്ഞ മാസം നടന്ന അവസാന ദൗത്യത്തിൽ കീഴടക്കിയത് ഹിമാചൽ പ്രദേശിലെ 6105 മീറ്റർ ഉയരമുള്ള ചീമ പർവതം. അഡ്വഞ്ചർ കൺസൽട്ടന്റായി പേരെടുത്ത തൃശൂർ വിയ്യൂർ സ്വദേശിയായ പ്രീതം മേനോന്റെ ജീവിതം തന്നെ നിലയ്ക്കാത്ത അഡ്വഞ്ചറുകളുടേതാണ്.
എട്ടു ദിവസം, 20,000 അടി ഉയരം
∙ പർവതാരോഹകരുടെ വെല്ലുവിളി അധികമൊന്നും എത്തിപ്പെടാത്ത പർവതമാണ് ഹിമാചൽ പ്രദേശിലെ ലഹൗൾ സ്പിറ്റി ജില്ലയിലെ മൗണ്ട് ചീമ. കർച്ചനാല മേഖലയിൽപ്പെട്ട മഞ്ഞുമൂടിയ മലയുടെ ഉയരം 6105 മീറ്റർ (20,000 അടിക്കു മേലെ). കൊൽക്കത്തയിലെ യൂത്ത് മൗണ്ടനീയേഴ്സ് കൾചറൽ അസോസിയേഷനിലെ നാല് സഹ ആരോഹകർക്കൊപ്പം പ്രീതം മേനോൻ മണാലിയിൽ നിന്നു പുറപ്പെടുന്നത് സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന്.
നാലു പേർ സാങ്കേതിക സഹായവുമായി ടീമിനൊപ്പമുണ്ട്. വാനിൽ റോത്തങ് ചുരം വഴി ബാത്തിൽ എത്തി. 17ന് രാവിലെ േബസ് ക്യാംപ് ലക്ഷ്യമാക്കി നടപ്പു തുടങ്ങി. മഞ്ഞുപാളികൾ ഒഴുകിയെത്തുന്ന നാല് അരുവികൾ കടന്ന് ബേസ് ക്യാംപിൽ എത്തിയപ്പോഴേക്കും ടീമിലെ രണ്ടു പേർ യാത്ര അവസാനിപ്പിച്ചു. 17,000 അടി ഉയരത്തിലായിരുന്നു ബേസ് ക്യാംപ്. 18,500 അടി ഉയരത്തിലുള്ള ഒന്നാം ക്യാംപിൽ എത്തിയപ്പോഴേക്കും തണുപ്പ് അസ്ഥിയിൽ പിടിച്ചു തുടങ്ങി.
മൂന്നംഗ സംഘം വീണ്ടും മുന്നോട്ട്. 19,000 അടി ഉയരത്തിൽ രണ്ടാം ക്യാംപ്. ഇവിടെ വിശ്രമം. പർവതത്തിന്റെ തോളുയരത്തിൽ രണ്ടുപേർ യാത്ര അവസാനിപ്പിച്ചു. ഇവിടുന്നങ്ങോട്ട് അപകടകരമായ മഞ്ഞുമതിലുകളും പാളികളുമാണ്. താപനില മൈനസ് 10 മുതൽ 20 വരെ. 24ന് പുലർച്ചെ രണ്ടുമണിക്ക് ചീമയുടെ നെറുകയിൽ പ്രീതം ഇന്ത്യയുടെ കൊടിനാട്ടി.
മുകളിൽ സ്വപ്നം, താഴെ മരണം
അപകടം പതിയിരുന്ന പർവത യാത്രയിൽ താണ്ടിയ വെല്ലുവിളികൾ
മുതുകിൽ 25 കിലോ :– കഴിക്കാനുള്ള ഭക്ഷണസാധനങ്ങൾ, മലകയറാനുള്ള ഉപകരണങ്ങൾ, ഭക്ഷണം പാകം ചെയ്യാനുള്ള മണ്ണെണ്ണ സ്റ്റൗ, ഓക്സിജൻ സിലിണ്ടർ എന്നിവയടക്കം 25 കിലോയിലേറെ ഭാരം വരുന്ന ബാഗ് ചുമലിലിട്ടാണ് മല കയറേണ്ടത്. ഒരാളെ മുതുകിലിരുത്തി നടക്കുന്നതു പോലെ ആയാസം അനുഭവപ്പെടും.
തൽസമയ ഭക്ഷണം:– വിശക്കുമ്പോൾ ഭക്ഷണം മലമുകളിൽ സ്വയം പാചകം ചെയ്തു കഴിക്കേണ്ടി വരും. ഇതിനായി ചെറിയ മണ്ണെണ്ണ സ്റ്റൗവും പ്രഷർ കുക്കറും ബാഗിലുണ്ടാകും. പരിപ്പ്, അരി എന്നിവ പാതിവേവിച്ചു കയ്യിൽ കരുതിയിരിക്കും. ചൂടാക്കിയാൽ വെന്തുകിട്ടും. മുട്ടയും ചില ഉണക്കിയ പഴങ്ങളുമാണ് വിഭവങ്ങൾ. മലമുകളിൽ മഞ്ഞ് അലിഞ്ഞ് ഊറിവരുന്ന വെള്ളം കുടിക്കാനെടുക്കും.
മരണം രോഗരൂപത്തിൽ :– മലകയറുന്നവരെ മരണം പിടികൂടാൻ നൂറുവഴികളുണ്ട്. എഎംഎസ് (അക്യൂട്ട് മൗണ്ടെയ്ൻ സിക്നസ്) ആണ് ഇതിൽ ഏറ്റവും വ്യാപകം. തലവേദനയും ഛർദിയിലൂടെയുമാണ് തുടക്കം. സൂക്ഷിച്ചില്ലെങ്കിൽ ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞു മരണം സംഭവിക്കാം. ശരീര ഊഷ്മാവ് അപകടകരമായി കുറയുന്ന ഹൈപ്പോ തെർമിയയും അപകടം സൃഷ്ടിക്കാം. മലകയറുന്നവർ ഏറ്റവും പേടിക്കുന്നത് ഇവയൊന്നുമല്ല. ‘ഫ്രോസ്റ്റ് ബൈറ്റി’നെയാണ്. കൂർത്ത മഞ്ഞുപാളികൾ വിരൽത്തുമ്പിലൂടെ ഉള്ളിലേക്കു പടരുന്ന അവസ്ഥയാണിത്. ബാധിക്കുന്ന ഭാഗം മുറിച്ചു മാറ്റാതെ വഴിയില്ല.
ഓരോ ചുവടും ശ്രദ്ധിച്ച് :– ബേസ് ക്യാംപിൽ നിന്നു മുകളിലേക്കു കയറുന്തോറും വെല്ലുവിളികൾ കൂടിവരും. മൈനസ് 20 ഡിഗ്രി വരെ വരുന്ന തണുപ്പാണ് ആദ്യ വെല്ലുവിളി. മഞ്ഞിടിച്ചിൽ, ഐസ് പാളികൾ പൊട്ടിവീഴൽ, പാറയിൽ നിന്നു പിടിവിട്ടു വീഴൽ, മഞ്ഞിന്റെ മേൽപാളിക്കിടയിൽ ഒളിച്ചിരിക്കുന്ന ഗർത്തങ്ങൾ, കാറ്റ്, പ്രളയ സമാനമായ മഴ എന്നിവയൊക്കെ അപകടവുമായെത്താം.