‘ജിമിക്കി കമ്മൽ വിഡിയോ കണ്ടോ?
ഏത് വെളിപാടിന്റെ പുസ്തകം സിനിമയിലേതോ?
അല്ലല്ല, ആ കോളജു പിള്ളേർ ഡാൻസ് കളിക്കുന്ന...
അതോ അതു കണ്ടു, പക്ഷേ ഫ്രണ്ടിൽ ഇടത് നിൽക്കുന്ന കുട്ടി മാത്രമേ കണ്ണിൽ പെട്ടുള്ളൂ!’
ദക്ഷിണേന്ത്യയാകെ തരംഗമായി മാറിയ ആ ഡാൻസ് വിഡിയോയിൽ മിക്കവരുടെയും കണ്ണിൽ പെട്ടത് ‘ആ കുട്ടി’ മാത്രമാണ് എന്നതിനു തെളിവാണ് ' ഷെറിൽ ' എന്ന പേരിലുള്ള നൂറോളം ‘വ്യാജ’ ഫെയ്സ്ബുക്ക് പേജുകൾ. എറണാകുളം കാക്കനാട് ഇന്ത്യൻ സ്കൂൾ ഓഫ് കൊമേഴ്സിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് അവതരിപ്പിച്ച ജിമിക്കി കമ്മൽ ഡാൻസിന്റെ വിഡിയോയ്ക്കൊപ്പം ഹിറ്റായ ഒരു പേരാണ് ഷെറിൽ ജി. കടവൻ. പക്ഷേ, ഒരൊറ്റ ഡാൻസിലൂടെ പോപ്പുലറായ ആ കുട്ടി ഈസ് നോട്ട് നോട്ട് എ സ്റ്റുഡന്റ് .. ഷീ ഈസ് എ ടീച്ചർ. മനസിലായില്ലേ, കുട്ടി ടീച്ചറാണെന്ന്!!
∙ എൻട്രി ഗംഭീരം
രണ്ട് മാസമേ ആയിട്ടുള്ളൂ ഞാൻ ഇൻഡ്യൻ സ്കൂൾ ഓഫ് കൊമേഴ്സിൽ ജൊയ്ൻ ചെയ്തിട്ട്. അവിടുത്തെ എന്റെ ആദ്യ കലാപരിപാടിയാണ് ഇത്. വിദ്യാർഥികളും അധ്യാപകരും തമ്മിൽ കൂടുതൽ അടുക്കാൻ വേണ്ടി ഞങ്ങടെ ബ്രാൻഡ് ആൻഡ് മാർക്കറ്റിങ് മാനേജർ മിഥുൻ മംഗലിയുടെ തലയിൽ മിന്നിയ ഒരു ആശയമാണ് ഈ ഡാൻസ്. ഞാനും അന്ന ജോർജുമായിരുന്നു ( വിഡിയോയിൽ എനിക്കൊപ്പം മുന്നിൽ നിന്നത് ) ഡാൻസിന്റെ കൊറിയോഗ്രാഫേഴ്സ്. വെറും രണ്ട് മണിക്കൂറായിരുന്നു പ്രാക്ടീസ്. ആകെ കളിച്ചതും രണ്ട് പ്രാവശ്യം, ക്ലാസ് റൂമിലും പിന്നെ ശരിക്കുള്ള ഹാളിലും. രണ്ടും കൂടെ മിക്സ് ചെയ്ത് ഒരു രസത്തിന് യുട്യൂബിൽ ഇട്ടതാണ്. അതിത്രയ്ക്ക് ഹിറ്റാകുമെന്ന് കരുതിയില്ല.
∙ വൈറലായപ്പോൾ
‘ദേ നമ്മുടെ വിഡിയോ കൈവിട്ടുപോകുന്നേ..’ എന്നായിരുന്നു ഞങ്ങളുടെ ഫസ്റ്റ് കമന്റ്. എന്താണ് സംഭവിക്കുന്നതെന്ന് സത്യത്തിൽ ഞങ്ങൾക്കാർക്കും മനസിലാവാത്ത അവസ്ഥ.. വിഡിയോ യുട്യൂബിൽ ഇടുമ്പോഴും ഇത്തരമൊരു ഹിറ്റ് ഞങ്ങളാരും പ്രതീക്ഷിച്ചില്ല. പക്ഷേ പതിയെപ്പതിയേ ലക്ഷക്കണക്കിനു പേർ ഇതു കണ്ടു. പതിനായിരങ്ങൾ ഷെയർ ചെയ്തു. ഇപ്പോൾ ദാ അത് ഒരു കോടി കവിഞ്ഞു. പതിനായിരങ്ങൾ ഷെയർ ചെയ്തു.
∙ തമിഴ്നാട്ടുപാട്ട്
സിനിമയിലെ പാട്ടിന്റെ സംഗീതസംവിധായകൻ ഷാൻ റഹ്മാനും പാടിയ വിനീത് ശ്രീനിവാസനുമെല്ലാം ഞങ്ങളുടെ ഡാൻസ് വേർഷൻ ഷെയർ ചെയ്തിരുന്നു. നൃത്തസംവിധായകൻ പ്രസന്നമാസ്റ്ററും ഷെയർ ചെയ്തതോടെയാവണം, തമിഴ്നാട്ടുകാർ ഞങ്ങളുടെ വിഡിയോ ആണ് സിനിമയിൽ ഉപയോഗിച്ചതെന്ന് തെറ്റിദ്ധരിച്ചത്. സിനിമ കണ്ടിട്ടില്ലാത്ത പലരും ഇപ്പോഴും വിശ്വസിക്കുന്നത് ഞങ്ങളുടെ വിഡിയോ ആണ് ഒറിജിനൽ എന്നാണ്. പ്രശസ്ത അവതാരകൻ ജിമ്മി കെമ്മലിന്റെ ട്വീറ്റ് കൂടെയായതൊടെ സംഗതി കൈവിട്ടുപോയി.
∙ ഹൊ!! ഈ ആരാധകർ!
എന്റെ ഫെയ്സ്ബുക് പേജ് ഞാൻ ഡീ–ആക്ടീവേറ്റ് ചെയ്തു എന്നത് സത്യമാണ്, പക്ഷേ അത് ഒരൊറ്റ ദിവസം മാത്രം. മെസേജുകളും റിക്വസ്റ്റും കൊണ്ടൊന്നുമല്ല, എന്റെ ചിത്രങ്ങൾ മിസ്യൂസ് ചെയ്യുന്നത് കണ്ട് പേടിച്ചിച്ചാണ്. എനിക്കൊരൊറ്റ ഫെയ്സ്ബുക് അക്കൗണ്ടേ ഉള്ളൂ.. ബാക്കിയൊക്കെ ഫേക്കാണ്.
∙ സമയം തെളിഞ്ഞു!
എറണാകുളം സെന്റ് തെരേസാസ് കോളജിലാണ് ഞാൻ പഠിച്ചത്. കോളജിൽ ഒരുപാട് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരമൊരു തട്ടിക്കൂട്ട് പരിപാടി ജീവിതത്തിൽ ആദ്യമായിട്ടാ, ഇത്തരമൊരു റിസൾട്ടും!!