ഫുട്ബോൾ ഭ്രാന്തന്മാരായാൽ കല്ല്യാണം ഇങ്ങനെതന്നെ വേണം. ഇതു കോഴിക്കോട് കുണ്ടൂപ്പറമ്പ് സ്വദേശി അതുൽ വേണുഗോപാലിന്റെ കഥയാണ്. അതുലിന്റെ കല്ല്യാണവും ഫുട്ബോൾ ഭ്രാന്തും ചേർന്നു പുതുമയുള്ളൊരു വിവാഹ ആൽബം തയാറായ കഥ. അതു പിന്നീടു യു ട്യൂബിൽ ഹിറ്റായ കഥ. കോഴിക്കോട്ടുകാരുടെ കാൽപന്തു കമ്പത്തെക്കുറിച്ചു പ്രത്യേകം പറയേണ്ടതില്ലല്ലോ? ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോടാണു നമ്മുടെ നായകൻ അതുലിനു ഭ്രമം.ചെറുപ്പത്തിലേ അങ്ങനെയാണ്. ‘മാൻ യു’ വിട്ടൊരു കളിയില്ല.
എൻഐടി–കാലിക്കറ്റിൽനിന്ന് എൻജിനീയറിങ് ബിരുദം നേടിയ അതുലിന് ഇംഗ്ലണ്ടിൽ ബിസിനസ് അനലിസ്റ്റായി ജോലി കിട്ടി. അവിടെ ചെന്നതോടെ യുണൈറ്റഡിന്റെ ഹോം മാച്ചുകളെല്ലാം നേരിൽ കണ്ടു തുടങ്ങി. എവേ മാച്ചുകൾ ടിവിയിലും. ഒടുവിൽ അതുലിനു കല്ല്യാണമെത്തി. കൂട്ടുകാരും കുടുംബത്തിലെ മറ്റു യുവാക്കളുമെല്ലാം ഒരു തീരുമാനത്തിലെത്തി– വിവാഹത്തിന്റെ ഹൈലൈറ്റ് വിഡിയോയ്ക്കു ഫുട്ബോൾ തീം ആക്കാമെന്ന്. ബന്ധു അനൂപ് ഗംഗാധരനും കൂട്ടരും സംഗതി ഏറ്റെടുത്തു.
കാപ്പാട് കടപ്പുറത്തും ചെറുക്കന്റെ വീടിനടുത്തുള്ള നാടൻ മൈതാനത്തുമൊക്കെയായിരുന്നു ഷൂട്ട്. ചാംപ്യൻസ് ലീഗ്, ഇംഗ്ലിഷ് പ്രീമിയർ ലീഗ്, എഫ്എ കപ്പ് തുടങ്ങിയവയിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചരിത്ര മുഹൂർത്തങ്ങളിൽ ഇംഗ്ലിഷ് കമന്റേറ്റർമാർ പറഞ്ഞ ഹരം പിടിപ്പിക്കുന്ന കമന്റുകൾ ഒരു പാട്ടിനൊപ്പം മിക്സ് ചെയ്താണു വിഡിയോ ഒരുക്കിയത്.
വധു പ്രിയ വിജയൻ ഫുട്‌ബോൾ തീം വിഡിയോയിൽ നല്ല സ്പിരിറ്റോടെ തന്നെ അഭിനയിച്ചു. പഠനകാലത്ത് എൻഐടി–കാലിക്കറ്റ് ടീമിൽ പ്രതിരോധ ഭടനായിരുന്ന അതുൽ വിഡിയോയിൽ പന്തടക്കത്തോടെ കളിച്ചു. ജോലിയുമായി ബന്ധപ്പെട്ട് അടുത്തകാലത്ത് നെതർലൻഡ്സിലേക്കു മാറിയെങ്കിലും വിവാഹശേഷം അതുൽ പ്രിയയെയും മാഞ്ചസ്റ്ററിൽ കൊണ്ടുപോയി –യുണൈറ്റഡിന്റെ കളി കാണിക്കാൻ.