തിരൂരങ്ങാടി ∙ പോത്തുകളിൽ രാജാവ് ‘ശങ്കർ’ തന്നെ. കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച അഖില കേരള പോത്ത് പ്രദർശന മത്സരത്തിൽ ഏറ്റവും വലിയ പോത്തായി തിരഞ്ഞെടുക്കപ്പെട്ടതു പന്താരങ്ങാടി പതിനാറുങ്ങലിലെ മുട്ടിച്ചറിക്കൽ ഹസൻകുട്ടി ഹാജിയുടെ ‘ശങ്കറിനെ’. കഴിഞ്ഞ വർഷം ഹൈദരാബാദിലെ എറഗഡ ചന്തയിൽനിന്നു വാങ്ങിയതാണു ‘മുറ’ ഇനത്തിൽപെട്ട ശങ്കറിനെ. 1500 കിലോയിലേറെ തൂക്കമുള്ളതായി ഹസൻകുട്ടി ഹാജിയുടെ മകൻ ഇക്കു പറഞ്ഞു.
പാരമ്പര്യമായി കന്നുകാലി കച്ചവടക്കാരാണ് ഹസൻകുട്ടി ഹാജിയും കുടുംബവും. ഭീമാകാരനായ പോത്തുണ്ടെന്ന് അറിഞ്ഞപ്പോൾ കൗതുകംതോന്നി മോഹവില നൽകിയാണു സ്വന്തമാക്കിയത്. ദിവസം ആയിരത്തഞ്ഞൂറോളം രൂപ ചെലവുണ്ട് ഈ ‘വിഐപി’യെ പരിചരിക്കാൻ. നെല്ല്, ചോളം, മുതിര എന്നിവയും ഹൈദരാബാദിൽനിന്നു വരുത്തുന്ന ‘പൊട്ട’ എന്ന ധാന്യവുമാണ് തീറ്റയായി നൽകുന്നത്. ദിവസവും രണ്ടുപേർ പരിചരിക്കാനുണ്ട്. പലരും വൻ വില വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും വിൽക്കുന്നില്ലെന്ന് ഇക്കു പറഞ്ഞു. ഹരിയാനയിൽ ഉടൻ നടക്കുന്ന മത്സരത്തിൽ പങ്കെടുപ്പിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ.