ഏനാത്ത് ബെയ്‌ലി പാലം പൊളിച്ചടുക്കാൻ സൈന്യമെത്തി. രണ്ടുനാൾ കൂടി കഴിഞ്ഞാൽ നാട്ടുകാർക്ക് സഞ്ചാര മാർഗവും കൗതുകവുമേകിയ പാലം ഓർമയാകും. പാലം പൊളിക്കുന്നതിനുള്ള പ്രാഥമിക നടപടികളാണ് ഇന്നലെ സൈന്യം തുടങ്ങിയത്. സൈനിക ആസ്ഥാനത്തു നിന്ന് ഉത്തരവ് എത്തിയശേഷമേ പാലം പൊളിച്ചു തുടങ്ങുകയുള്ളൂ. കേണൽ വി.കെ.രാജു, മേജർ വിനീത് എന്നിവരുടെ നേതൃത്വത്തിൽ 14–എൻജിനീയറിങ് റജിമെന്റിൽ നിന്നുള്ള 60 പേരടങ്ങുന്ന സംഘമാണ് പാലം പൊളിച്ചുകൊണ്ടുപോകുന്നതിനായി എത്തിയിട്ടുള്ളത്.
പാലം പൊളിക്കുന്നതിനുള്ള ഉപകരണങ്ങൾ പാങ്ങോട് സൈനിക ക്യാംപിൽ നിന്നുമെത്തിച്ച് കല്ലടയാറിന്റെ വടക്കു ഭാഗത്ത് ക്രമീകരിച്ചു തുടങ്ങി. പാലം പൊളിച്ചു നീക്കുന്നതിനായി ക്രെയിൻ ഉൾപ്പെടെ യന്ത്ര സംവിധാനങ്ങളും വെളിച്ചവും ഒരുക്കി കെഎസ്ടിപി അധികൃതർ സൈന്യത്തിന് സഹായഹസ്തമേകുന്നു. കല്ലടയാറിനു കുറുകെയുള്ള എംസി റോഡിലെ പാലം തകർന്നതിനെ തുടർന്നാണ് കഴിഞ്ഞ ഏപ്രിൽ 10ന് മേജർ അനുഷ് കോശിയുടെ നേതൃത്വത്തിൽ സൈന്യം ബെയ്‌ലി പാലം നിർമിച്ച് ഗതാഗതത്തിനു തുറന്നുനൽകിയത്. ചെറിയ വാഹനങ്ങൾ മാത്രം കടത്തിവിട്ടുള്ള താൽക്കാലിക സഞ്ചാര മാർഗമായിരുന്നെങ്കിലും ജനം ഹർഷാരവത്തോടെയായിരുന്നു ബെയ്‌ലി പാലത്തെ വരവേറ്റത്.
പാലം പൊളിച്ചു കൊണ്ടുപോകുന്നത് സൈന്യത്തിന്റെ ചിട്ടവട്ടങ്ങളിലുള്ള കാര്യമാണെങ്കിലും തെക്കൻ ജില്ലകളെ മധ്യകേരളവുമായി താൽക്കാലികമായി കൂട്ടിയിണക്കിയ പാലം ജനഹൃദയങ്ങളിൽ ഇടം പിടിച്ചതിനാൽ പൊളിച്ചു കൊണ്ടുപോകുന്നതിൽ ജനങ്ങൾ ചെറിയ പരിഭവവും പങ്കുവയ്ക്കുന്നുണ്ട്. കുത്തി ഒഴുകുന്ന കല്ലടയാറിനു കുറുകെ മണിക്കൂറുകൾ കൊണ്ട് ധീരജവാന്മാർ പടുത്തുയർത്തി നൽകിയ സഞ്ചാരമാർഗം ഇനി ദിവസങ്ങൾക്കുള്ളിൽ ഓർമയാകുമെങ്കിലും നാട്ടുകാർ ഒന്നടങ്കം സൈന്യത്തിന് വീണ്ടു ബിഗ് സല്യൂട്ട് നൽകി യാത്രയാക്കാൻ കാത്തിരിക്കുകയാണ്.