വല്ലാത്ത സങ്കടാവസ്ഥയിലാണ് പെറുവിലെ ഒരു മൽസ്യബന്ധനത്തൊഴിലാളി. ഒന്നുകടലിൽ മുങ്ങി പൊങ്ങിയപ്പോഴേക്കും അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറിപ്പോയി. അലജാൻഡ്രോ റമോസ് മാർട്ടിനെസാണ് ദയനീയ കഥയിലെ കേന്ദ്രകഥാപാത്രം. സമുദ്രത്തിന്റെ അടിത്തട്ടിൽനിന്ന് സമുദ്രജീവികളെ ശേഖരിക്കുന്നതാണ് ഇദ്ദേഹത്തിന്റെ തൊഴിൽ. കഴിഞ്ഞ ദിവസം പതിവുപോലെ സമുദ്രത്തിലെ ആഴമേറിയ ഭാഗങ്ങളിലൊരിടത്ത് മുങ്ങിയതായിരുന്നു ഇദ്ദേഹം.
എന്തുകൊണ്ടോ വളരെപെട്ടന്ന് അദ്ദേഹം കടലാഴങ്ങളിൽനിന്ന് തിരിച്ച് മുകളിലേക്കുപോന്നു. ഡൈവർമാരുടെ ജീവൻപോലും നഷ്ടമായേക്കാവുന്ന പിഴവാണ് ഇങ്ങനെ പെട്ടന്നുള്ള തിരിച്ചുകയറ്റമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ ജീവൻ നഷ്ടമായില്ലെങ്കിലും റമോസിന്റെ ശരീരം വികൃതമായി. ശരീരത്തിൽ നെഞ്ചിലും കൈകളിലും ബലൂൺ വീർപ്പിച്ചപോലെ കുമിളകൾ പൊങ്ങിവന്നു. വയറിന്റെ ഭാഗവും വീർത്ത അവസ്ഥയിലാണ്. ഡീ കംപ്രഷൻ സിക്‌നസ് അല്ലെങ്കിൽ ബെൻഡ്‌സ് എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്.
പെട്ടന്ന് അടിത്തട്ടിൽനിന്ന് പൊങ്ങിയപ്പോൾ ഇദ്ദേഹത്തിന്റെ രക്തത്തിൽ നൈട്രജന്റെ അംശം കലർന്നതാണ് ശരീരം ഇങ്ങനെയാകാൻ കാരണമെന്നു ഡോക്ടർമാർ പറയുന്നു. നൈട്രജൻ രക്തത്തിൽ കലരുന്ന ഇത്തരം ഒരു അനുഭവം അവർക്കു പുതിയതാണ്. റമോസിനെ പഴയപോലെയാക്കാനുള്ള തത്രപ്പാടിലാണ് ഡോക്ടർമാർ. തുടർച്ചയായ ചികിൽസയുടെ ഭാഗമായി ശരീരത്തിൽനിന്ന് 30 ശതമാനം നൈട്രജൻ പുറത്തു കളയുന്നതിൽ വിജയിച്ചു.
റമോസ് ഇപ്പോഴും ജീവിച്ചിരിക്കുന്നതു തന്നെ ഭാഗ്യമാണെന്ന പക്ഷക്കാരാണ് ഡോക്ടർമാർ. ഉയർന്ന മർദമുള്ള സംവിധാനത്തിൽ ഓക്‌സിജൻ ട്രീറ്റ്‌മെന്റാണ് റമോസിന് ഇപ്പോൾ നൽകുന്നത്. ശസ്ത്രക്രിയയിലൂടെ നൈട്രജൻ പുറത്തുകളയാനുള്ള ആലോചനയുണ്ടായെങ്കിലും അപകട സാധ്യത കണക്കിലെടുത്ത് ഉപേക്ഷിക്കുകയായിരുന്നു. കടുത്ത ശരീര വേദനയോടെയാണ് റമോസ് ദിവസങ്ങൾ തള്ളിവിടുന്നത്. നടക്കാനും ബുദ്ധിമുട്ടുണ്ട്. റമോസിന്റെ ശരീരം പഴയതുപോലാകുമെന്നു പ്രതീക്ഷിക്കാം.