ട്രെയിനിനുള്ളിൽ വച്ച് അസുഖം വന്നാൽ എന്തുസംഭവിക്കുമെന്നു വെള്ളിയാഴ്ച രാത്രി തെളിഞ്ഞു. ‘വിഐപി’ വണ്ടിയായ ഭോപ്പാൽ ശതാബ്ദി എക്സ്പ്രസിൽ സഞ്ചരിച്ച വന്ദന എന്ന പെൺകുട്ടി രക്ഷപ്പെട്ടതു തൊട്ടടുത്ത സീറ്റിൽ ജ്യോതിരാദിത്യസിന്ധ്യ എംപി ഉണ്ടായിരുന്നതുകൊണ്ടു മാത്രം.
രണ്ടരമണിക്കൂറാണു ട്രെയിൻ ഡൽഹിയുടെ ‘ഔട്ടറി’ൽ പിടിച്ചിട്ടത്. ഇതിനിടെയാണു വന്ദന കുഴഞ്ഞുവീണത്. അടിയന്തരസഹായം തേടി മുൻ കേന്ദ്രമന്ത്രികൂടിയായ ജോതിരാദിത്യ ഉടൻ ഗാർഡിനെ ഫോണിൽ വിളിച്ചു. അത്തരം സംവിധാനമില്ലെന്നായിരുന്നു മറുപടി. അതോടെ എംപി പാതിരായ്ക്കു റയിൽവേ മന്ത്രി പിയൂഷ് ഗോയലിനെ നേരിട്ടു വിളിച്ചു. മന്ത്രി ഉടൻ സഹായം വാഗ്ദാനം ചെയ്തെങ്കിലും ആംബുലൻസിൽ പെൺകുട്ടി ഡൽഹിയിലെ ആശുപത്രിയിലെത്തുമ്പോൾ പുലർച്ചെ 2.30.
അൽപംകൂടി വൈകിയിരുന്നെങ്കിൽ ജീവൻ അപകടത്തിലാകുമായിരുന്നു എന്ന് ഡോക്ടർമാർ പറഞ്ഞു. ആശുപത്രി വരെ ആംബുലൻസിൽ പെൺകുട്ടിക്കൊപ്പം സഞ്ചരിച്ച് അപകടനില തരണം ചെയ്തുവെന്ന് ഉറപ്പാക്കിയ ശേഷമാണു ഗ്വാളിയോറിലെ രാജാവ് കൂടിയായ ജ്യോതിരാദിത്യ മടങ്ങിയത്.
രണ്ടുകൊല്ലത്തിനകം എല്ലാ ട്രെയിനുകളിലും അടിയന്തര ചികിൽസ ഉറപ്പാക്കുമെന്നു റയിൽമന്ത്രിയായിരുന്ന സുരേഷ് പ്രഭു പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. തുടരെയുള്ള തീവണ്ടി അപകടങ്ങളെ തുടർന്നാണ് അദ്ദേഹത്തിനു സ്ഥാനം പോയതും പുതിയ മന്ത്രിയായി പിയൂഷ് ഗോയൽ വന്നതും.