തിരുവനന്തപുരം∙ ധൊലാക്കിയ കുടുംബത്തിന് ഇന്നലെ ആഘോഷത്തിന്റെ ദിവസമായിരുന്നു. ഗുജറാത്തിൽ നിന്നു ലോക്കൽ ട്രെയിൻ കയറി ജീവിതം പഠിക്കാൻ വിവിധ സംസ്ഥാനങ്ങളിലേക്കു പോയ നാലു മക്കൾ തിരികെയെത്തിയതിന്റെ ആഘോഷം. മുംബൈയിലെ ഹോട്ടലിൽ നടന്ന ചടങ്ങിൽ മക്കൾ പോലുമറിയാതെ ക്യാമറയിൽ പകർത്തിയ അവരുടെ ജീവിതവഴികൾ പ്രൊജക്ടറിലൂടെ കുടുംബം കണ്ടു.
ശതകോടികൾ ആസ്തിയുള്ള ഗുജറാത്തിലെ രത്നവ്യാപാരികളാണു സൂറത്തിലെ ധൊലാക്കിയ കുടുംബം. പട്ടിണിയും കഷ്ടപ്പാടും എന്തെന്നു പഠിപ്പിക്കാനായി കുടുംബത്തിലെ ഇളമുറക്കാരെ ദരിദ്രജീവിതത്തിനായി വിവിധയിടങ്ങളിലേക്ക് അയയ്ക്കുന്ന വിചിത്രമായ ശീലമുള്ള ഈ കുടുംബത്തിലെ ഒരംഗം കൂടി കേരളത്തിലെത്തി, ആരുമറിയാതെ. പിന്നീട് നടന്നതു സിനിമാക്കഥയെ വെല്ലുന്ന ക്ലൈമാക്സ്!
'വീട്ടിൽ പട്ടിണിയാണ് സർ, ജോലി തരണം'
ഓഗ്സറ്റ് അവസാന ആഴ്ചയാണ് തിരുവനന്തപുരം ആയുർവേദ കോളജിനടുത്തുള്ള സ്ട്രീറ്റ് കഫേയുടെ ഉടമകളായ അൽ അമീന്റെയും ജിതിന്റെയും അടുത്ത് ഗുജറാത്തിൽ നിന്നു ജോലി തേടി ധ്രുവ് എന്ന ചെറുപ്പക്കാരനെത്തിയത്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞെന്നും വീട്ടിൽ ദാരിദ്ര്യമാണെന്നും പറഞ്ഞാണു ധ്രുവ് എത്തിയത്. ഒടുവിൽ, പ്രതിദിനം 200 രൂപ ശമ്പളത്തിൽ ക്ലീനിങ് ജോലി നൽകി. തമ്പാനൂരുള്ള ലോഡ്ജിലായിരുന്നു താമസം.
താരമായി ധ്രുവ്!
ഇംഗ്ലിഷ് ഭംഗിയായി അറിയാമായിരുന്നതിനാൽ കഫേയിലെത്തുന്നവർക്കെല്ലാം ധ്രുവിനെ വലിയ താൽപര്യമായിരുന്നു. രാവിലെ 12 മുതൽ രാത്രി 12 വരെ പ്ലേറ്റ് കഴുകുന്നതു മുതൽ മേശ വൃത്തിയാക്കുന്ന ജോലി വരെ ചെയ്തു. ഈറ്റ് അറ്റ് ട്രിവാൻഡ്രം ഫെയ്സ്ബുക് കൂട്ടായ്മയിലും ധ്രുവിന്റെ ആതിഥേയമര്യാദകൾ ഹിറ്റായതോടെ ഉടമകൾക്കും ചെറിയ സംശയം തോന്നിയിരുന്നു.
മുറിക്കുള്ളിലൂടെ എളുപ്പത്തിൽ നീങ്ങാൻ കഴിയുന്ന ലക്ഷങ്ങൾ വിലയുള്ള ഹോവർബോർഡ് വാങ്ങിയപ്പോൾ ധ്രുവ് അതിന്റെ മോഡൽ വിവരങ്ങളും ചോദിച്ചതോടെ സംശയം ഇരട്ടിച്ചു. എന്നാൽ, ധ്രുവ് എന്ന പേരിൽ ഇന്റർനെറ്റിൽ പരിതിയിട്ട് ഒന്നും കിട്ടിയില്ല! ഒരാഴ്ച കഴിഞ്ഞു വല്യമ്മയ്ക്കു സുഖമില്ലെന്നു പറഞ്ഞു ധ്രുവ് മടങ്ങി. പിന്നീട് ഫോണിലും കിട്ടിയില്ല. മുങ്ങിയെന്നാണ് എല്ലാവരും കരുതിയത്. രാജ്യത്തെ പ്രമുഖ രത്നവ്യാപാരികളായ എസ്ആർകെ കുടുംബത്തിലെ ശ്രേയൻ ധൊലാക്കിയയുടെ മകനാണ് ധ്രുവ് എന്നു തിരിച്ചറിഞ്ഞത് ഒരുപാട് വൈകിയാണ്.
സിനിമാസ്റ്റൈൽ എൻട്രി!
ഒരാഴ്ച കഴിഞ്ഞു മുംബൈ ആസ്ഥാനമായ എസ്ആർകെ ഡയമണ്ട് കമ്പനിയിൽ നിന്നൊരു കോൾ. പിറ്റേന്നു രാവിലെ സ്ട്രീറ്റ് കഫേക്കു മുന്നിൽ ആറോളം മുന്തിയ കാറുകളിൽ ഒരു സംഘം! കഴിഞ്ഞ ദിവസം വരെ പ്ലേറ്റ് കഴുകിയിരുന്ന ധ്രുവ് കിടിലൻ ടിഷർട്ടും ധരിച്ച് ഒത്തനടുവിൽ. എസ്ആർകെ ഗ്രൂപ്പിലെ പ്രമുഖന്മാരും കേരളത്തിലെ പ്രമുഖ ജ്വല്ലറികളുടെ മാനേജർമാരുമതിലുണ്ടായിരുന്നു.
എന്തെന്നറിയാതെ ഞെട്ടിയ ഹോട്ടൽ ജീവനക്കാരോടു ധ്രുവ് എന്ന ധ്രുവൽ ധൊലാക്കിയ കാര്യങ്ങൾ വിശദീകരിച്ചു. എല്ലാ ജീവനക്കാർക്കും ലക്ഷങ്ങൾ വിലയുള്ള വാച്ചുകളും ഡയമണ്ട് ആഭരണങ്ങളും പണവും നൽകിയാണ് സംഘം മടങ്ങിയത്. ലോഡ്ജിൽ ഒപ്പമുണ്ടായിരുന്ന ജൂലിയൻ എന്ന സുഹൃത്തിനു സൂറത്തിൽ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. യുകെയിൽ എംബിഎ പഠനത്തിനിടെ രണ്ടു മാസത്തെ അവധിക്കു നാട്ടിലെത്തിയതായിരുന്നു ധ്രുവൽ. അതിനിടെയാണു വ്യത്യസ്തമായ ഈ പഠനരീതി
വിചിത്രമായ പഠനരീതി!
ധൊലാക്കിയ കുടുംബത്തിൽ പത്തോളം അംഗങ്ങൾ ഇതിനകം വിവിധയിടങ്ങളിൽ സമാനമായ രീതിയിൽ പോയിട്ടുണ്ട്. ധ്രുവലിന്റെ പിതൃസഹോദരൻ സാവ്ജി ധൊലാക്കിയയുടെ മകൻ ദ്രവ്യ കൊച്ചിയിലെ ബേക്കറിയിൽ ജോലിയെടുത്തതും വാർത്തയായിരുന്നു. സൂറത്തിൽ നിന്നു ലോക്കൽ ട്രെയിനിലാണു ദ്രുവലിനെയും മറ്റു മൂന്നു പേരെയും തിരുവനന്തപുരം, ചെന്നൈ, വിശാഖപട്ടണം, ഹൈദരബാദ് എന്നിവിടങ്ങളിലേക്ക് അയച്ചത്. ഒരു മാസത്തെ ചെലവിനായി 10,000 രൂപയും നൽകും.
സ്മാർട്ട്ഫോണിനു പകരം ഒരു സാധാരണഫോണിൽ മറ്റൊരു സിം നൽകും.മുൻകൂട്ടി നിശ്ചയിച്ചപോലെ വീട്ടിൽ അച്ഛന്റെ സഹോദരനെയല്ലാതെ ആരെയും വിളിക്കാൻ അനുവാദമില്ല. അതും ദിവസത്തിൽ ഒരിക്കൽ മാത്രം. ഒരു സ്ഥലത്ത് ഒരാഴ്ചയിൽ കൂടുതൽ ജോലി ചെയ്യാൻ അനുവാദമില്ല. കുടുംബത്തിലെ സ്ത്രീകളോട് മക്കൾ ചൈനയിൽ ബിസിനസ് മീറ്റിനു പോയെന്നാണ് അറിയിച്ചത്. ഈ സമയത്ത് സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളും ഡിആക്ടിവേറ്റ് ചെയ്യും.
ബോഡി ഗാർഡും
ധ്രുവൽ പോലുമറിയാതെ രണ്ടു വാനുകളിലായി എട്ടംഗ സംഘം ഒരുമാസമായി തലസ്ഥാനത്ത് സുരക്ഷയൊരുക്കുന്നുണ്ടായിരുന്നു. സ്ട്രീറ്റ് കഫേയിലും താമസിക്കുന്ന ലോഡ്ജിന്റെ പരിസരത്തുമായി മാറിമാറി ഈ വാഹനങ്ങൾ എത്തുന്നുണ്ടായിരുന്നതായി പിന്നീടാണ് എല്ലാവരുമറിഞ്ഞത്.ഇവർ ഉച്ചയ്ക്ക് സ്ഥരിമായി ഇവിടെനിന്നാണു ഭക്ഷണം കഴിച്ചിരുന്നത്.
റോഡിന് എതിർവശത്തിരുന്നു ധ്രുവലിന്റെ ചലനങ്ങളോരോന്നും ഇവർ വിഡിയോയിൽ പകർത്തിയും സൂക്ഷിച്ചിരുന്നു. നാലുപേരുടെയും വിഡിയോകൾ ചേർത്തുവച്ചുള്ള പ്രസന്റേഷൻ ഇന്നലെ മുംബൈയിൽ നടന്ന ചടങ്ങിൽ പ്രദർശിപ്പിച്ചു.