ഇര്‍മ ചുഴലിക്കാറ്റിന്റെ ഭീതിയില്‍ ഫ്‌ളോറിഡ രക്ഷതേടുമ്പോള്‍ ഒരു കൂട്ടം പൈലറ്റുകളും കാലാവസ്ഥാ ശാസ്ത്രജ്ഞരും സ്വന്തം ജീവന്‍ പണയപ്പെടുത്തിക്കൊണ്ടുള്ള അതിസാഹസികമായ ദൗത്യത്തിലാണ്. ഇര്‍മ ചുഴലിക്കാറ്റിന്റെ മുകളിലൂടെയും ചുറ്റും പറന്ന് ആവശ്യമായ വിവരശേഖരണം നടത്തുകയാണ് പത്ത് മണിക്കൂര്‍ നീളുന്ന ദൗത്യത്തിന്റെ ലക്ഷ്യം. നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്റെ ഹണ്ടര്‍ ഫ്‌ലൈറ്റ് പ്രോഗ്രാമിലെ ഗവേഷകരാണ് ഈ വിചിത്ര ദൗത്യത്തിന് പിന്നില്‍. മൂന്നു വിമാനങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്.
ജെറ്റ് വിമാനത്തില്‍ ചുഴലിക്കാറ്റിന് മുകളിലൂടെയും ചുറ്റും പറക്കാനാണ് സംഘത്തിന്റെ തീരുമാനം. അറ്റലാറ്റിക് സമുദ്രത്തിന് മുകളിലൂടെ 3000 മൈല്‍ സഞ്ചരിച്ചായിരിക്കും ഇവര്‍ ദൗത്യം പൂര്‍ത്തിയാക്കുക. തെക്ക് ടാംബയിലെ ഉഷ്ണമേഖലയോട് അടുത്തുകിടക്കുന്ന ഉയര്‍ന്ന പ്രദേശങ്ങളാണ് അവര്‍ ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഒമ്പതു പേരടങ്ങുന്ന സംഘമാണ് ചുഴലിക്കാറ്റിന്റെ ഗതിയെകുറിച്ച് വിശകലനം ചെയ്യുകയും പ്രവചിക്കുകയും ചെയ്യുന്നത്.
ചുഴലിക്കാറ്റിനെകുറിച്ച് വിശദമായ വിവരങ്ങള്‍ ശേഖരിക്കാനുളള ഉപകരണങ്ങളും ജിപിഎസ് ഉപകരണമായ ഡ്രോപ്‌സോണ്ട്‌സുമാണ് യാത്രയില്‍ വിവരശേഖരണത്തിന് ഉപയോഗിക്കുന്നത്. ഈ ഉപകരണം അന്തരീക്ഷ താപനില, മര്‍ദ്ദം, കാറ്റിന്റെ വേഗം, ദിശ, ഈര്‍പ്പം എന്നിവയെ കുറിച്ചുളള വിവരങ്ങള്‍ കൈമാറും. മുപ്പതോളം ഡ്രോപ്‌സോണ്ട്‌സുകള്‍ 15 മിനിറ്റ് ഇടവേളയില്‍ ചുഴലിക്കാറ്റിനുള്ളിലേക്ക് പറന്നിറങ്ങും. ഇതിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ വിമാനത്തില്‍ നിന്ന് സൂപ്പര്‍ കംപ്യൂട്ടറുകളിലേയ്‌ക്കെത്തും. ഇതുവഴി ചുഴലിക്കാറ്റിന്റെ ശക്തി തിരിച്ചറിയാനും വേണ്ട സുരക്ഷാനടപടികൾ സ്വീകരിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ.
കരീബിയന്‍ ദ്വീപുകളില്‍ വന്‍നാശനഷ്ടം വിതച്ച ശേഷമാണ് ഇര്‍മ ഫ്‌ളോറിഡ തീരത്തെത്തുന്നത്. ഇര്‍മയില്‍ നിന്നും രക്ഷതേടി ഫ്‌ളോറിഡയില്‍ നിന്ന് മാത്രം 56 ലക്ഷം പേരെ ഒഴിപ്പിച്ചെന്നാണ് കണക്കാക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടപലായനങ്ങളിലൊന്നായി ഇത് വിലയിരുത്തപ്പെടുന്നു.