ഉദരത്തിൽ വളരുന്ന കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കാൻസർ ചികിൽസ നിരസിച്ച മാതാവ് കാരി ഡെക് ലീൻ (37) മരണത്തിനു കീഴടങ്ങി. 24 ആഴ്ച വളർച്ചയെത്തിയ കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്ത് മൂന്നു ദിവസത്തിനുശേഷമാണ് കുടുംബാംഗങ്ങളെയും ഭർത്താവിനെയും കണ്ണീരിലാഴ്ത്തി കാരി ലോകത്തോട് വിടപറഞ്ഞത്.
ഏഴുമാസമായി കാരിക്കു ഗുരുതരമായ ഗ്ലിയൊബ്ലാസ്റ്റോമ എന്ന അപൂർവമായ കാൻസർ രോഗമാണെന്ന് കണ്ടെത്തിയിരുന്നു. മിഷിഗൺ യൂണിവേഴ്സിറ്റി ക്ലിനിക്കിൽ പ്രവേശിപ്പിച്ച ഇവരെ ഡോക്ടർമാർ പരിശോധിച്ച് കാൻസറിനുള്ള കീമോതെറാപ്പി ചികിൽസവേണമെന്ന് നിർദേശിച്ചു. ഗർഭസ്ഥ ശിശുവിനെ കീമോതെറാപ്പി ദോഷം ചെയ്യുമെന്നതിനാൽ ഗർഭഛിത്രം നടത്തണമെന്നും ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ, തന്റെ ജീവനക്കേൾ വലുത് കുഞ്ഞിന്റെ ജീവനാണെന്നു പറഞ്ഞ കാരി, സന്തോഷപൂർവം കീമോ തെറാപ്പി നിരസിക്കുകയായിരുന്നു.
തുടർന്ന്, രോഗം മൂർഛിച്ചതിനെ തുടർന്നു ലൈഫ് സപ്പോർട്ടിലായിരുന്ന കാരിയെ സെപ്റ്റംബർ ആറിന് സിസേറിയന് വിധേയയാക്കി. 24 ആഴ്ചയും അഞ്ചു ദിവസവും പ്രായമുള്ള കുഞ്ഞിനെ കൺനിറയെ കാണാനുള്ള ഭാഗ്യം ഇവർക്കുണ്ടായില്ല. 18ഉം രണ്ടും വയസുമുള്ള രണ്ടുമക്കളും ഭർത്താവും നോക്കി നിൽക്കെ കാരി ലോകത്തോട് വിടപറഞ്ഞു.