അബുദാബിയിൽനിന്നെത്തിയ യാത്രക്കാരന്റെ വയറ്റിൽ കണ്ടെത്തിയ സ്വർണം മൂന്നുദിവസത്തിനു ശേഷം പുറത്ത്. ക്യാപ്സൂൾ രൂപത്തിലാക്കി വിഴുങ്ങിയ ഏഴു സ്വർണ ഉരുളകളാണ് ഇന്നലെ ഉച്ചയോടെ ‘പുറത്തിറങ്ങിയത്’. 7.8 ലക്ഷം രൂപയുടെ 260 ഗ്രാം സ്വർണമാണു ലഭിച്ചത്. കൊടുവള്ളി സ്വദേശി നവാസിന് (34) എതിരെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം കേസെടുത്തു.
തിങ്കൾ രാത്രി ഇത്തിഹാദ് വിമാനത്തിൽ എത്തിയ യാത്രക്കാരന്റെ വയറിനുള്ളിൽ സ്വർണമുണ്ടെന്ന് എക്സ്റേ പരിശോധനയിൽ കസ്റ്റംസിനു സംശയം തോന്നി. വിശദമായ എക്സ്റേ പരിശോധനയിൽ വൻകുടലിന്റെ താഴ്ഭാഗത്ത് ഏഴു ലോഹഭാഗങ്ങൾ കണ്ടെത്തി.
തുടർന്ന് യാത്രക്കാരനെ കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലും പിന്നീട് ശസ്ത്രക്രിയാ വിഭാഗത്തിലും പ്രവേശിപ്പിച്ചു. മുറിയിൽ പ്രത്യേക ശുചിമുറി സംവിധാനമൊരുക്കി കാത്തിരുന്നാണു കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം കണ്ടെടുത്തത്. അബുദാബിയിൽനിന്നുതന്നെ സ്വർണം വിഴുങ്ങിയാണ് ഇയാൾ എത്തിയതെന്നു കരുതുന്നു.
വിഴുങ്ങാൻ പാകത്തിൽ സ്വർണം ഉരുക്കി ചെറിയ ഗോളങ്ങളാക്കിയതാണെന്നു കസ്റ്റംസ് കണ്ടെത്തി. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർമാരായ ജോയ് തോമസ്, എം.മുഹമ്മദ് റഫീഖ്, സൂപ്രണ്ടുമാരായ ദാസ്മല്ലിക്, പാട്രിക് ജോസഫ്, എസ്.വി.എം.അഷ്റഫ്, ധർമരാജൻ, ഇൻസ്പെക്ടർമാരായ സത്യവേന്ദ്രസിങ്, മഹാദേവ്, രാംലാൽ, അസീബ് ചെന്നാട്ട്, ഹവിൽദാർമാരായ അബ്ദുൽ ഗഫൂർ, സത്യൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.