സൗരയൂഥം ഉൾപ്പെടുന്ന നക്ഷത്രസമൂഹമായ ക്ഷീരപഥത്തിന്റെ കേന്ദ്രത്തിൽനിന്ന് 200 പ്രകാശവർഷം അകലെ പുതിയ തമോഗർത്തം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. വാതകപടലങ്ങളാൽ ചുറ്റപ്പെട്ട ഈ തമോഗർത്തത്തെ ജപ്പാനിൽനിന്നുള്ള ശാസ്ത്രജ്ഞരാണു കണ്ടെത്തിയത്.
ക്ഷീരപഥത്തിന്റെ ഈ ഭാഗത്തു വിഷവാതകങ്ങൾ അസ്വാഭാവികമായി ചലിക്കുന്നതു ശ്രദ്ധയിൽപെട്ട ശാസ്ത്രജ്‍ഞർ, കാരണം അന്വേഷിച്ചു നടത്തിയ പഠനമാണു രണ്ടാമതൊരു തമോഗർത്തം കണ്ടെത്താൻ ഇടയാക്കിയത്. 150 ലക്ഷം കോടി കിലോമീറ്ററിൽ പരന്നുകിടക്കുന്ന തമോഗർത്തത്തിനു സൂര്യനെക്കാൾ ഒരു ലക്ഷം മടങ്ങു പിണ്ഡവുമുണ്ട്. ചിലെയിലെ അറ്റക്കാമ മരുഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള അൽമാ ടെലിസ്കോപ്പ് ഉപയോഗിച്ചാണു നിരീക്ഷണം നടത്തിയത്.
കണ്ടെത്തിയത് പിണ്ഡത്തിൽ രണ്ടാമൻ
ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലുള്ള തമോഗർത്തമായ സജിറ്റേറിയസ് എ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ തമോഗർത്തമായിരിക്കും ഇത്. ഭാവിയിൽ സജിറ്റേറിയസിലേക്ക് ഇതു ലയിക്കപ്പെടുമെന്നാണു ശാസ്ത്രജ്ഞരുടെ നിഗമനം.
ക്ഷീരപഥത്തിലെ തമോഗർത്തങ്ങൾ
നിലവിൽ ക്ഷീരപഥത്തിന്റെ കേന്ദ്രമെന്നു കരുതപ്പെടുന്നതു സജിറ്റേറിയസ് എ എന്ന അതിപിണ്ഡ തമോഗർത്തമാണ്. സൂര്യനെക്കാൾ 40 ലക്ഷം മടങ്ങാണ് ഇതിന്റെ പിണ്ഡം. ഇതല്ലാതെ നൂറോളം ചെറു തമോഗർത്തങ്ങൾ ക്ഷീരപഥത്തിലുണ്ടെന്നു കരുതപ്പെടുന്നു. നക്ഷത്രങ്ങൾ കാലഹരണപ്പെടുമ്പോൾ ഉണ്ടാകുന്ന വലിയ പൊട്ടിത്തെറിയിലാണ് ഇത്തരം ചെറു തമോഗർത്തങ്ങൾ രൂപപ്പെടുക.