ഊർജവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ രാജ്കുമാർ സിങ് (ആർ.കെ. സിങ്) ആദ്യം ശ്രദ്ധ നേടിയത് 1990ൽ രഥയാത്രയ്ക്കിടെ ബിജെപി നേതാവ് എൽ.കെ.അഡ്വാനിയെ അറസ്റ്റ് ചെയ്തതിലൂടെ. ഐഎഎസ് ഓഫിസറായ സിങ് അന്നു ബിഹാർ കേഡറിലായിരുന്നു. സോമനാഥിൽനിന്ന് അയോധ്യയിലേക്ക് അഡ്വാനി നടത്തിയ രഥയാത്രയ്ക്കിടെ സമസ്തിപുരിൽ വച്ചായിരുന്നു അറസ്റ്റ്. അന്നത്തെ ബിഹാർ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് രാജ്കുമാറിനെയാണ് അഡ്വാനിയെ അറസ്റ്റ് ചെയ്യാൻ ചുമതലപ്പെടുത്തിയത്.
അഡ്വാനി പിന്നീടു കേന്ദ്ര ആഭ്യന്തരമന്ത്രിയായപ്പോൾ ആഭ്യന്തരമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയായുംആർ. കെ. സിങ് സേവനം അനുഷ്ഠിച്ചു. അഡ്വാനിയുടെ അറസ്റ്റിനെത്തുടർന്നാണ് അന്നത്തെ പ്രധാനമന്ത്രി വി.പി.സിങ്ങിനുള്ള പിന്തുണ ബിജെപി പിൻവലിച്ചത്.
ആഭ്യന്തര സെക്രട്ടറിയായി വിരമിച്ചശേഷം 2013ലാണു ബിജെപിയിൽ ചേർന്നത്. 2014ൽ ബിഹാറിലെ ആരയിൽനിന്നു ലോക്സഭയിലെത്തി.