നരേന്ദ്ര മോദി മന്ത്രിസഭയിൽ നിർമല സീതാരാമനും പീയുഷ് ഗോയലും കുതിച്ചുയർന്നപ്പോൾ സുരേഷ് പ്രഭുവിനും ഉമാഭാരതിക്കും പ്രതാപം നഷ്ടമായി. കാര്യക്ഷമതയും വിശ്വാസ്യതയുമാണ് അഴിച്ചുപണിയിൽ നരേന്ദ്ര മോദി മുഖ്യ മാനദണ്ഡങ്ങളാക്കിയത്.
രാഷ്ട്രീയപരിചയത്തെക്കാൾ ഭരണപാടവമുള്ള സിവിൽ സർവീസുകാരെയും കൂറുള്ള കഠിനാധ്വാനികളെയുമാണു സർക്കാരിൽ ആവശ്യമെന്നും മോദി സൂചന നൽകി. മന്ത്രിപ്പണിയിൽ ഉഴപ്പിയാൽ പുറത്തേക്കു വഴിതെളിയുമെന്നാണു വ്യക്തമായ സന്ദേശം. മന്ത്രിസഭ നാലാംവർഷത്തിലേക്കു കടന്നപ്പോൾ ഭരണയന്ത്രത്തിന്റെ വേഗം കൂട്ടാനാണു മോദിയുടെ ശ്രമം.
ബിജെപി ദേശീയ ഭാരവാഹി നിരയിൽനിന്നു കേന്ദ്രമന്ത്രിസഭയിലേക്കു പ്രവേശനം കാംക്ഷിച്ചിരുന്ന ഓം മാഥൂർ, വിനയ് സഹസ്രബുദ്ധെ, റാം മാധവ്, മുരളീധർ റാവു, ഭൂപേന്ദ്ര യാദവ് തുടങ്ങിയവരെ അഴിച്ചുപണി നിരാശപ്പെടുത്തി. കേന്ദ്രമന്ത്രിസഭയിൽനിന്നൊഴിവാക്കപ്പെട്ട രാജീവ് പ്രതാപ് റൂഡി ദേശീയ ജനറൽ സെക്രട്ടറിയായേക്കും.
രാഷ്ട്രീയവൃത്തങ്ങളെ അദ്ഭുതപ്പെടുത്തി നിർമല സീതാരാമൻ പ്രതിരോധ മന്ത്രിയായപ്പോൾ പീയുഷ് ഗോയലിനു മോദി റയിൽവേയുടെ ചുമതല നൽകിയത് ഏറെ പ്രതീക്ഷകളോടെ. ബുള്ളറ്റ് ട്രെയിൻ ഉൾപ്പെടെ മോദിയുടെ സ്വപ്നങ്ങളെ ട്രാക്കിലാക്കാനുള്ള ഉത്തരവാദിത്തമാണു പീയുഷ് ഗോയലിന്റെ ചുമലിലായത്.
പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനു കാബിനറ്റ് റാങ്കിലേക്കു സ്ഥാനക്കയറ്റത്തോടെ നൈപുണ്യ വികസനത്തിന്റെ അധികച്ചുമതല ലഭിച്ചപ്പോൾ, ന്യൂനപക്ഷകാര്യ മന്ത്രിയായ മുക്താർ അബ്ബാസ് നഖ്‌വിക്കു വകുപ്പുമാറ്റമില്ലാതെയാണു സ്ഥാനക്കയറ്റം. ഒഡീഷയിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയായി പരിഗണിക്കുന്നതു പ്രധാനെയാണ്.
ട്രെയിൻ അപകടപരമ്പരയുടെ പേരിൽ റെയിൽവേ മന്ത്രിസ്ഥാനം രാജിവയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ച സുരേഷ് പ്രഭുവിനെ വാണിജ്യ വ്യവസായ മന്ത്രിയാക്കി നിലനിർത്തി. ജലവിഭവ, ഗംഗാ പുനരുജ്ജീവന മന്ത്രിയായിരുന്ന ഉമാഭാരതിയെ ശുദ്ധജല, മാലിന്യ നിർമാർജന ചുമതലയിലേക്ക് ഒതുക്കി. പുറത്തേക്കു പോകാതെ ഉമാഭാരതി രക്ഷപ്പെട്ടുവെന്നു മാത്രം.
വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായശേഷം നരേന്ദ്ര സിങ് തോമറിന് അധികച്ചുമതലയായി നൽകിയിരുന്ന നഗരവികസന മന്ത്രാലയം പുതുമുഖമായെത്തിയ സഹമന്ത്രി ഹർദീപ് സിങ് പുരിക്കു സ്വതന്ത്രചുമതലയോടെ ലഭിച്ചു. വെങ്കയ്യ നായിഡു വഹിച്ചിരുന്ന വാർത്താവിതരണ പ്രക്ഷേപണത്തിന്റെ അധികച്ചുമതല ടെക്സ്റ്റയിൽസ് മന്ത്രി സ്മൃതി ഇറാനിക്കു നിലനിർത്താനായി. അനിൽ മാധവെ ദവെയുടെ നിര്യാണത്തിനുശേഷം വനം, പരിസ്ഥിതി മന്ത്രാലയങ്ങളുടെ അധികച്ചുമതല വഹിച്ചിരുന്ന ഹർഷ വർധനും ചുമതലയിൽ തുടരും. നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കർണാടകത്തിന് അധിക പ്രാതിനിധ്യമായി അനന്ത്കുമാർ ഹെഗ്ഡെ നൈപുണ്യ വികസന സഹമന്ത്രിയായി.