ഗർഭിണിയായ സ്ത്രീയുടെ വയർ കാണാത്ത വിധം തേനീച്ചകൾ പൊതിഞ്ഞാലെങ്ങനെയുണ്ടാവും. തേനീച്ച കുത്തി അപകടം സംഭവിക്കാനുള്ള സാധ്യതകളേറെയാണെന്നറിഞ്ഞിട്ടും അവർ ആ റിസ്ക്ക് എടുത്തു. കാരണം ആ സ്ത്രീ കാത്തിരിക്കുന്നത് തന്റെ നാലാമത്തെ കുഞ്ഞെങ്കിലും ജീവനോടെ പിറക്കുന്നതു കാണുവാൻ വേണ്ടിയാണ്.ഓഹിയോ സ്വദേശിയായ എമിലി മുള്ളർ എന്ന സ്ത്രീയാണ് 20000 തേനീച്ചകളെ വയറിനുചുറ്റും പൊതിഞ്ഞ് ഫൊട്ടോഷൂട്ട് നടത്തിയത്. ഫൊട്ടോഷൂട്ടിനിടെ രണ്ടു തവണ എമിലിക്ക് തേനീച്ചകളുടെ കുത്തേൽക്കുകയും ചെയ്തു. എന്തൊക്കെ അപകടം സംഭവിച്ചാലും തേനീച്ചകളുമൊത്തുള്ള ഫൊട്ടോഷൂട്ട് പൂർത്തിയാക്കണമെന്ന് എമിലിക്ക് നിർബന്ധമുണ്ടായിരുന്നു. അവരുടെ ആദ്യത്തെ മൂന്നു ഗർഭവും അലസിപ്പോയിരുന്നു. ആ സങ്കടങ്ങളെ അതിജീവിച്ചാണ് അവർ നാലാമതും അമ്മയാവാൻ തയാറെടുത്തത്.
അവരുടെ നാട്ടിലെ വിശ്വാസമനുസരിച്ച് തേനീച്ചകൾ മരണത്തിന്റെയും പുനർജന്മത്തിന്റെയും പ്രതീകങ്ങളാണ്. ഭൂതകാലത്തിലെ ദുരന്തങ്ങൾ ഇനിയാവർത്തിക്കാതിരിക്കാനും തന്റെ കുഞ്ഞ് ആരോഗ്യത്തോടെ പിറക്കാനുമാണ് എമിലി ഈ സാഹസം പ്രവർത്തിച്ചത്. ശേഷം കൗതുകമുള്ള ഈ ഫൊട്ടോഷൂട്ടിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും അവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. തേനീച്ച വളർത്തൽ കേന്ദ്രത്തിന്റെ ഉടമ കൂടിയായ എമിലി തേനീച്ചകളിലെ റാണിയെ കൈയ്യിലെടുത്താണ് തേനീച്ച സംഘത്തെ ഒപ്പം നിർത്തിയത്.