കാഞ്ഞിരംകുളം ∙ പൂവാർ കല്ലുമുക്ക് കടൽത്തീരത്ത് അടിഞ്ഞ അജ്ഞാതവസ്തു മൽസ്യത്തൊഴിലാളികളെ പരിഭ്രാന്തരാക്കി. . പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നും മറ്റും കഥകളിറങ്ങി. അജ്ഞാത വസ്തുവിന്റെ അടുത്തുപോകാൻ പോലും ഭയന്നു. പിന്നീട് തീരദേശ പൊലീസെത്തി പരിശോധിച്ചു ഭയപ്പെടാനൊന്നുമില്ലെന്ന് ബോധ്യമായതോടെയാണ് ഭീതി മാറിയത്.
സർക്കാർ മീൻ വളർത്തൽ കേന്ദ്രമായ അടിമലത്തുറ രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാട്ടിക് സെന്ററിൽ സ്ഥാപിച്ചിരുന്ന മുന്നറിയിപ്പു സംവിധാനമാണ് കടലിൽ ഒഴുകി കല്ലുമുക്കിലെത്തിയത്. മീൻ വളർത്തുന്നയിടത്തു മറ്റു വള്ളങ്ങളും ബോട്ടുകളും കടക്കാതിരിക്കാനുള്ള സംരക്ഷണ സംവിധാനമായിരുന്നു ഇവ. ശക്തമായ തിരയടിയെ തുടർന്നാണ് ഇതു വേർപെട്ടതെന്നു ബന്ധപ്പെട്ടവർ വിശദീകരിച്ചു.
ഏതാണ്ട് ഒരു ടൺ ഭാരമുള്ള ഈ സംവിധാനത്തെ തീരദേശ പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ കല്ലുമുക്കിൽ നിന്നും ലോറിയിൽ കയറ്റിക്കൊണ്ടുപോയി. തീരദേശ സിഐ: ജയചന്ദ്രൻ, എസ്ഐ: ഷാനി ബാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധനയ്ക്കു നേതൃത്വം നൽകിയത്.