ഊമപ്പെണ്ണിനു മിന്നു ചാർത്താൻ മലയിൻകീഴ് വേങ്ങൂരാൻ വീട്ടിൽ നിന്ന് ഉരിയാടാ പയ്യനെത്തി. സെന്റ് ജോർജ് കത്തീഡ്രലിലായിരുന്നു വിവാഹം. ചങ്ങനാശേരി കൈതക്കളം അപ്പച്ചന്റെയും ഫിലോമിനയുടെയും മകൾ ഫിജോയെ (27), മലയിൻകീഴ് വേങ്ങൂരാൻ പരേതനായ ജോസഫിന്റെയും കുഞ്ഞുമോളുടെയും മകൻ സിഞ്ചുവാണു മിന്നു ചാർത്തിയത്.
ഫാ. ജോസ് വേങ്ങൂരാനാണ് വിവാഹം ആശീർവദിച്ചത്. ഫാ. ബിജു മൂലക്കര ചടങ്ങുകൾ ആംഗ്യ ഭാഷയിൽ പരിഭാഷപ്പെടുത്തി. സ്കൂളിൽ പഠിക്കുമ്പോൾ പനിവന്നതിനെ തുടർന്നാണു സിഞ്ചുവിന്റെയും ജ്യേഷ്ഠൻ ഡെഞ്ചുവിന്റെയും സംസാരശേഷിയും ശ്രവണശേഷിയും നഷ്ടമായത്. സമാനാവസ്ഥയിലുള്ള ആലപ്പുഴ പുളിങ്കുന്ന് സ്വദേശിനി സുമയാണ് ഡെഞ്ചുവിന്റെ ഭാര്യ. എട്ടു വർഷം മുൻപ് ഇതേ പള്ളിയിലായിരുന്നു അവരുടെയും വിവാഹം.