ഓണത്തിരക്ക് അനുഭവപ്പെടുന്നില്ലെങ്കിലും സഞ്ചാരികളുടെ തീരത്ത് ‘ഓണച്ചൊറി’യെന്നറിയുന്ന ജെല്ലിഫിഷ് ഇനം അടിഞ്ഞുകയറിത്തുടങ്ങി. വിഴിഞ്ഞത്തെ കേന്ദ്ര സമുദ്രമൽസ്യ ഗവേഷണ കേന്ദ്രം (സിഎംഎഫ്ആർഐ) അധികൃതർ പരിശോധനയ്ക്കെത്തി. പല നിറങ്ങളിലുള്ള ജെല്ലി മൽസ്യങ്ങളിൽ, വയലറ്റ് നിറത്തിലുള്ള ഇനമാണ് കഴിഞ്ഞ രണ്ടുദിവസമായി കോവളം തീരത്ത് അടിയുന്നത്.
ഓണക്കാലത്ത് സ്ഥിരമായി വരുന്നതിനാലാണു നാട്ടുഭാഷയിൽ ഇതിന് ഓണച്ചൊറിയെന്നു വിളിപ്പേര്. സ്പർശനമേൽക്കുന്ന ഭാഗം ചൊറിയും. ആനച്ചൊറി, കരുപ്പട്ടി ചൊറി, തണ്ണിച്ചൊറി ഇങ്ങനെ ഓരോ കാലങ്ങളിലായി തീരത്തേക്കു പല ഇനം ജെല്ലിമൽസ്യങ്ങളാണ് അടിയുന്നതെന്നു ലൈഫ് ഗാർഡുകൾ പറഞ്ഞു. ഇതിൽ ആനച്ചൊറിയാണ് ഏറ്റവും അപകടകാരി. ഹവ്വാ ബീച്ചിലാണ് ഏറ്റവുമധികം ഓണച്ചൊറി അടിഞ്ഞത്.
തീരത്തെ ശുചീകരണ വിഭാഗം ഇതിനെ നീക്കം ചെയ്യുകയാണ്. ജീവനോടെയുള്ള ജെല്ലി മൽസ്യത്തെ ലഭിച്ചാൽ അക്വേറിയത്തിൽ പ്രദർശനത്തിനു സജ്ജമാക്കുമെന്ന് അധികൃതർ പറഞ്ഞു. ഓണക്കാലമടുത്തിട്ടും തീരത്തേക്കു വിദേശികളുൾപ്പെടെയുള്ള സഞ്ചാരികളുടെ തിരക്കായിട്ടില്ല. വരുംനാളുകളിൽ തിരക്ക് വർധിക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും.