ആപ്പിള്‍ കമ്പനിയുടെ ഭാവി ആസ്ഥാനമെന്ന് വിളിക്കുന്ന ആപ്പിള്‍ പാര്‍ക്കിലെ ഓഡിറ്റോറിയത്തിന്റെ പേരാണ് 'സ്റ്റീവ് ജോബ്‌സ് തിയേറ്റര്‍'. ലോകത്തിന്റെ ഫോണ്‍ സങ്കല്‍പ്പം മാറ്റിമറിച്ച ഐഫോണ്‍ അതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷത്തെ ഐഫോണ്‍ മോഡലുകള്‍ പുറത്തിറക്കാന്‍ കമ്പനി സ്റ്റീവ് ജോബ്‌സ് തിയേറ്റര്‍ തിരഞ്ഞെടുത്തേക്കാമെന്നാണ് പുതിയ കേട്ടുകേള്‍വി. ആപ്പിള്‍ പാര്‍ക്കിന്റെ പണി പൂര്‍ത്തിയാകാത്തതാണ് ഈ വേദി തിരഞ്ഞെടുത്തേക്കുമോ എന്ന സംശയത്തിനു കാരണം.
2005ല്‍ ആണ് ജോബ്‌സ് മള്‍ട്ടി ടച്ച് സാധ്യമായ ഒരു ഫോണ്‍ നിര്‍മിക്കുന്ന കാര്യം ഭാവനയില്‍ കാണുന്നത്. ഒരു കൂട്ടം എൻജിനീയര്‍മാരെയും കൂട്ടി ജോബ്‌സ് ഫോൺ നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. പ്രൊജക്ട് പേപിള്‍ 2 (Project Purple 2) എന്നായിരുന്നു ഈ പദ്ധതിയുടെ പേര്. പത്താം ജന്മവാര്‍ഷികം ആഘോഷിക്കുന്ന ഐഫോണ്‍ പുറത്തിറക്കുന്നത് ജോബ്‌സിന്റെ പേരിലുള്ള ഓഡിറ്റോറിയത്തിലാകുക എന്നത് എന്തുകൊണ്ടും ഉചിതമായിരിക്കും. ഐഫോണ്‍ പുറത്തിറക്കുന്ന ചടങ്ങിലേക്ക് ക്ഷണക്കിത്തിലൂടെയാണ് വേണ്ടവരെ ക്ഷണിക്കുന്നത്. ക്ഷണക്കത്ത് ഇറങ്ങിയാല്‍ മാത്രമെ വേദി ഏതാണെന്ന് തീര്‍ച്ചപ്പെടുത്താനാകൂ. ഇത് സെപ്റ്റംബര്‍ 4, 5 തിയതികളിലാണ് സാധാരണ അയയ്ക്കുക.
ഇത്തവണ പത്താം വാര്‍ഷിക ഐഫോണ്‍ ഉള്‍പ്പെടെ മൂന്നു മോഡലുകളാണ് പുറത്തിറക്കുക എന്നാണ് കേള്‍ക്കുന്നത്. ഐഫോണ്‍ 7/7 പ്ലസ് എന്നീ മോഡലുകള്‍ക്കു പകരം അവയോട് സാമ്യമുള്ള ഐഫോണ്‍ 7s/7s പ്ലസ് എന്നീ മോഡലുകളും ഇതുവരെയിറങ്ങിയ ഒരു ഐഫോണിനോടും സാമ്യമില്ലാത്ത, ഐഫോണ്‍ 8 എന്നോ പ്രോ എന്നോ പേരിട്ടേക്കാവുന്ന, പത്താം വാര്‍ഷിക ഫോണുമാണ് മൂന്നു മോഡലുകള്‍. ഐഫോണ്‍ അവതരിപ്പിച്ചാലും ചിലപ്പോള്‍ ഈ വര്‍ഷം അവസാനം മാത്രമെ വേണ്ടത്ര എണ്ണം മാര്‍ക്കറ്റിലെത്തിയേക്കൂ എന്നും പറയുന്നുണ്ട്. സെപ്റ്റംബര്‍ 12 അല്ലെങ്കില്‍ എട്ട് എന്നീ രണ്ടു തിയതികളാണിലാണ് ഫോണുകള്‍ പുറത്തിറക്കാന്‍ സാധ്യത.