വെള്ളപ്പൊക്കത്തെ അതിജീവിക്കാനാവാതെ ന്യൂസ് റൂം പൂട്ടി. എങ്കിലും ജോലിചെയ്യാതിരിക്കാൻ റിപ്പോർട്ടർ ബ്രാൻഡി സ്മിത്തിനും ക്യാമറാമാൻ മരിയോ സാൻഡോലോവിനും മനസ്സു വന്നില്ല. ജീവൻ പണയം വെച്ചാണ് ടെക്സാസിലെ ഹൂസ്റ്റണിലെ ഹാർവി കൊടുങ്കാറ്റിനെപ്പറ്റിയുള്ള വാർത്തകൾ അവർ ജനങ്ങളിലെത്തിച്ചത്.
വെള്ളപ്പൊക്കത്തെത്തുടർന്ന് വാർത്താ സംപ്രേഷണം തടസ്സപ്പെടാതിരിക്കാൻ ഓഫീസിന്റെ രണ്ടാം നിലയിൽ താൽക്കാലിക സംവിധാനങ്ങളൊരുക്കി വാർത്താ സംപ്രേഷണം മുടക്കം വരുത്താതെ നടത്തി. എന്നാൽ വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ കഴിയില്ല എന്ന ഘട്ടം വന്നപ്പോൾ ജീവനക്കാരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. അധികൃതർ ഓഫീസ് പൂട്ടി.
അപ്പോഴും ചാനലിലിലെ ഒരു വനിതാ റിപ്പോർട്ടറും ഫൊട്ടോഗ്രാഫറും കൊടുങ്കാറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ ലൈവ് റിപ്പോർട്ടിങ്ങിലൂടെ ലോകത്തെ അറിയിക്കുന്ന തിരക്കിലായിരുന്നു. പ്രതിസന്ധികളെ അതിജീവിച്ച് റിപ്പോർട്ടിങ് തുടരുന്നതിനിടെയാണ് വാനുമായി ഒരു ഡ്രൈവർ വെള്ളപ്പൊക്കത്തിൽപ്പെട്ടത് അവരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നെ ഒട്ടും അമാന്തിച്ചില്ല ദൃശ്യങ്ങൾ സഹിതം ആ അപകടാവസ്ഥ രക്ഷാപ്രവർത്തകരെ ബോധിപ്പിക്കുകയും ഡ്രൈവറെ രക്ഷപെടുത്തുകയും ചെയ്തു.
സ്വന്തം ജീവിതം അപകടത്തിൽപ്പെടുമെന്ന ഘട്ടം വന്നപ്പോഴും ജോലിയോടും സമൂഹത്തോടും ആത്മാർഥത പുലർത്തുകയും അതിലൂടെ ഒരു ജീവൻ രക്ഷപെടുത്തുകയും ചെയ്ത റിപ്പോർട്ടറെയും ഫൊട്ടോഗ്രാഫറെയും അഭിനന്ദിക്കുകയാണ് ലോകം.