യുകെയില്‍ കടൽത്തീരത്ത് അവധി ആഘോഷത്തിനെത്തിയ നൂറുകണക്കിനു പേരെ ശ്വാസതടസ്സവും ഛർദ്ദിയും നേരിട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈസ്റ്റ് സസെക്സിലെ ബർലിങ് ഗ്യാപ് ബീച്ചിൽ ഞായറാഴ്ചയായിരുന്നു സംഭവം. കടലിൽ നിന്നു തീരത്തേക്കു വീശിയ ‘നിഗൂഢ മൂടൽമഞ്ഞാ’ണ് ശ്വാസതടസ്സത്തിനു കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. ശ്വാസതടസ്സവും കണ്ണെരിച്ചിലും പോലുള്ള പ്രശ്നങ്ങൾ നേരിട്ടെങ്കിലും ആർക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. 130 പേരെങ്കിലും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണു റിപ്പോർട്ട്.
ഇന്ത്യക്കാർ ഉൾപ്പെടെ ബീച്ചിൽ ഉണ്ടായിരുന്നു. ‘മൂടൽമഞ്ഞ്’ രൂക്ഷമായതിനെത്തുടർന്ന് പത്തുമിനിറ്റിനകം കടൽത്തീരം ഒഴിപ്പിച്ചു. പ്രദേശത്തുള്ളവരോട് വീടും ജനാലും അടച്ചിടണമെന്നുംം നിർദേശിച്ചു. പ്രദേശവാസികളോടെല്ലാം താത്കാലികമായി ഒഴിഞ്ഞു പോകാനും ആവശ്യപ്പെട്ടു. ബീച്ചിലേക്ക് പോകരുതെന്ന് ട്വീറ്റിലൂടെ ഉൾപ്പെടെ മറ്റിടങ്ങളിലേക്ക് നിർദേശവും നൽകി. മൂടൽമഞ്ഞിന് ക്ലോറിന്റെ ഗന്ധമുണ്ടായിരുന്നുവെന്ന് ശ്വാസതടസ്സം നേരിട്ടവർ പറയുന്നു. കിഴക്ക് ഹാസ്റ്റിങ്സ് ഭാഗത്തേക്ക് ‘മഞ്ഞ്’ നീങ്ങുന്നതായും പൊലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ഫ്രാന്‍സിൽ നിന്നാണ് കടൽകടന്ന് ‘മൂടൽമഞ്ഞ്’ എത്തുന്നതെന്നാണ് നിഗമനം. നേരത്തേ ഇരുനൂറിലേറെ പേരെ ഇത്തരത്തിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്. എന്നാൽ എവിടെ നിന്നാണെന്നറിയാതെയുള്ള ‘മൂടൽമഞ്ഞിന്റെ’ വരവ് ഇതാദ്യമായാണ്. ഏതെങ്കിലും ജലശുദ്ധീകരണശാലയിൽ നിന്ന് വാതകം ചോർന്നതാണോ എന്നാണ് സസെക്സ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. പ്രദേശത്തെ ജലശുദ്ധീകരണശാലകളിലൊന്നും ക്ലോറിൻ ഉപയോഗിക്കുന്നുമില്ല. പാരിസ്ഥിതിക സംഘടനകളും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.