സിംഗപ്പൂർ∙ ഇങ്ങോട്ടു വലിക്കരുത്. അങ്ങോട്ട് എത്ര വേണമെങ്കിലും വളഞ്ഞു കൊടുക്കാം: ആനന്ദകരമായ ദാമ്പത്യത്തിന്റെ അടിത്തറയെക്കുറിച്ച് മനോജ് വാസുദേവൻ പ്രസംഗിക്കുമ്പോൾ ആർക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. കാനഡയിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ പ്രസംഗമൽസരത്തിൽ ‘കപ്പടിച്ചു’ മാറ്റിയ പ്രസംഗത്തിന് പൊരിഞ്ഞ കയ്യടിയും കിട്ടി.
മനോജിന്റെ പ്രസംഗത്തിൽനിന്ന്: ‘ ആദ്യം ഭാര്യയെ കാണുമ്പോൾ ഞാൻ കരുതിയതു ഈ ബന്ധം ആയുഷ്കാലം നിലനിൽക്കുമെന്നായിരുന്നു. പക്ഷേ, വലുതും ചെറുതുമായ കാര്യങ്ങളിൽ തുടക്കത്തിലേ തർക്കം തുടങ്ങി. അപ്പോഴാണ് അമ്മയുടെ ഉപദേശം വന്നത്. ‘പെണ്ണു കണ്ടു. കാമന്റെ അമ്പു കൊണ്ടു. ഇനി നീ കാമന്റെ വില്ലായി മാറണം’. വളയണമെന്ന അമ്മയുടെ സൂചന ലോകതത്വമാണെന്ന് കപ്പ് കിട്ടിയപ്പോൾ ഉറപ്പായി.
‘പ്രസംഗത്തിന്റെ ഒളിംപിക്സ്’ എന്നറിയപ്പെടുന്ന രാജ്യാന്തര ടോസ്റ്റ് മാസ്റ്റേഴ്സ് ലോക ചാംപ്യൻഷിപ്പിൽ സിംഗപ്പൂരിനുവേണ്ടിയായിരുന്നു മനോജിന്റെ പ്രകടനം. 142 രാജ്യങ്ങളിൽ നിന്ന് 30,000 മൽസരാർഥികൾ. ഫൈനലിലേക്കെത്തുന്നവർ ഇഷ്ടമുള്ള വിഷയത്തിൽ ഏഴു മിനിറ്റ് പ്രസംഗം നടത്തണം.
തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയായ മനോജും കുടുംബവും സിംഗപ്പൂരിൽ സ്ഥിരതാമസമാണ്. 2009ലാണ് പ്രസംഗപരിശീലനം തുടങ്ങിയത്. അമേരിക്കയിൽ രണ്ടുവർഷം മുൻപു നടന്ന ലോകമൽസരത്തിൽ മൂന്നാമതെത്തിയിരുന്നു. തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് ബിരുദം നേടി. 1998 മുതൽ സിംഗപ്പൂരിൽ സ്ഥിരതാമസം.