താനും കുടുംബവും സുരക്ഷിതരാണെന്നും ഹൂസ്റ്റണിൽ നിന്നും എട്ടു മൈൽ അകലെയുള്ള ഒരു സുഹൃത്തിന്റെ വീട്ടിലാണെന്നും നടൻ ബാബു ആന്റണി. അമേരിക്കയെ വിറപ്പിച്ച ഹാർവി ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് അദ്ദേഹത്തിന്റെ വീടിനു പുറത്ത് പാമ്പും ചീങ്കണ്ണിയും എത്തിയ വാർത്തയ്ക്ക് പിന്നാലെയാണ് ബാബു ആന്റണിയുടെ പ്രതികരണം.
വലിയ സംഭവമാണ് ഉണ്ടായിരിക്കുന്നത്. യുഎസിൽ ആയതുകൊണ്ടാണ് വലിയ ആളപായം ഇല്ലാതെ പോയത്. മറ്റെവിടെയെങ്കിലും ആയിരുന്നെങ്കിൽ ആയിരക്കണക്കിന് ആളുകൾ മരിച്ചുപോയേനെ. പൊലീസും സൈന്യവും ദുരന്തനിവാരണസേനയും എല്ലാം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത് കണ്ടുപഠിക്കേണ്ടതാണെന്നും ബാബു ആന്റണി ‘മനോരമ ന്യൂസിനോട്’പറഞ്ഞു.
വൻനാശം നഷ്ടമാണ് കനത്ത മഴയെ തുടർന്നുണ്ടായത്. ഹൂസ്റ്റൺ സർവകലാശാലയിൽ കുടുങ്ങിയ ഇരുനൂറ് വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ടെക്സസില്‍ ഒന്‍പതുപേർ മരിച്ചു. മലയാളികളുള്‍പ്പെടെ മുപ്പതിനായിരത്തിലേറെപ്പേര്‍ക്ക് വീടുപേക്ഷിച്ച് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറേണ്ടിവന്നു. വൈദ്യുതിയും വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലായി. ദിവസങ്ങളായി വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാകാതെ കഴിയുന്ന മലയാളികളും അനവധിയുണ്ട്.