32 അടിയോളം നീളവും 4 ടൺ ഭാരവുമുള്ള കൂനൻ തിമിംഗലത്തിന്റെ കുഞ്ഞ് ബ്രസീൽ തീരത്ത്. റിയോ ഡി ജനീറോയ്ക്കു സമീപമുള്ള ബുസിയോസ് തീരത്താണ് കൂറ്റൻ തിരമാലകളിൽ പെട്ട് തീരത്തടിഞ്ഞത്. കഴിഞ്ഞ ദിവസമുണ്ടായ വേലിയേറ്റമാകാം കൂനൻ തിമിംഗലത്തെ തീരത്തെത്തിച്ചത്. ജീവനുള്ള തിമിംഗലക്കുഞ്ഞ് തീരത്തടിഞ്ഞെന്നറിഞ്ഞ പ്രദേശവാസികൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനു ശേഷമാണ് തിമിംഗലത്തെ തിരികെ കടലിലേക്കയച്ചത്. ആളുകൾ തിമിംഗലത്തെ രക്ഷിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
തിമിംഗലം തീരത്തടിഞ്ഞതു കണ്ട പ്രദേശവാസികൾ ഉടൻതന്നെ അധികൃതരെ വിവരമറിയിച്ചു. മുന്നൂറോളം ആളുകളാണ് കൂറ്റൻ തിമിംഗലത്തെ രക്ഷിക്കാനുള്ള ഉദ്യമത്തിൽ പങ്കുചേർന്നത്. മണിക്കൂറുകളോളം ആളുകൾ വെള്ളം കോരിയൊഴിച്ച് തിമിംഗലത്തിന്റെ ജീവൻ നിലനിർത്താൻ പരിശ്രമിച്ചു. നീണ്ട വടവും മറ്റുമുപയോഗിച്ച് മണിക്കൂറുകളുടെ പരിശ്രമത്തിനു ശേഷമാണ് തിമിംഗലത്തെ കടലിലേക്ക് തിരികെ അയച്ചത്. വേലിയേറ്റത്തിനൊപ്പം അമ്മയിൽ നിന്നും വേർപെട്ടെത്തിയതാകാം തിമിംഗലക്കുഞ്ഞെന്നാണ് നിഗമനം.
കടലിൽ തിരികെയെത്തിയ തിമിംഗലക്കുഞ്ഞ് സന്തോഷത്തോടെ ഉൾക്കടലിലേക്ക് നീന്തിപ്പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.