ആകാശ് എസ്.മാധവന്റെ സ്വപ്നങ്ങൾക്ക് ആകാശത്തോളം ഉയരമാണ്. സന്ധി ചെയ്യാതെ പ്രതിസന്ധികളെ പ്രതിരോധിച്ച് രണ്ടുതവണ ലോക ഡ്വാർഫ് ഒളിംപിക്സ് വരെയെത്തിയ ആകാശ് ഇപ്പോൾ കാണുന്ന സ്വപ്നം അടുത്ത ഒളിംപിക്സിൽ രാജ്യത്തിനായി സ്വർണം നേടുന്നതാണ്. ആ സ്വപ്നം യാഥാർഥ്യമാക്കാനുള്ള കഠിന പ്രയത്നത്തിലാണ് മേലാറ്റൂർ സ്വദേശിയായ ആകാശ്. കാനഡയിലെ ടോറന്റോ ഗൾഫിൽ ദിവസങ്ങൾക്കു മുൻപുനടന്ന ഡ്വാർഫ് ഒളിംപിക്സിൽ ജാവലിൻത്രോയിലാണ് വെങ്കലം നേടിയത്.
ബാഡ്മിന്റനിൽ ഡബിൾസിൽ ക്വാർട്ടർവരെയെത്തി. സിംഗിൾസിൽ പൂൾ മാച്ചിൽ രണ്ടാം സ്‍ഥാനം നേടി. ഷോട്പുട്ടിൽ നേരിയ വ്യത്യാസത്തിലാണ് നാലാം സ്‍ഥാനത്തേക്കു തള്ളപ്പെട്ടത്. 2013ൽ അമേരിക്കയിൽ നടന്ന ഒളിംപിക്സിൽ ഷോട്പുട്ടിൽ വെള്ളിയും ഡിസ്‍കസ് ത്രോയിൽ വെങ്കലവും നേടിയിരുന്നു.
നിരാശ വന്നവഴി
പെരിന്തൽമണ്ണയിൽ ഹൈസ്‍കൂൾ, പ്ലസ്‍ ടു പഠനത്തിനു ശേഷം കോയമ്പത്തൂരിലെ തമിഴ്‍നാട് കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് പഠനം പൂർത്തിയാക്കിയ ആകാശിന് ഒരു ഓട്ടമൊബീൽ സ്‍ഥാപനത്തിൽ സർവീസ് സെന്റർ അഡ്വൈസർ തസ്‍തികയിൽ നിയമനം ലഭിച്ചു. സ്‍ഥാപന അധികൃതർ ചോദിച്ചു.
ജോലി തരാം പക്ഷേ, താങ്കൾ എങ്ങനെ ഒരു വാഹനത്തിന്റെ ബോണറ്റ് തുറക്കും? മനസ്സിൽ ഉത്തരം കിട്ടാതെ തലതാഴ്ന്നുപോയ നിമിഷം. ഉയരക്കുറവോർത്ത് സങ്കടപ്പെട്ടു നടന്ന നാളുകൾ. ഒടുവിൽ തിരിച്ചറിവു വന്നപ്പോൾ ജയിച്ചുകയറണം എന്ന നിശ്ചയദാർഢ്യം മനസ്സിനു ധൈര്യം നൽകി. അച്‍ഛൻ വി.സേതുമാധവനും അമ്മ എൻ.എ.ഗീതയും പ്രോത്സാഹനവുമായി കൂടെ നിന്നു.
ഒരു ടിവി ഷോ മതി ജീവിതം മാറ്റിമറിക്കാൻ
ഒരു ടിവി ഷോയാണ് ആകാശിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കുറെ കുറിയ മനുഷ്യർ പങ്കെടുത്ത പരിപാടി കാണുന്നതിനിടെ അവരിലൊരാളാണ് ഡ്വാർഫ് ഒളിംപിക്സിനെപ്പറ്റി സംസാരിച്ചത്. പിന്നീട് ഊണിലും ഉറക്കത്തിലും അതുതന്നെയായി ചിന്ത. ആദ്യം തൃശൂരിലെ ബൈജു പെരിങ്ങനത്തെ കണ്ടു. അദ്ദേഹം വഴി ആലുവയിലെ ജോബി മാത്യുവിന്റെ അടുത്തെത്തി. അവരായിരുന്നു ഡ്വാർഫ് ഒളിംപിക്സിലേക്കു വഴി കാട്ടിയത്.
പ്രതികൂല സാഹചര്യം
ഡ്വാർഫ് ഒളിംപിക്സിൽ പങ്കെടുക്കാൻ കടുത്ത പരിശീലനം വേണം. കേരള സ്റ്റേറ്റ് സ്‍പോർട്‍സ് കൗൺസിലിന്റെ കോഴിക്കോടുള്ള കോച്ച് നാസർ പരിശീലനം സൗജന്യമായി ഏറ്റെടുത്തു. ആഴ്‍ചയിൽ മൂന്നു ദിവസം പരിശീലനം, ബാക്കി ദിവസം പെരിന്തൽമണ്ണയിലെ ഫാർമസ്യൂട്ടിക്കൽ സ്‍ഥാപനത്തിൽ ജോലി. ദിവസവും രാവിലെ വീടിനടുത്ത മൈതാനത്തിൽ സ്വയം പരിശീലനം നടത്തും.
സ്വയം പരിശീലനം ചെയ്യുന്നതു കണ്ട് ആദ്യമൊക്കെ ആളുകൾ പരിഹസിക്കുമായിരുന്നു. എന്നാലിപ്പോൾ മേലാറ്റൂരിൽ ആകാശ് എസ്.മാധവന്റെ വീട്ടിലേക്കുള്ള റോഡിനു സമീപം നാട്ടുകാർ അംഗീകാരം നൽകിയ ബോർഡ് തൂങ്ങുന്നുണ്ട്– ആകാശ് പാത്ത്‌വേ. ഇനിയൊരു വിവാഹവും ലക്ഷ്യം. ഒരൊറ്റ ഡിമാന്റ്: വധുവിന് സ്‍നേഹത്തിനൊപ്പം തന്റെ ലക്ഷ്യങ്ങൾക്കു പ്രചോദനമാകാനും കഴിയണം. തന്റെ ലക്ഷ്യങ്ങൾക്കൊപ്പം ഓടിയെത്താനാവണം.
ഡ്വാർഫ് ലോക ഒളിംപിക്സ്
പൊക്കം കുറഞ്ഞവർക്കായി നടത്തുന്ന ഒളിംപിക്സാണിത്. നാലു വർഷം കൂടുമ്പോൾ വ്യത്യസ്‍ത രാജ്യങ്ങളിലായി നടക്കും. ഇത്തവണ നടന്നത് കാനഡയിലെ ടോറണ്ടോ ഗൾഫിൽ. 140 സെന്റീമീറ്ററിൽ താഴെ പൊക്കമുള്ളവർക്ക് നാഷനൽ ഡ്വാർഫ് ഒളിംപിക്സ്. ഇനി 2021ൽ ആണ് ഡ്വാർഫ് ഒളിംപിക്സ് നടക്കുക.