നോർമലായ ഒരാൾക്ക് 10 ദിവസം മാനസീകാരോഗ്യ കേന്ദ്രത്തിൽക്കഴിയുക എന്നകാര്യം ചിന്തിക്കാൻ പോലും ബുദ്ധിമുട്ടാണ്. എന്നാൽ മനസ്സറിഞ്ഞുകൊണ്ട് അങ്ങനെയൊരു തീരുമാനമെടുത്ത വനിതാ റിപ്പോർട്ടറുണ്ട്. ജോലിയോടുള്ള ആത്മാർഥതയും ഏതുവിധേനയും സത്യം പുറത്തുകൊണ്ടുവരണമെന്നുള്ള ചിന്തയുമാണ് അവരെ അത്തരത്തിലൊരു സാഹസത്തിന് പ്രേരിപ്പിച്ചത്.
എലിസബത്ത് കോക്‌റാൻ എന്ന പേരുകേട്ടാൽ നിങ്ങൾക്കൊരു പക്ഷേ അവരെ പെട്ടന്നു മനസ്സിലാവില്ല എന്നാൽ നല്ലീബ്ലൈ (Nellie Bly) എന്ന തൂലികാനാമത്തിലറിയപ്പെട്ട ഈ അമേരിക്കൻ ജേണലിസ്റ്റ് തന്റെ ജീവൻ പോലും ബലിനൽകാൻ തയാറായാണ് കരിയറിൽ മുന്നേറിയത്. വളരെച്ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചതുകൊണ്ട് അമ്മയുടെയും 14 സഹോദരങ്ങളുടെയും ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് പഠനവും ജോലിയും ഒന്നിച്ചു കൊണ്ടുപോകാൻ തീരുമാനിച്ചു.
പെൻസിൽവാനിയയിൽ താമസിക്കുമ്പോഴാണ് കൗമാരക്കാലത്ത് ഒരു പത്രത്തിലെ കോളം എലിസബത്ത് വായിക്കാനിടയായത്. പെൺകുട്ടികളെ എന്തിനുകൊള്ളാം എന്ന തലക്കെട്ടോടെ വന്ന ലേഖനം എലിസബത്തിനെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. തന്റെ രോഷം പ്രകടിപ്പിച്ചുകൊണ്ട് അവൾ പത്രത്തിന്റെ എഡിറ്റർക്ക് ഒരു കത്തെഴുതി. ആ കത്തുകണ്ട് മതിപ്പു തോന്നിയ എഡിറ്റർ തന്റെ പത്രത്തിനു വേണ്ടി ഒരു ആർട്ടിക്കിൾ എഴുതാമോ എന്ന് എലിസബത്തിനോട് ചോദിച്ചു.
പത്രത്തിലേക്ക് അവൾ എഴുതിയ ആർട്ടിക്കിൾ വായിച്ച എഡിറ്റർ എലിസബത്തിന് പത്രത്തിൽ ഒരു സ്ഥിരംജോലി വാഗ്ദാനം ചെയ്യുകയും നല്ലീബ്ലൈ എന്ന തൂലികാനാമത്തിൽ അവളെ അഭിസംബോധന ചെയ്യുകയും ചെയ്തു. പത്രത്തിൽ ജോലിചെയ്യാൻ തുടങ്ങിയ എലിസബത്ത് സ്ത്രീകളുടെ പ്രശ്നങ്ങളെപ്പറ്റിയും അവകാശങ്ങളെപ്പറ്റിയുമുള്ള ലേഖനങ്ങൾ നിരന്തരം എഴുതിത്തുടങ്ങി. അതുവരെ ഫാഷനെപ്പറ്റിയും പൂന്തോട്ടനിർമ്മാണത്തെപ്പറ്റിയും മാത്രം സംസാരിച്ചുകൊണ്ടിരുന്ന പത്രങ്ങൾക്കിടയിൽ എലിസബത്തിന്റെ എഴുത്ത് വളരെവേഗം തിരിച്ചറിയപ്പെട്ടു.
ഫീച്ചറുകൾ മാത്രമല്ല ഇൻവസ്റ്റിഗേറ്റീവ് സ്റ്റോറികളും എലിസബത്ത് എഴുതാൻ തുടങ്ങി. പുറംലോകമറിയാത്ത സ്ത്രീ തൊഴിലാളികളുടെ കഷ്ടപ്പാടുകളെക്കുറിച്ച് അന്വേഷിച്ചറിഞ്ഞ് എലിസബത്ത് വാർത്തകളെഴുതി. ഇതോടെ വനിതാപേജിന്റെ ചുമതല എലിസബത്തിൽ നിന്ന് എടുത്തുമാറ്റപ്പെട്ടു. ഇതിൽ കുപിതയായ എലിസബത്ത് പതുക്കെ ജോലി വിട്ടു. കൂടുതൽ അവസരങ്ങൾ തേടി അവൾ ന്യൂയോർക്കിലെത്തി. ഏകദേശം നാലുമാസത്തോളം ജോലിയൊന്നുമില്ലാതെ അവൾ ജീവിച്ചു. കുറേ കഷ്ടപ്പെട്ടെങ്കിലും ഒടുവിലവർക്ക് ന്യൂയോർക്ക് വേൾഡ് ന്യൂസ് പേപ്പറിൽ അവസരം ലഭിച്ചു.
ഒരു കുപ്രസിദ്ധ ഭ്രാന്താശുപത്രിയെക്കുറിച്ചുള്ള വാർത്ത ചെയ്യണമെന്നതായിരുന്നു അവൾക്കു ലഭിച്ച ആദ്യത്തെ അസൈൻമെൻറ്. ആ വനിതാഭ്രാന്താശുപത്രിക്കുള്ളിൽ എന്താണു നടക്കുന്നതെന്ന് പുറം ലോകത്താർക്കുമറിയില്ല. അവിടെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ട ആരും തന്നെ പുറംലോകം കണ്ടിട്ടുമില്ല. അങ്ങനെ ഒടുവിൽ എലിസബത്ത് ഒരു ഭ്രാന്തിയാവാൻ തീരുമാനിച്ചു അതല്ലാതെ അവിടെ നടക്കുന്ന വിവരങ്ങളറിയാൻ മറ്റു നിർവാഹങ്ങളൊന്നുമില്ലായിരുന്നു.
10 ദിവസത്തിനകം ഭ്രാന്താശുപത്രിക്ക് പുറത്തെത്തിക്കാം എന്ന ഉറപ്പ് ജോലിചെയ്യുന്ന പത്രസ്ഥാപനത്തിൽ നിന്നും ലഭിച്ചതോടെ ധൈര്യമായി ഒരു ഭ്രാന്തിയായി ഭ്രാന്താശുപത്രിയിൽ പ്രവേശിച്ചു. പുറമേ നിന്നു നോക്കുന്നതിനേക്കാൾ ദുസ്സഹമായിരുന്നു ഉള്ളിലെ കാര്യങ്ങൾ. പാതിവെന്ത ബ്രഡും ചീഞ്ഞളിഞ്ഞ മാംസവും ശുദ്ധീകരിക്കാത്ത വെള്ളവുമായിരുന്നു രോഗികൾക്കു നൽകിയത്. രോഗികളേക്കാൾ കൂടുതൽ അവിടെയുണ്ടായിരുന്നത് ഭ്രാന്തില്ലാത്ത സ്ത്രീകളായിരുന്നു. ഭാഷ അറിയാത്തതുകൊണ്ടു മാത്രം ഭ്രാന്താശുപത്രിയിൽ കുടുങ്ങിപ്പോയവർ. മാനസ്സീകാസ്വാസ്ഥമുള്ളവർക്ക് നേരാംവണ്ണം ചികിത്സയും കിട്ടുന്നില്ലായിരുന്നു.
ഒരു മുറിയിൽ ഉൾക്കൊള്ളാവുന്നതിലും രണ്ടിരട്ടിയിലധികം ആളുകളെ കുത്തിനിറച്ചിരുന്ന മുറികളിൽ നിറയെ എലികളുമുണ്ടായിരുന്നു. സ്വബോധമുള്ള ഒരാൾക്കു പോലും മനസ്സിന്റെ സമനില നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു അവിടെ. സഹിക്കുന്ന പീഡനങ്ങളെക്കുറിച്ച് ഡോക്ടർമാരോടു തുറന്നു പറഞ്ഞാലും അവർ വിശ്വസിക്കാത്ത അവസ്ഥ. ജോലിക്കാരുടെ ചൂഷണങ്ങളും മർദ്ദനവും സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു. കൈകാലുകൾ ബന്ധിച്ച് തണുത്ത വെള്ളത്തിൽ ശരീരം മുക്കുക. കൊടും തണുപ്പിൽ ഷവറിന്റെ ചോട്ടിൽ കൊണ്ടുനിർത്തുക എന്നിവയായിരുന്നു മർദ്ദനമുറകളിൽ ചിലത്.
നരകസമാനമായ 10 ദിവസത്തെ ജീവിതത്തിൽ നിന്നും എലിസബത്തിനെ മോചിപ്പിക്കാൻ ഒരു അഭിഭാഷകനെത്തി. എലിസബത്ത് ആരാണെന്ന സത്യമറിഞ്ഞപ്പോൾ ഡോക്ടർമാർ അക്ഷരാർഥത്തിൽ ഞെട്ടി. ''10 ഡെയ്സ് ഇൻ എ മാഡ് ഹൗസ്'' എന്ന ബുക്കിൽ ആശുപത്രിയിലെ നരകജീവിതത്തെക്കുറിച്ച് എലിസബത്ത് വിശദമായി എഴുതി. ആ പുസ്തകം പബ്ലിഷ് ചെയ്തതിനു ശേഷം മാനസീകാരോഗ്യകേന്ദ്രത്തിലെ നിലവിലെ സ്ഥിതി മാറണമെന്നും മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകണമെന്നും ഗവൺമെന്റ് ഉത്തരവിട്ടു.
ഈ വാർത്തകളും അതിലൂടെ സംഭവിച്ച നന്മകളും എലിസബത്തിനെ പ്രശസ്തയാക്കി. അവൾ തുടർന്നും മാനുഷീക പരിഗണനകൾക്ക് മൂല്യം നൽകുന്ന ലേഖനങ്ങളെഴുതി. ദാരിദ്രത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും അങ്ങനെ പെണ്ണിന് തന്റെ അഭിപ്രായം തുറന്നു പറയാൻ മടിയുള്ള എല്ലാത്തിനെപ്പറ്റിയും അവൾ എഴുതി. തന്നാലാവുംവിധം മാറ്റം അവൾ സമൂഹത്തിൽക്കൊണ്ടു വന്നു.
1922 ൽ തന്റെ 57–ാം വയസ്സിൽ പക്ഷാഘാതം വന്നു മരിക്കുന്നതുവരെ എലിസബത്ത് തന്റെ പോരാട്ടം തുടർന്നു. അനേകം യുവതീ യുവാക്കൾക്ക് അവരുടെ ജീവിതം പ്രചോദനമായി. ഇഷ്ടപ്പെട്ട ജോലിചെയ്യുന്നതിനുവേണ്ടി സ്വന്തം മനസ്സിന്റെ ശബ്ദത്തിനു കാതോർക്കുന്നതിനുവേണ്ടി എത്ര സാഹസത്തിനും മുതിരുന്ന അവരെ ഒരുപാടു തലമുറയിലുള്ള യുവതീയുവാക്കൾ മാതൃകയാക്കി.