പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി ഷാജഹാൻ തന്റെ പ്രിയതമയുടെ ഓർമയ്ക്കായി നിർമിച്ച ശവകുടീരമാണു താജ്മഹലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) വ്യക്തമാക്കി. ലോകപ്രസിദ്ധ പ്രേമകുടീരം ശിവക്ഷേത്രമാണെന്നും ആരാധനയ്ക്കു തുറന്നു നൽകണമെന്നും ആവശ്യപ്പെട്ട് ഏതാനും അഭിഭാഷകർ സമർപ്പിച്ച ഹർജിയിലാണ് ഈ വിശദീകരണം.
ശിവക്ഷേത്രമിരുന്ന സ്ഥലത്താണു താജ്മഹൽ നിർമിച്ചതെന്നും ‘തേജോ മഹാലയ’ എന്നാണു പേരെന്നും ചൂണ്ടിക്കാട്ടി 2015ൽ ആണ് ആറ് അഭിഭാഷകർ ഹർജി നൽകിത്. താജ്മഹലിൽ പൂട്ടിക്കിടക്കുന്ന മുറികൾ തുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. താജ്മഹലിനോടു ചേർന്നുള്ള പള്ളിയിൽ ഇസ്‌ലാം വിശ്വാസികൾ ഇപ്പോൾ ആരാധന നടത്തുന്നുണ്ട്. ചരിത്രകാരനായ പി.എൻ.ഓക് 1989ൽ രചിച്ച ‘താജ്മഹൽ, ദ് ട്രൂ സ്റ്റോറി’ എന്ന കൃതിയിലാണു കേസിന് ആധാരമായ വാദം ആദ്യമായി ഉന്നയിച്ചത്.