ദേര സച്ചാ സൗദ മേധാവി ഗുർമീത് റാം റഹിം സിങ് മാനഭംഗക്കേസിൽ കുറ്റക്കാരനാണെന്നു വിധിച്ച ജഡ്ജി ആരാണെന്നു തിരക്കുകയാണ് സമൂഹമാധ്യമങ്ങളും ജനങ്ങളും. ഇത്രയധികം സ്വാധീന ശക്തിയും അനുയായിവൃന്ദവുമുള്ള ആൾദൈവത്തെ ശിക്ഷിച്ച ജഡ്ജിക്ക് അഭിനന്ദന പ്രവാഹമാണ്.
സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങ് ആണ് റാം റഹിം കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. തിങ്കളാഴ്ച ഇയാൾക്കുള്ള ശിക്ഷ വിധിക്കും. 15 വർഷമായി തട്ടിക്കളിച്ചിരുന്ന കേസാണു ജഡ്ജി ജഗ്ദീപ് സിങ് വെള്ളിയാഴ്ച തീർപ്പാക്കിയത്. ഇതോടെ ദേശീയശ്രദ്ധ മുഴുവൻ കോടതിവിധിയിലേക്കായി. സമർഥനും കർക്കശക്കാരനും ഒത്തുതീർപ്പുകൾക്കു വഴങ്ങാതെ നേർവഴിക്കു പോകുന്നയാളുമാണ് ജഗ്ദീപ് സിങ് എന്നാണ് സഹപ്രവർത്തകരുടെ അഭിപ്രായം. ഇതിനാൽ നിയമ വൃത്തങ്ങൾക്കിടയിൽ ജഗ്ദീപ് സിങ്ങിന് വലിയ ബഹുമാനമാണ്.
കഴിഞ്ഞ വർഷമാണു സിബിഐ സ്പെഷൽ ജഡ്ജ് ആയി ജഗ്ദീപ് സിങ്ങിന് നിയമനം കിട്ടിയത്. ജുഡിഷ്യൽ ഓഫിസറായുള്ള രണ്ടാമത്തെ പോസ്റ്റിങ് ആണിത്. 2012ലാണ് ഹരിയാന ജുഡിഷ്യൽ സർവീസസിൽ ജഗ്ദീപ് സിങ് ചേർന്നത്. സോനിപത്തിലായിരുന്നു ആദ്യ പോസ്റ്റിങ്. ജുഡിഷ്യൽ സർവീസിൽ ചേരുംമുൻപ് അദ്ദേഹം പഞ്ചാബ്–ഹരിയാന ഹൈക്കോടതിയിലെ തിരക്കുള്ള അഭിഭാഷകനായിരുന്നു.
‘ലളിത ജീവിതം നയിക്കാനാണ് ജഗ്ദീപ് സിങ്ങിന് ഇഷ്ടം. പ്രശസ്തിയിൽ അദ്ദേഹത്തിന് താൽപര്യമില്ല. കുറച്ചു മാത്രമെ സംസാരിക്കൂ. പക്ഷെ, അദ്ദേഹത്തെ അറിയാവുന്നവർക്കെല്ലാം സിങ്ങിന്റെ സാമർഥ്യവും വ്യക്തിത്വവും സ്വഭാവദാർഢ്യവും മനഃപാഠമാണ്’– സിങ്ങിനൊപ്പം ജോലി ചെയ്തിരുന്ന ഒരു അഭിഭാഷകൻ പറഞ്ഞു. ഹരിയാന സ്വദേശിയായ സിങ്, 2000–2012 കാലഘട്ടത്തിൽ സിവിൽ, ക്രിമിനൽ കേസുകളാണ് കൈകാര്യം ചെയ്തിരുന്നത്.
പഞ്ചാബ് യൂണിവേഴ്സിറ്റിയിൽനിന്ന് രണ്ടായിരത്തിലാണ് അദ്ദേഹം നിയമബിരുദം സമ്പാദിച്ചത്. വിദ്യാർഥി ആയിരിക്കുമ്പോഴും കഠിനാധ്വാനിയും ധർമിഷ്ഠനുമായിരുന്നു അദ്ദേഹമെന്നു സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടുന്നു. 2016 സെപ്റ്റംബറിലും ജഗ്ദീപ് സിങ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഹിസാറിൽനിന്നു പഞ്ച്കുളയിലേക്കുള്ള യാത്രയ്ക്കിടെയാണ് ജഡ്ജി ജഗ്ദീപ് സിങ്ങിന്റെ കാരുണ്യമനസ്സ് വെളിവായത്.
നാലുപേർ അദ്ദേഹത്തിന്റെ കാറിനു മുന്നിലേക്കു ഓടിവന്നു. റോഡ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റവരായിരുന്നു അവർ. ഉടൻ ആശുപത്രിയിലേക്കു വിളിക്കാൻ മൊബൈൽ ഫോണെടുത്തപ്പോൾ പരുക്കേറ്റവർ ചോദിച്ചു, ആംബുലൻസ് എപ്പോഴെത്താനാണ്? ജഡ്ജിയുടെ മനസ്സലിഞ്ഞു. അതുവഴി വന്ന മറ്റൊരു കാർ തടഞ്ഞുനിർത്തി അതിലും തന്റെ വാഹനത്തിലുമായി പരുക്കേറ്റവരെ ഉടനെ അദ്ദേഹം ആശുപത്രിയിൽ എത്തിച്ചു. ഈ സംഭവം വളരെ ബഹുമാനത്തോടെയാണു നാട്ടുകാർ ഓർക്കുന്നത്.
കോടതിവിധിക്കു പിന്നാലെ ആക്രമണങ്ങൾ അഴിച്ചുവിട്ട അനുയായികൾ ജഡ്ജിക്കു നേരെയും ഭീഷണി മുഴക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ജഡ്ജിക്ക് ഉയർന്ന തലത്തിലുള്ള സുരക്ഷയൊരുക്കാൻ കേന്ദ്രം നിർദേശിച്ചു. സിആർപിഎഫ്, സിഐഎസ്എഫ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ സുരക്ഷാച്ചുമതല ഏറ്റെടുക്കണോയെന്ന് രഹസ്യാന്വേഷണ സൂചനകൾ വിലയിരുത്തിയശേഷം ആഭ്യന്തരമന്ത്രാലയം അന്തിമ തീരുമാനം എടുക്കും.