നാനൂറോളം വിദ്യാർഥികളുടെ ജീവൻ രക്ഷിക്കുന്നതിന്, സ്കൂളിൽനിന്നു കണ്ടെടുത്ത ബോംബുമായി ഒരു കിലോമീറ്ററോളം ഓടിയ പൊലീസുകാരന് രാജ്യത്തിന്റെ സല്യൂട്ട്. മധ്യപ്രദശിലെ സാഗർ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരമാണ് സാഗർ പൊലീസ് സ്റ്റേഷനിലേക്ക് ബോംബ് ഭീഷണിയുമായി ഒരു അജ്ഞാത ഫോൺ സന്ദേശമെത്തുന്നത്. സ്റ്റേഷൻ പരിധിയിൽപ്പെടുന്ന ചിത്തോരയിലെ സ്കൂളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു ഫോൺ സന്ദേശത്തിന്റെ ചുരുക്കം.
ഉടനടി സ്കൂളിലേക്ക് കുതിച്ച പൊലീസ് സംഘം വിശദമായ പരിശോധനയിൽ ബോംബ് കണ്ടെത്തി. 10 കിലോയിലധികം ഭാരം വരുന്നതായിരുന്നു ഈ ബോംബ്. സ്കൂൾ സമയം അവസാനിക്കാൻ രണ്ടു മണിക്കൂർ ബാക്കിനിൽക്കെ, കുട്ടികളുടെ ജീവൻ രക്ഷിക്കാൻ സാഗർ സ്റ്റേഷനിലെ പൊലീസുകാരനായ അഭിഷേക് പട്ടേൽ ബോംബുമായി വിജനമായ പ്രദേശത്തേക്ക് ഓടുകയായിരുന്നു. അതിനിടെ സ്കൂൾ തൽക്കാലത്തേക്ക് പൂട്ടാൻ പൊലീസ് സംഘം അധികൃതർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
സംഭവത്തേക്കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മാധ്യമസംഘമാണ് ബോംബുമായി പൊലീസുകാരൻ ഓടുന്ന ദൃശ്യം പകർത്തിയത്. ഈ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
വിദ്യാർഥികളുടെയും സ്കൂളിനു സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരുടെയും ജീവൻ രക്ഷിക്കുക എന്ന ഉദ്ദേശ്യം മാത്രമേ ആ സമയത്ത് തനിക്കുണ്ടായിരുന്നുള്ളൂ എന്ന് അഭിഷേക് പട്ടേൽ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നേരത്തെയും ഇതുപോലെ ബോംബ് കണ്ടെത്തിയ ഒരു പൊലീസ് സംഘത്തിൽ അഭിഷേക് അംഗമായിരുന്നു. ബോംബ് പൊട്ടിയാൽ 500 മീറ്റർ ചുറ്റളവിൽ ദുരന്തമുണ്ടാകുമെന്ന് അന്ന് കേട്ടിരുന്നു. അതിനാൽ എത്രയും പെട്ടെന്ന് ഇത് വിജനമായ ഏതെങ്കിലും സ്ഥലത്ത് എത്തിക്കാനായിരുന്നു ആ ഓട്ടം – വൈറലായ ഓട്ടത്തെക്കുറിച്ച് പട്ടേൽ പറയുന്നു.