സർക്കസ് നടക്കുന്നതിനിടയിൽ കടുവ അക്രമാസക്തനായി. പരിശീലകനെ കാണികളുടെ മുന്നിൽ വച്ച് ആക്രമിച്ച കടുവ സ്റ്റേജിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. ചൈനയിലെ യിങ്കോക്കു പട്ടണത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്.
പരിശീലകനെ കടുവ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സർക്കസ് നടക്കുന്നതിനിടയിൽ ക്ഷീണിതനായ കടുവ പരിശീലകനു നേരെ ചാടിവീഴുകയായിരുന്നു. കൂടെയുള്ളവർ വലിയ വടികൊണ്ട് അടിച്ചും മറ്റും കടുവയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കടുവ കീഴടങ്ങിയില്ല. പിടിവിട്ടില്ലെന്നു മാത്രമല്ല പരിശീലകനെ തറയിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന മറ്റു പരിശീലകർ വീണ്ടും വടികൊണ്ട് അടിച്ചപ്പോഴാണ് കടുവ പിടിവിട്ടത്. കടുവയുടെ ആക്രമണത്തിനിരയായ പരിശീലകന്റെ പരിക്കുകൾ ഗുരുതരമല്ല.
തുടർച്ചയായി 10 ദിവസത്തോളം സർക്കസിൽ അഭ്യാസപ്രകടനം നടത്തിയ കടുവ ക്ഷീണിതനായിരുന്നു. ഒരു ദിവസം മൂന്നു തവണവരെ അഭ്യാസപ്രകടനം നടത്തേണ്ടിവന്നു. ഇതാകാം കടുവയെ പ്രകോപിപ്പിച്ചത്. ദിവസം രണ്ടു തവണ മാത്രമേ മൃഗങ്ങളെ ഉപയോഗിച്ച് അഭ്യാസപ്രകടനം നടത്താവൂ എന്നാണ് നിയമം. ഇതു ലംഘിച്ചാണ് അനധികൃതമായി ഷോ നടത്തിയത്.സർക്കസിനിടയിൽ ഇത്തരം അപകടങ്ങൾ സംഭവിക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വർഷം മേയിൽ ഒരു സിംഹം സർക്കസിനിടയിൽ പരിശീലകനെ ആക്രമിച്ച് ഗുരുതരമായ പരിക്കേറ്റിരുന്നു