ജീവനു വേണ്ടിയുള്ള പോരാട്ടത്തിനിടെ വഴി തെറ്റി പറന്നകന്ന വളർത്തുപക്ഷിയെ സാമൂഹിക മാധ്യമങ്ങളുടെ സഹായത്തോടെ തിരിച്ചു കിട്ടിയ സന്തോഷത്തിലാണു സബ്രീൻ. പരിസ്ഥിതി പ്രവർത്തകൻ ആവരാംപാളയത്തെ സാദിഖിന്റെ മകളും ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിനിയുമായ സബ്രീന്, പെപ്പർ എന്ന് ഓമനപ്പേരുള്ള ആഫ്രിക്കൻ ഗ്രേ പാരറ്റ‌് വളർത്തു പക്ഷി മാത്രമല്ല. ഒരു കുഞ്ഞിനെ പോലെയാണ് അവൾ ആ ആഫ്രിക്കൻ തത്തയെ വളർത്തിയിരുന്നത്.
സബ്രീന്റെ ജന്മദിനത്തിൽ കുടുംബ സുഹൃത്തിന്റെ സമ്മാനമായിരുന്നു പെപ്പർ. ചിറകു വെട്ടുകയോ കൂട്ടിലടയ്ക്കുകയോ ചെയ്യാതെ വളർത്താനായിരുന്നു തീരുമാനം. ഒരിക്കലും പെപ്പർ സബ്രീനെ വിട്ടു പറന്നില്ല. എന്നാൽ, ജൂലൈ 15ന് വീടിനു പുറത്തിരുന്നു തീറ്റ കൊടുക്കുന്നതിനിടെ പെപ്പർ ആകാശത്തേക്കു പറന്നു. കാഴ്ചയ്ക്കപ്പുറം പറന്നകലാതെ കുറച്ചുസമയം വട്ടമിട്ടു പറന്നു തിരിച്ചെത്തുകയാണു പതിവ്. എന്നാൽ അന്നു പെപ്പറിനെ ഏതാനും കാക്കകൾ ആക്രമിച്ചു.
ആക്രമണത്തിൽ നിന്നു രക്ഷപ്പെടാൻ പറന്നകന്ന പെപ്പർ തിരിച്ചെത്തിയില്ല. രാവും പകലും പെപ്പറിന്റെ ഓർമകളിൽ കഴിഞ്ഞ സബ്രീനെ സമാധാനിപ്പിക്കാൻ മാതാപിതാക്കൾക്കു പോലുമായില്ല. കോളജിൽ പോകാതെ ഉൗട്ടിയിലുള്ള രക്ഷിതാക്കളുടെ വീട്ടിലേക്കു തിരിച്ചു പോയ സബ്രീൻ മാനസികമായി തളർന്നു. മകളുടെ അവസ്ഥ കണ്ടുകൊണ്ടിരുന്ന സാദീഖ് മകളെ കൗൺസിലിങ്ങിനു കൊണ്ടു പോയി. ഇതിനിടെ, പക്ഷിയെ കണ്ടെത്താൻ മാധ്യമങ്ങളിൽ പരസ്യം ചെയ്യുകയും ഫെയ്സ് ബുക്കിൽ പോസ്റ്റിടുകയും ചെയ്തു.
വൈകാതെ, കോയമ്പത്തൂരിൽ നിന്ന് ഒരാൾ ഒരു ഗ്രേ പാരറ്റിന്റെ ചിത്രം ഫെയ്സ് ബുക്കിൽ പോസ്റ്റു ചെയ്തതായി സേലത്തെ ഒരു സുഹൃത്തിൽ നിന്നു സന്ദേശം കിട്ടി. സാദിഖ് പോത്തനൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ്, പെപ്പർ പീളമേട്ടിലെ ഒരു സ്കൂൾ ഹെഡ്മാസ്റ്ററുടെ കൈവശമുണ്ടെന്നു കണ്ടെത്തി. സ്കൂൾ പരിസരത്ത് കണ്ട പക്ഷിയെ വിദ്യാർഥികൾ ഹെഡ്മാസ്റ്റർക്ക് കൈമാറിയതാണ്. പൊലീസ് തെളിവുകളോടെ സമീപിച്ചപ്പോൾ പെപ്പറിനെ സബ്രീന് തിരിച്ചു നൽകാൻ ഹെഡ്മാസ്റ്റർ തയാറായി. പെപ്പറിനെ തിരിച്ചു കിട്ടിയ സബ്രീൻ അതിനെ ലാളിക്കുന്ന തിരക്കിലാണിപ്പോൾ.