കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്നു വിളിക്കുന്നത് എന്തുകൊണ്ടാണ്? 2012ൽ പി.കെ. മിശ്രയുടെ നേതൃത്വത്തിലുള്ള സിവിൽ സർവീസ് ഇന്റർവ്യൂ ബോർഡിന്റെ അവസാനത്തെ ചോദ്യം അതായിരുന്നു. ഏറ്റവും നന്നായി പാടാൻ കഴിയുന്ന പാട്ടു പാടാൻ അവസരം കിട്ടിയ കുട്ടിയെപ്പോലെ ഹരിത വി.കുമാർ എന്ന മലയാളിപ്പെൺകുട്ടി ആവേശഭരിതയായി. സന്തോഷം കൊണ്ടു ചിരിച്ച്, ഇരു കൈകളുമുയർത്തി, കേരളത്തിന്റെ നന്മകളെക്കുറിച്ച് ഒരു കുഞ്ഞുപ്രഭാഷണം. ബോർഡിലെ എല്ലാവരും ഗൗരവം മറന്ന് ചിരിക്കാൻ തുടങ്ങി. ചിരിച്ചു കൊണ്ടു തന്നെ ഇന്റർവ്യൂ അവസാനിച്ചു.
അതോടെ, ഹരിതയ്ക്ക് ആത്മവിശ്വാസമായി. ആദ്യത്തെ നൂറിൽ വരും. ഐഎഎസ് എന്ന സ്വപ്നം യാഥാര്‍ഥ്യമാകും. ഫലം വന്നപ്പോൾ ഹരിത ആദ്യം വിശ്വസിച്ചില്ല. സിവിൽ സർവീസിലെ ഒന്നാം റാങ്ക് ഹരിത സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല. നെയ്യാറ്റിൻകരയിലെ ഇടത്തരം മലയാളി കുടുംബത്തിൽ ജനിച്ചു വളർന്ന പെൺകുട്ടിയുടെ ഇച്ഛാശക്തിക്കും കഠിനാധ്വാനത്തിനുമുള്ള കാലത്തിന്റെ പ്രതിഫലമായിരുന്നു അത്. 2007 മുതൽ ആറു വർഷം തുടർച്ചയായി നടത്തിയ പരിശ്രമത്തിന്റെ ഫലം.
രാജു നാരായണസ്വാമി സിവിൽ സര്‍വീസിൽ ഒന്നാം റാങ്ക് സ്വന്തമാക്കി 22 വർഷം കഴിയുമ്പോഴാണ് ഹരിത ആ നേട്ടം വീണ്ടും കേരളത്തിലെത്തിക്കുന്നത്. വാട്ടർ അതോറിറ്റിയിൽ കോൺട്രാക്ടറായ ആര്‍.വിജയകുമാറും അമ്മ ചിത്രയും ഇരട്ട സഹോദരങ്ങളായ സാദർശും സതീർഥും ഹരിതയുടെ പരിശ്രമത്തിന് പിന്തുണയേകി.
നെയ്യാറ്റിൻകര സെന്റ് തോമസ് സ്കൂളിലാണ് ഹരിത പത്താം ക്ലാസു വരെ പഠിച്ചത്. അന്നേ പഠിത്തത്തിൽ മിടുക്കി. കൂട്ടിന് കർണാടക സംഗീതവും ഭരതനാട്യവും മോഹിനിയാട്ടവും. പത്താംക്ലാസിൽ ഏഴാം റാങ്കോടെ വിജയം. തുടര്‍ന്ന് നെയ്യാറ്റിൻകര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ. എൻട്രൻസ് എഴുതി തിരുവനന്തപുരം ബാർട്ടൻഹിൽ ഗവ. എൻജിനീയറിങ് കോളജിൽ ഇലക്ട്രോണിക് ബിടെക് കോഴ്സിനു ചേർന്നു. മികച്ച മാർക്കോടെ കോഴ്സ് പൂർത്തിയാക്കുന്നതിനു മുൻപു തന്നെ എച്ച്സിഎല്ലിൽ സോഫ്റ്റ് വെയർ എൻജിനീയർ ജോലി ലഭിച്ചു.