ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി നടന്ന ദനാ മാജി എന്ന ഭുവനേശ്വർ സ്വദേശിയുടെ ചിത്രം അത്രവേഗം മറക്കാനാകുമോ? മാജിയുടെ ദൈന്യതയുടെ ചിത്രം മറ്റുള്ളവരിൽ മാഞ്ഞുപോകുന്നതിന് മുമ്പേ മാജിയുടെ പുനർവിവാഹത്തിന്റെ വാർത്തയാണ് ഒഡിഷയിൽ നിന്നും വരുന്നത്. മാജി ഇന്ന് പഴയ മാഞ്ചിയല്ല. ഭാര്യയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസിന് പണമില്ലാതെ ഭാര്യയുടെ ശവം ചുമന്ന മാഞ്ചിയുടെയും മകളുടെയും ചിത്രം ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ ചിത്രം കൂടിയായിരുന്നു. എന്നാൽ ആ കാലമെല്ലാം മാറി. മാജിയ്ക്ക് രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നുമാണ് ധനസഹായം ലഭിച്ചത്. ഏകദേശം 37 ലക്ഷത്തോളം വരും ഈ സഹായധനം. ദാരിദ്ര്യം മാറി ലക്ഷാധിപതിയായതോടെയാണ് മാജി വീണ്ടും വിവാഹിതനായത്.
ദരിദ്ര ഭൂമിയായ കാലാഹണ്ഡിയില്‍ നിന്നു മാജി താമസം മാറി. ഇപ്പോള്‍ മെല്‍ഘാരയിലാണ് താമസം. ആദ്യഭാര്യയുടെ മരണത്തെ തുടര്‍ന്നാണ് അമാംഗയെ മാജി വിവാഹം കഴിക്കുന്നത്. എന്നാൽ ക്ഷയരോഗിയായ അമാംഗ രോഗം മൂർഛിച്ച് മരിച്ചു. അമാംഗയുടെ മൃതദേഹമാണ് മാജി ചുമലിലേറ്റി നടന്നത്. കഴിഞ്ഞവർഷം ആഗസ്ത് 24നായിരുന്നു അമാംഗ മരിച്ചത്. ഒരുവർഷം തികയുന്നതിന് മുമ്പേ റായഗഡ സ്വദേശിനിയായ അല്‍മതി ദേവിയെന്ന 34കാരിയെ മാജി വിവാഹം കഴിച്ചു. കുറച്ചു മാസങ്ങള്‍ക്കു മുമ്പായിരുന്നു വിവാഹം.
അമാംഗയുടെ മരണവും തുടർന്നുണ്ടായ മാധ്യമഇടപെടലുകളും ജീവിതം തന്നെ മാറ്റിമറിച്ചെന്ന് മാഞ്ചി പറയുന്നു. ഇന്ദിരാ ആവാസ് യോജനയിലൂടെ മാജിക്ക് സര്‍ക്കാര്‍ വീട് അനുവദിച്ചു, മൂന്ന് പെൺമക്കൾക്കും മികച്ച വിദ്യാഭ്യാസവും നൽകാൻ സാധിക്കുന്നുണ്ട്. ബഹ്റൈന്‍ പ്രധാനമന്ത്രിയും മാഞ്ചിക്ക് ഒമ്പത്‌ലക്ഷം രൂപ നൽകിയിരുന്നു.
മാജിയുടെ ജീവിതത്തിൽ സന്തോഷത്തിന്റെ നാളുകൾ വന്നെങ്കിൽ മക്കൾ അത്ര സന്തേഷത്തിൽ അല്ല. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന അവരെക്കാണാൻ വല്ലപ്പോഴുമാണ് മാജി ചെല്ലുന്നതത്രെ. അമ്മയുടെ മരണത്തിന്റെ ദുഖം ഒഴിയും മുമ്പേ അച്ഛൻ പുനർവിവാഹിതനായത് മൂന്ന് പെൺകുട്ടികൾക്കും ഉൾക്കൊള്ളാനായിട്ടില്ല. ചിറ്റമ്മയ്ക്ക് തങ്ങളെ തീരെ ഇഷ്ടമല്ലെന്നും അവരുമായി ഒത്തുപോകാൻ സാധിക്കുന്നില്ലെന്നുമാണ് മക്കളുടെ ഭാഷ്യം.