സമ്പാദ്യമായി എന്തുണ്ട് എന്ന് ഈ അച്ഛനോടു ചോദിച്ചാൽ പുഞ്ചിരിയോടെ അദ്ദേഹം തന്റെ പെൺമക്കളുടെ നേർക്കു വിരൽചൂണ്ടും. സ്വന്തക്കാർ ഉപേക്ഷിച്ച 12 പെൺമക്കളാണ് ഈ അച്ഛന്റെ തണലിൽക്കഴിയുന്നത്. ചൈനയിലെ സെയ്ജാൻ പ്രവിശ്യയിൽ കഴിയുന്ന യു ഷാങ്സോങ് എന്ന 75 വയസ്സുകാരൻ അച്ഛന്റെയും അദ്ദേഹം പ്രീക്ഷയോടെ വളർത്തുന്ന 12 പെൺകുഞ്ഞുങ്ങളുടെയും കഥ ആരുടെയും കരലളിയിക്കും.
35 വർഷത്തെ സമ്പാദ്യമാണ് അദ്ദേഹത്തിന് ഈ പെൺമക്കൾ. പലപ്രായത്തിലുള്ളവർ. ആദ്യമായി ഇവരുടെ ജീവിതത്തിലേക്ക് ഒരു പെൺകുഞ്ഞിനെക്കൊണ്ടു വന്നത് യുവിന്റെ ഭാര്യയാണ്. അന്ന് യുവിന് 40 വയസ്സാണ് പ്രായം. അതൊരു നവജാതശിശുവായിരുന്നു. തങ്ങളുടെ ഇല്ലായ്മകൾക്കിടയിലും അവർ ആ പെൺകുഞ്ഞിനെ പൊന്നുപോലെ വളർത്തി. അതിനുശേഷം 4 വർഷം കഴിഞ്ഞാണ് മറ്റൊരു അതിഥികൂടി ഇവരുടെ ജീവിതത്തിലേക്കെത്തിയത്. പേപ്പർ ബോക്സിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്ന കുഞ്ഞിനെ അന്നുമുതൽ യു സ്വന്തം മകളായി വളർത്താൻ തുടങ്ങി. അധികം വൈകാതെ മൂന്നാമതൊരു കുഞ്ഞുകൂടി അവർക്കിടയിലേക്കെത്തി. സ്വന്തക്കാരാൽ ഉപേക്ഷിക്കപ്പെട്ടവരായിരുന്നു അവളും.
അങ്ങനെ വർഷങ്ങൾ കഴിഞ്ഞപ്പോൾ അവർ എടുത്തു വളർത്തിയ പെൺകുഞ്ഞുങ്ങളുടെയെണ്ണം 12 ആയി. കുഞ്ഞുങ്ങളെയും കുടുംബത്തെയും പോറ്റാൻ യു വല്ലാതെ കഷ്ടപ്പെട്ടു. എന്നാലും സന്തോഷത്തോടെ അവർ ജീവിച്ചു. മക്കളിലൊരാൾ അസുഖം ബാധിച്ചു മരിച്ചതോടെയാണ് യുവും ഭാര്യയും തകർന്നുപോയത്. തങ്ങളുടെ ഒപ്പം വന്ന കുട്ടികൾ ദാരിദ്രവും കഷ്ടപ്പാടുമനുഭവിക്കുന്നത് അവർക്കു സഹിക്കാനായില്ല. അങ്ങനെയാണ് അവർക്ക് കുറച്ചുകൂടി നല്ല ജീവിതം ലഭിക്കുന്ന അന്തരീക്ഷത്തിലേക്കവരെ മാറ്റിയത്. ഇപ്പോൾ ഇവർക്കൊപ്പം 5 മക്കളാണുള്ളത്. യുവിന്റെ മൂത്തമകൾക്ക് ഇപ്പോൾ 35 വയസ്സാണ് പ്രായം.
കഷ്ടപ്പാടുകൾക്കിടയിലും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം യു മുടക്കാറില്ല. ഇപ്പോൾ ഒപ്പമുള്ള കുട്ടികൾ കൊളേജിലും യൂണിവേഴ്സിറ്റിയിലുമൊക്കെയായി അവരുടെ പഠനം തുടരുകയാണ്. കഷ്ടതകൾക്കിടയിലും ഓരോ കുഞ്ഞുങ്ങളും തന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് യൂ വ്യക്തമായി ഓർക്കുന്നുണ്ട്. 1998 ൽ ദിവസങ്ങളുടെ വ്യത്യാസത്തിലാണ് രണ്ടു കുഞ്ഞുങ്ങളെ യൂവിന് ലഭിക്കുന്നത്. പേപ്പർബോക്സിൽ കിടന്നിരുന്ന കുഞ്ഞുങ്ങളുടെയൊപ്പം അവരുടെ ജനനസർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളുമുണ്ടായിരുന്നു.
ഈ ജീവിതത്തിനിടയിലെ ഏറ്റവും സന്തോഷകരമായ ഓർമ്മയെന്താണെന്നു യൂവിനോടു ചോദിച്ചാൽ അദ്ദേഹം പറയു് അത് തന്റെ 70–ാം പിറന്നാൾ ദിവസമായിരുന്നെന്ന്. അന്ന് പെൺമക്കളെല്ലാവരും കൂടിച്ചേർന്ന് ഈ അച്ഛനു സമ്മാനിച്ചത് ഒരു സ്വർണ്ണമോതിരമായിരുന്നു. എന്നാൽ യൂ ഇപ്പോൾ വളരെ സങ്കടത്തിലാണ്. കാരണം അദ്ദേഹത്തിന്റെ ഇളയകുട്ടികൾ വളരെച്ചെറുതാണ് അവർ വളർന്നുവരുമ്പോൾ തന്റെ ആരോഗ്യം എങ്ങനെയായിരിക്കുമെന്ന ആശങ്ക ഈ അച്ഛനുണ്ട്.
മറ്റുകുട്ടികൾ കൊളേജിലും യൂണിവേഴ്സിറ്റിയിലുമൊക്കെയായി വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനാൽ അധികൃതരുടെ ഭാഗത്തുനിന്ന് ചില സഹായങ്ങളൊക്കെയുണ്ട്. എന്നാൽ കൊളേജിലെ ദൈനംദിന ആവശ്യങ്ങൾക്കും മറ്റും ചിലവഴിക്കാനുള്ള കാശിനുവേണ്ടി ബുദ്ധിമുട്ടുകയാണ് ഈ അച്ഛൻ. പണവും പ്രതാപവുമൊക്കെയുള്ളവർ മറ്റുള്ളവരെ സഹായിക്കാൻ വിമുഖത കാട്ടുമ്പോൾ ഇല്ലായ്മയും അനാഥരായ കുട്ടികൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അച്ഛന്റെ കഥയറിഞ്ഞ് പലരും അഭിനന്ദിക്കുന്നുണ്ട്.