വീടിനെക്കുറിച്ചുള്ള പ്രാഥമിക ചർച്ചയിൽ ആർക്കിടെക്ട് രാമചന്ദ്രൻ, ഡോക്ടർ ദമ്പതികളായ ആനന്ദിനോടും അമ്പിളിയോടും പറഞ്ഞു. ഡോക്ടറോടും വക്കീലിനോടും മാത്രമല്ല, ആർക്കിടെക്ടിനോടും കള്ളം പറയാൻ പാടില്ല. അതുകൊണ്ട് നിങ്ങളുടെ മനസ്സിലെ പ്ലാൻ അറിയണം. ശേഷം ഞാൻ പ്ലാൻ വരയ്ക്കാം.
ആനന്ദും അമ്പിളിയും ഓണാട്ടുകരയിലേക്ക് ജീവിതം പറിച്ചു നട്ടിട്ട് നാളുകളേറെയായി. എന്നാൽ ഇവിടെ സ്വന്തമായി ഒരു വീട് വയ്ക്കാൻ സാധിച്ചത് ഇപ്പോഴാണെന്ന് മാത്രം. പ്രദേശത്തുള്ളതിൽ വച്ച് ഏറ്റവും നല്ല വീട് തങ്ങളുടേതായിരിക്കണം എന്ന അമിതാഗ്രഹം ഇരുവർക്കുമില്ലായിരുന്നു. പക്ഷേ, ആരും കണ്ടാൽ മോശം പറയാത്ത, സൗകര്യങ്ങളുള്ളൊരു നാടൻ വീട്. അങ്ങനെ കാര്യങ്ങൾ ഒന്നൊന്നായി പുറത്തു വന്നതോടെ ആർക്കിടെക്ട് ഓപ്പറേഷൻ തുടങ്ങി. 10 സെക്കൻഡിൽ അങ്ങനെ മനോഹരമായൊരു വീട് ഉയർന്നു. ബാക്കി വിശേഷങ്ങൾ ചുവടെ.
നടൻ ശൈലിയിലുള്ള പുറംഭാഗത്ത് വെള്ള നിറം മാത്രമേ നല്കിയിട്ടുള്ളൂ. മുറ്റത്തെ ടൈലുകൾക്കിടയിൽ പുല്ല് പിടിപ്പിച്ചത് നല്ല തീരുമാനങ്ങളിൽ പെടുന്നു. ചുറ്റുമതിൽ തേച്ചിട്ടില്ല. മുൻ ഭാഗത്ത് നീളൻ സ്റ്റീൽ ജനാലകൾ പിടിപ്പിച്ചു. മെറ്റൽ ഫർണിച്ചറാണ് സിറ്റ് ഔട്ടിൽ നൽകിയത്.
ഇന്റീരിയർ ഡിസൈനിൽ പ്രത്യേകം അഭിനന്ദിക്കേണ്ട ഒരു കാര്യമുണ്ട്. ഓപൻശൈലിയിലാണ് ഇന്റീരിയർ രൂപകല്പന. സാധാരണ ഓപൻ ശൈലി വീടുകൾ ആദ്യ കാഴ്ചയിൽ തന്നെ ഇന്റീരിയറിന്റെ സമ്പൂർണചിത്രം വെളിവാക്കും. എന്നാൽ ഇവിടെ സ്വീകരണ മുറിയിൽ നിന്ന് ചെറിയൊരു ഇടനാഴി കടന്നാലേ ഡൈനിങ് സ്പേസിലേക്ക് എത്താൻ പറ്റൂ.
ഓപൻ ശൈലിയാണെങ്കിലും സ്വകാര്യതയ്ക്കും പ്രാധാന്യം നൽകിയിട്ടുണ്ടെന്നർഥം. പുറമേയെന്ന പോലെ ഇന്റീരിയറിലും കാര്യങ്ങൾ ലളിതമാണ്. തടിയും സ്റ്റീലും കൊണ്ട് നിർമിച്ച കോണിപ്പടിയാണ് ഇന്റീരിയറിൽ ആദ്യം ശ്രദ്ധ കവരുക. ഇതിന് നേരെ എതിർവശത്താണ് മാതാപിതാക്കളുടെ കിടപ്പുമുറി.
മുഖത്തോടു മുഖം നോക്കിയിരിക്കുന്ന രീതിയിലാണ് ഊണിടത്തിന്റെയും അടുക്കളയുടെയും സ്ഥാനം. കിച്ചൻ കാബിനറ്റ്, ഹുഡ്, ജനാല എന്നിവയ്ക്കെല്ലാം വെള്ള നിറം നൽകി. ഭിത്തിയിൽ കാബിനറ്റുകളൊന്നും പിടിപ്പിച്ചിട്ടില്ല. പകരം തട്ടുകൾ നൽകി പാത്രങ്ങൾക്കും മറ്റും ഇടമൊരുക്കി. സ്പ്ലാഷ് ബാക്കിലെ ടൈലുകളും വേറിട്ട ഡിസൈനിലുള്ളവയാണ്. രണ്ട് സ്പേസിനെയും ഭാഗികമായി വേർതിരിക്കാൻ ബ്രേക് ഫാസ്റ്റ് കൗണ്ടർ നൽകിയിട്ടുണ്ട്. തൊട്ടു ചേർന്ന് വാഷ് ഏരിയ. താഴ്ഭാഗത്ത് സ്റ്റോറേജ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
തടി ടേബിളിനു മുകളിൽ ഗ്ലാസ് ടോപ് നൽകിയ ഡൈനിങ് ടേബിളും ആകർഷകം തന്നെ. സമീപത്തുള്ള ചെറിയ സ്റ്റൂൾ, കബോർഡ് എന്നിവയ്ക്ക് ക്യൂരിയോ ഷെൽഫിന്റെ ജോലി കൂടിയുണ്ട്. ഡൈനിങ് സ്പേസിൽ നിന്ന് യാർഡിലേക്കിറങ്ങാം.
മുകൾ നിലയും ലളിതപാത തന്നെ പിന്തുടരുന്നു. ലിവിങ്ങിൽ ലൈബ്രറിയും ഷെൽഫുമുണ്ട്. കാറ്റും വെളിച്ചവും ഉറപ്പു വരുത്തുന്ന വലിയ ജനാലകളാണ് ഇവിടെയും. ബാൽക്കണിയാണ് എടുത്തുപറയേണ്ടത്. ഇഷ്ടികകൾ പുറത്തു കാണുന്ന രീതിയിലാണ് ഇവിടത്തെ ഭിത്തികൾ പണിതിട്ടുള്ളത്.
താഴെ ഒന്ന് മുകളിൽ മൂന്ന് എന്നിങ്ങനെ നാല് കിടപ്പുമുറികളാണ് വീട്ടിലുള്ളത്. എല്ലാം ബാത് അറ്റാച്ഡ്. മുകളിലെ ഒരു കിടപ്പുമുറി ഇപ്പോൾ ഫിറ്റ്നസ് റൂം ആയി ഉപയോഗിക്കുന്നു.
നിരപ്പായി വാർത്ത ട്രസ് റൂഫ് നൽകിയാണ് വീടിന് മേലാപ്പ് തീരർത്തത്. കാഴ്ചയ്ക്ക് ഭംഗി നൽകുന്നു എന്നതിനൊപ്പം ചൂടിനെ പ്രതിരോധിക്കുന്നതിലും ഈ രീതി മികച്ചതെന്ന് വീട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ചൂടുകാലത്തു പോലും സുഖമായി പുതച്ചു മൂടിയുറങ്ങാം എന്ന് വീട്ടമ്മയായ ഡോ. അമ്പിളി പറയുമ്പോൾ അതിലൊട്ടും അതിശയോക്തി തോന്നേണ്ട കാര്യമില്ല. പകൽ സമയത്ത് ഫാനിന്റെ ആവശ്യം പോലും വരുന്നില്ലെന്നത് വീട് ടീം അനുഭവിച്ചറിഞ്ഞ നേർസാക്ഷ്യം
ചിത്രങ്ങൾ : ഹരികൃഷ്ണൻ.
തനതുശൈലികൾ സംരക്ഷിക്കണം
ലോകോത്തര ആർക്കിടെക്ചറിനോടുള്ള അമിതമായ അഭിനിവേശം ദോഷമാണ് വരുത്തിയത്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യം ചരിഞ്ഞ മേൽക്കൂരയുള്ള വീടുകളാണ്. കോൺക്രീറ്റ് പൂർണമായും വാട്ടർപ്രൂഫ് ആയ സാമഗ്രിയല്ല. കുറേനാൾ വെള്ളം കെട്ടിക്കിടന്നാൽ എത്ര ഗുണമേന്മയുള്ള കോൺക്രീറ്റിലും വിള്ളലും ചോർച്ചയുണ്ടാകും.
പണ്ടു കാലത്തെ വീടുകൾക്ക് നിറങ്ങൾ കുറവായിരുന്നു. പിന്നീട് പലതരം നിറങ്ങളും അവയുടെ വിവിധ ഷേഡുകളും വീട്ടകങ്ങളിൽ ഇടം പിടിച്ചു. ആ ട്രെൻഡുകളെല്ലാം വന്നതുപോലെ പോയി. പ്രകൃതിദത്തമായ സാമഗ്രികളുടെ നിറം വേണം വീടുകളിൽ പ്രതിഫലിക്കാൻ. തടി, കല്ല് എന്നൊക്കെ തോന്നിപ്പിക്കുന്ന പലതരം സാമഗ്രികൾ വിപണിയിലുണ്ട്. അത്തരം കാട്ടിക്കൂട്ടലുകൾ ഒഴിവാക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കാലാവസ്ഥയോടും പ്രകൃതിയോടും പുലർത്തുന്ന സത്യസന്ധതയാണ് നമ്മുടെ വീടിന്റെ ഭംഗി.