‘അച്ഛനെ ഇഷ്ടമാണോ?’
‘അതെ..’
‘അമ്മയെ ഇഷ്ടമാണോ?’
‘അതെ..’
‘മാമനെയോ?’
‘ചങ്കാണ്...’
ട്രോളുകളുടെ ലോകത്ത് ജീവിക്കുന്നവർക്ക് പരിചിതമാണ് ഇത്തരമൊരു സംഭാഷണം. കാരണം അത്രയേറെയുണ്ട് ഇന്ന് ഓരോ ട്രോളിലും പെങ്ങളുടെ മകനും മകളും പിന്നെ മാമനും തമ്മിലുള്ള ബന്ധം. ഡോറ കാണാനും നഴ്സറിയിൽ നിന്നു കൊണ്ടു വരുന്ന ഉപ്പുമാവ് കൊടുക്കാനും അമ്മയോട് കല്ലുവച്ച നുണ പറയാനും അച്ഛൻ തല്ലാൻ വരുമ്പോൾ തിരിച്ചടിക്കാനുമെല്ലാം കൂട്ട് മാമനാണ്. തന്നെ ഇട്ടിട്ടു പോകാതിരിക്കാൻ ‘മാമന് ഒരിക്കലും ജോലി കിട്ടല്ലേ’ എന്നു പ്രാർഥിക്കുന്ന പിള്ളേർസ് വരെയുണ്ട്. പല നിർണായക സന്ദർഭങ്ങളിലും മാമന്റെ രക്ഷയ്ക്കെത്തുന്നതും ഈ കുട്ടിക്കൈകളാണ്. അതെല്ലാം ട്രോൾലോകത്തെ വിശേഷം. യഥാർഥ ജീവിതത്തിൽ ജനിക്കും മുൻപേ മാമന്റെ രക്ഷകൻ അഥവാ രക്ഷകയായ കുട്ടിയുടെ കഥയാണുള്ളത്.
ഇംഗ്ലണ്ടിലെ ലങ്കാഷെറിലാണു സംഭവം. മുപ്പത്തിനാലുകാരനായ ആഷ്‌ലിക്ക് ഓഗസ്റ്റ് ആദ്യവാരത്തിലാണ് ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചത്. പതിയെ വളർന്ന് പിന്നെ ജീവനെടുക്കുന്ന ഗ്ലയോബാസ്റ്റോമയാണ് ഇവിടെ വില്ലൻ. ശസ്ത്രക്രിയ നടത്തിയാൽ കാഴ്ച നഷ്ടപ്പെടുകയോ ശരീരം തളരുകയോ ചെയ്യും. അഞ്ചു വർഷം കൂടിയേ ഇനി ആഷ്‌ലിക്ക് ആയുസ്സുള്ളൂവെന്നും ഡോക്ടർമാർ വിധിയെഴുതി. പക്ഷേ വീട്ടുകാർ വിട്ടുകൊടുക്കാൻ തയാറായില്ല. പ്രത്യേകിച്ച് ആഷ്‌ലിയുടെ സഹോദരി ജോർജിന റസ്സൽ. ആ മുപ്പത്തിയൊന്നുകാരി സകലയിടത്തും, ഇന്റർനെറ്റിലുമെല്ലാം അരിച്ചുപെറുക്കി, ട്യൂമറിന്റെ വളർച്ച തടയാൻ എന്താണു മാർഗമെന്ന്. അങ്ങനെയാണ് ആ നിർണായക വിവരം ലഭിക്കുന്നത്.