കോളിന്റെ ഒന്നാം പിറന്നാളായിരുന്നു ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിന്. അമേരിക്കയിലെ പിയോറിയയിലെ വീട്ടിൽ തലേന്ന് അച്ഛൻ റോബർട്ടും അമ്മ ജേക്കി ഹാൻസ്ബെർഗറും ആഘോഷങ്ങൾക്കുള്ള ഒരുക്കത്തിലായിരുന്നു. അതിനിടയ്ക്കാണ് ജേക്കി ശ്രദ്ധിച്ചത്, കൊച്ചുകോളിനൊരു ക്ഷീണം പോലെ! ഇടയ്ക്കിടെ ഉറക്കം തൂങ്ങിയെന്ന വണ്ണം തല താഴ്ന്ന് വീഴാൻ പോകുന്നു. നേരെ പിടിച്ചു നിർത്തിയിട്ടും രക്ഷയില്ല. വൈകിട്ടായതോടെ മുട്ടിലിഴയാൻ പോലുമാകാത്ത വിധം തളർന്നു കോൾ. കളിച്ചു ക്ഷീണിച്ചതാണെന്നു കരുതി ജേക്കി മകനെ ഉറക്കാൻ കിടത്തി. പിറന്നാൾ ദിവസവും കേക്കൊക്കെ മുറിച്ച് ആഘോഷിക്കുമ്പോഴും കോളിനൊരു വല്ലാത്ത ക്ഷീണം പോലെ. ഇടയ്ക്ക് പക്ഷേ തളർന്നു വീണ ആ മകനെ എടുത്ത അമ്മയുടെ ചങ്കു പിടച്ചു പോയി– വാടിയ താമരത്തണ്ടു പോലെ, ഒന്നെണീറ്റിരിക്കാൻ പോലും പറ്റാതെയായിരിക്കുന്നു അവന്.
ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് പാഞ്ഞു. പ്രാഥമിക പരിശോധനകൾ കഴിഞ്ഞതും ഡോക്ടർമാർ പറഞ്ഞു: കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് ഉടനെ മാറ്റുക. ഒട്ടും സമയം കളഞ്ഞില്ല, ആ മാതാപിതാക്കൾ കലിഫോർണിയയിലെ ഗ്ലെൻഡെയ്‌ലിലുള്ള മികച്ച ആശുപത്രികളിലൊന്നിൽ കോളിനെ അഡ്മിറ്റ് ചെയ്തു. വിദഗ്ധ പരിശോധനയിലാണറിഞ്ഞത്, കുഞ്ഞിന് ബോട്ടുലിസം ബാധിച്ചതാണ്. അമേരിക്കയിൽ പ്രതിവർഷം 110 പേരെ എന്ന കണക്കിൽ ബാധിക്കുന്ന രോഗമാണിത്. അവരിൽത്തന്നെ 72 ശതമാനവും കുഞ്ഞുങ്ങളും. വൃത്തിഹീനമായ പരിസത്തു നിന്നും മണ്ണിൽ നിന്നും ഭക്ഷണത്തിൽ നിന്നുമെല്ലാം ഒരു തരം ബാക്ടീരിയ (ക്ലോസ്ട്രീഡിയം ബൊട്ടുലിനം) വഴി പടരുന്ന രോഗമാണിത്. അടുത്തിടെ ന്യൂസീലൻഡിൽ നിന്നുള്ള പാലിൽ ഈ ബാക്ടീരിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഉൽപന്നങ്ങൾ ചൈന നിരോധിച്ചിരുന്നു.